Sunday, 28 April 2013
ആരാണ് ശിര്‍ക്കിനെ അവഗണിക്കുന്നത് ? (2)
മുസ്ലിയാക്കന്‍മാരുടെയും വാദങ്ങള്‍ കണ്ടിട്ടും എന്തുകൊണ്ട് അതിന് സന്നദ്ധമാകുന്നില്ല. മക്കയിലെ മുശ് രിക്കുകളുടെ അതേ വാദമല്ലേ ഇവിടെ സുന്നികളും സ്വീകരിക്കുന്നത്. എന്നിരിക്കെ എന്തുകൊണ്ട് അവരെ മുശ്'രിക്കുകള്‍ എന്ന് വിളിച്ചുകൂടാ?. എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ എനിക്ക് അതിനുള്ള മറുപടി ഇപ്രകാരമാണ്.
കേരളത്തില്‍ നാം സുന്നികളെന്ന് പറയുന്നവര്‍ നിയതമായ ഒരു വ്യവസ്ഥയും ആദര്‍ശവും പ്രവര്‍ത്തന പരിപാടികളുമുള്ള സംഘടനയുടെ അംഗങ്ങളല്ല. പരമ്പരാഗതമായി സമൂഹത്തില്‍ വേരുറച്ചുപോയിട്ടുള്ള ആചാരങ്ങളെ കൊണ്ടുനടത്തുന്ന, പ്രത്യേകിച്ച് പുരോഗമന ഉത്പതിഷ്ണുവിഭാഗവുമായട്ടോ മറ്റേതെങ്കിലും ഇസ്ലാമിക പ്രസ്ഥാനങ്ങളുമായിട്ടോ ബന്ധപ്പെടാത്ത സാമാന്യജനത്തെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വിഭാഗം നേരത്തെ പറഞ്ഞ സംഘടനകളിലേതിലേക്കെങ്കിലും ചേകേറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുന്നിസംഘടനകള്‍ പ്രവര്‍ത്തനം രൂപപ്പെടുത്തിയിട്ടുള്ളത്. അവരുടെ പ്രസംഗങ്ങളില്‍ അവര്‍ ചെയ്ത ഏറ്റവും മഹത്തരമായ കാര്യമായി എടുത്ത് പറയാറുള്ളത് ഇതേ കാര്യമാണ്. പുത്തന്‍ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്ക് തടഞ്ഞുവെന്നത്. ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ അമ്പരപ്പിക്കും വിധം പരിപാടികളുമായി രംഗത്ത് വരുന്നുണ്ട് എന്നത് നേര്. (പല പരിപാടികളുടെയും പേര് തന്നെ എനിക്ക് പറയാന്‍ കഴിയില്ല) അതിന്റെ പിന്നിലും ലക്ഷ്യം നേരത്തെ പറഞ്ഞതാണ്. കുറച്ചുമുമ്പ് മദ്രസയില്‍ മത്സരപ്പരീക്ഷ നടത്തുകയും അവരുടെ ജില്ലാ മത്സരത്തില്‍ എന്റെ മകന്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തിരുന്നു. അവിടുന്ന് കേട്ട ഉദ്‌ബോധന പ്രസംഗം മുഴുവന്‍ പുത്തന്‍ പ്രസ്ഥാനങ്ങളെ കരുതിയിരിക്കാനായിരുന്നു.
ഈ സംഘടനയില്‍ എത്ര പേരുണ്ട്. എന്താണ് അവരുടെ അടിസ്ഥാനം എന്നൊക്കെ പരിഗണിക്കുമ്പോള്‍ ആളുകുറഞ്ഞ മുസ്ലിം സംഘടനയേക്കാള്‍ വലിയ മെച്ചമൊന്നുമല്ല എന്നാണ് എന്റെ അഭിപ്രായം. മലബാറിലെ ഈ യാഥാസ്ഥിക വിഭാഗം മുഴുവന്‍ ഒന്നുകില്‍ എപി വിഭാഗത്തോടോ അല്ലെങ്കില്‍ ഇകെ വിഭാഗത്തോടോ ചേര്‍ന്ന് നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇവരില്‍ നേരത്തെ പറഞ്ഞ ബിദ്അത്തായ ആചാരങ്ങള്‍ ചിട്ടയോടെ നടത്തുന്നവരും അല്ലാത്തവരുമുണ്ട്. അറിഞ്ഞോ അറിയാതെയോ ബദ്'രീങ്ങളെ കാക്കണേ എന്നത് പോലെ ഉച്ചരിക്കുന്നവരുമുണ്ട്.
ഇവരെയാണ് നമ്മുക്ക് മക്കയിലെ മുശ്'രിക്കുകളോട് താരതമ്യം ചെയ്യേണ്ടത്. ഇവരില്‍ ഒരാളും അല്ലാഹുവുമായി എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നത് തത്വത്തില്‍ അംഗീകരിക്കുകയില്ല. ഏകദൈവത്വത്തിലും പ്രവാചകനിലും വിശ്വസിക്കുകയും ഇസ്ലാമിനെ ഇഷ്ടപ്പെടുകയും അതിനായി നിശ്ചയിക്കപ്പെട്ട കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുന്നവരാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. അവരിലെ ജാറങ്ങളിലേക്ക് അനുഗ്രഹം തേടിപോകുന്നവരും അതിനെ അവര്‍ പുജിക്കുകയാണ് എന്ന് അംഗീകരിക്കുകയില്ല. ചെയ്യുമ്പോള്‍ അംഗീകാരത്തിന് വല്ല പ്രസക്തിയുമുണ്ടോ? ഉണ്ട് എന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവര്‍ത്തനം മാത്രമല്ല ഇസ്ലാമില്‍ വിശ്വാസത്തിനും ഉദ്ദേശ്യത്തിനും (നിയ്യത്തിനും) വലിയ പങ്കുണ്ട്. ശിര്‍ക്കാണ് എന്ന് അംഗീകരിച്ചുകൊണ്ട് ശിര്‍ക്ക് ചെയ്താല്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹമായ ശിര്‍ക്കാവൂ എന്ന വാദം ആര്‍ക്കും ഉണ്ടാകാവതല്ല.
ഇതിന് മുമ്പ് സലിം റയ്യാന്‍ നല്‍കിയ പോസ്റ്റില്‍ മക്കാമുശ്'രിക്കുകളുടെ അവസ്ഥ വിശദമാക്കുകയുണ്ടായി. അവര്‍ ബിംബങ്ങളെ ഉണ്ടാക്കുകയും അവയ്ക്ക് ആരാധനകളര്‍പ്പിക്കുകയും ചെയ്തു. അതിനെ ദൈവമെന്ന് കരുതിയല്ല. അല്ലാഹുവിലേക്ക് അവ തങ്ങളെ അടുപ്പിക്കും എന്ന വിശ്വസത്തോടെയായിരുന്നു അവര്‍ ബിംബങ്ങളെ ആരാധിച്ചിരുന്നത് അല്ലാഹുവിന്റെ മുന്നില്‍ ശിപാര്‍ശ ചെയ്യാന്‍ തങ്ങള്‍ ആരെയാണോ ഇടയാളന്‍മാരാക്കിയിരുന്നത് അവരുണ്ടാകും എന്ന് കണക്കുകൂട്ടി. അതിനാല്‍ മഹാന്‍മാരായ ആളുകളെ അവര്‍ ചരിത്രത്തില്‍ കണ്ടെത്തി അവരുടെ വിഗ്രഹമുണ്ടാക്കി. ഇതാണ് മക്കാ മുശ്'രിക്കുകളുടെ പൊതുസ്വഭാവമായി നമ്മുക്ക് കാണാന്‍ കഴിയുന്നത്.
ഇവരെ ഖുര്‍ആന്‍ മുശ്'രിക്കുകള്‍ എന്ന് തന്നെ വിളിച്ചു. കാരണം അവര്‍ക്ക് അതില്‍ പരിഭവമുണ്ടായിരുന്നില്ല. അവര്‍ പങ്കുചേര്‍ക്കുന്നതിനെ തത്വത്തില്‍ അംഗീകരിക്കുകയും തങ്ങള്‍ ബിംബങ്ങളെത്തന്നെയാണ് ആരാധിക്കുന്നതെന്ന് സമ്മതിച്ചു പറയുകയും ചെയ്തിരുന്നു. അവരുടെ വാക്ക് ഖുര്‍ആന്‍ ഇപ്രകാരം ഉദ്ധരിക്കുന്നു:
['അതിനാല്‍ നീ അല്ലാഹുവിന് അടിമപ്പെടണം; വിധേയത്വം അവനു മാത്രമാക്കിക്കൊണ്ട്. അറിഞ്ഞിരിക്കുക, കലര്‍പ്പില്ലാത്ത വിധേയത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു. ശരി, അല്ലാഹുവിനെ കൂടാതെ മറ്റു രക്ഷകന്മാരെ വരിക്കുകയും (ആ നടപടിയെ) `അവരെ ആരാധിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു` (എന്ന് ന്യായീകരിക്കുകയും ചെയ്യുന്നവര്‍ ഉണ്ടല്ലോ) അവര്‍ ഭിന്നിക്കുന്ന കാര്യങ്ങളിലൊക്കെയും തീര്‍ച്ചയായും അല്ലാഹു വിധികല്‍പിക്കുന്നതാകുന്നു. കള്ളം പറയുന്നവനും സത്യത്തെ നിഷേധിക്കുന്നവനുമായ യാതൊരാള്‍ക്കും അല്ലാഹു സന്മാര്‍ഗമരുളുകയില്ല. ' (39:3)]
ഞങ്ങള് അവരെ ആരാധിക്കുന്നത് (نعبدهم) എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
(അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു`) മൌദൂദി ഈ വാചകത്തിന് ഇങ്ങനെ വിശദീകരണം നല്കി.
['ഈ ലോകത്ത് ബഹുദൈവ വിശ്വാസികള്‍ എക്കാലത്തും പൊതുവില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ന്യായം തന്നെയാണ് മക്കയിലെ അവിശ്വാസികളും പറഞ്ഞിരുന്നത്. ഞങ്ങള്‍ മറ്റ് അസ്തിത്വങ്ങളെ ആരാധിക്കുന്നത് അവ സ്രഷ്ടാവാണ് എന്ന് കരുതിയിട്ടല്ല. സ്രഷ്ടാവും യഥാര്‍ഥ ദൈവവും അല്ലാഹു ഒരുവന്‍ മാത്രമേയുള്ളൂവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവന്റെ സന്നിധാനം നമുക്ക് എത്താവുന്നതിലും വളരെ ഉയര്‍ന്നതാണ്. അതിനാല്‍, ഞങ്ങളുടെ പ്രാര്‍ഥനകളും ആവലാതികളും അല്ലാവുവിങ്കലേക്കെത്തിക്കുവാന്‍ ആ മഹാത്മാക്കളെ മാധ്യമങ്ങളാക്കുകയാണ്. ']
അല്ലാഹുവോടൊപ്പമായാലും അല്ലാഹുവിന് പുറമെയായാലും ശിര്‍ക്ക് തന്നെയാണ്. ഇസ്ലാം കഠിമായി വിരോധിച്ച പാപം. ആരാധിക്കുന്ന വിഗ്രഹങ്ങളെ ദൈവമായി കരുതണം എന്നില്ല. അതുകൊണ്ടാണ് പണ്ഡിതര്‍ അല്ലാഹുവിന്റെ സത്തയിലോ അധികാരാവകാശങ്ങളിലോ ഗുണവിശേഷണങ്ങളിലോ അല്ലാഹുവിന് സമന്‍മാരെ കല്‍പിക്കല്‍ എന്ന് ശിര്‍ക്കിന് വിശദീകരണം നല്‍കിയത്. ലോകമുസ്ലിംകള്‍ അംഗീകരിച്ച ശിര്‍ക്കിന്റെ വ്യാഖ്യാനമാണിത്.
ഈ വ്യാഖ്യാനമനുസരിച്ച് മുസ്ലിംകള്‍ എന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്ക് വന്ന് ചേരാം. ചേരുന്നുണ്ട് എങ്കിലും നാം അവരെ മുശ് രിക്കുകള്‍ എന്ന് വിളിക്കുകയില്ല. കാരണം. അത്തരക്കാര്‍ തങ്ങളുടെ ശിര്‍ക്ക് അംഗീകരിക്കുന്നില്ല എന്ന സാങ്കേതികത്വത്തില്‍ പിടിച്ച് മാത്രം.
['മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.'(5:72-74)]
ക്രിസ്ത്യാനികളുടെ ദൈവവീക്ഷണം പലവിധമാണ് എല്ലാം ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇവിടെ രണ്ട് തരം വിശ്വാസത്തെക്കുറിച്ച് പറയുന്നു.
ഒന്ന് യേശുവിനെത്തന്നെ ദൈവമായി കാണുന്നവര്‍ അവരുടെ കാഴ്ചപ്പാടില്‍ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ചതാണ് യേശു. യേശു അവരുടെ കര്‍ത്താവാണ്. ഇതിനെയും അല്ലാഹു ശിര്‍ക്ക് എന്ന പദമാണ് ഉപയോഗിക്കുന്നത്.
രണ്ട്. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്ന വാദമാണ്. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ഈ മുന്നെണ്ണം ചേര്‍ന്ന് ഒരു ദൈവമാകുന്നു എന്നാണ് വാദം. ഈ രണ്ട് വാദവും ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തില്‍ ശിര്‍ക്ക് തന്നെ. അതു ചെയ്യുന്നവന്‍ മുശ്'രിക്കുമാകേണ്ടതാണ്. എന്നാല്‍ ഖുര്‍ആന്‍ അവരെ മുശ്'രിക്കുകള്‍ എന്ന് വിളിച്ചില്ല. അവരെന്താണോ അവകാശപ്പെട്ടത് ആ പേരാണ് അവരെ വിളിച്ചത് തങ്ങള്‍ വേദഗ്രന്ഥം ലഭിച്ചിട്ടുണ്ടെന്നും തങ്ങള്‍ അതിന്റെ ആളുകളാണ് എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതോടൊപ്പം മുഹമ്മദ് നബി കൊണ്ടുവന്നതിനെ അവര്‍ നിഷേധിക്കുകയും ചെയ്തു. മുഹമ്മദ് നബിയെയും ഖുര്‍ആനെയും നിഷേധിച്ചതിലൂടെ പൂര്‍വ ഗ്രന്ഥത്തെയും പ്രവാചകന്‍മാരെയും നിഷേധിക്കുന്നതിന് തുല്യമായിരുന്നു. എങ്കിലും അവരുടെ വാദം പരിഗണിച്ച് അവരെ പൂര്‍വഗ്രന്ഥത്തിന്റെആളുകള്‍ എന്ന് തന്നെ അല്ലാഹു അവരെ അഭിസംബോധന ചെയ്തു. അല്ലാഹു പറയുന്നത് നോക്കുക:
['വേദക്കാരിലും ബഹുദൈവാരാധകരിലുമുള്ള സത്യനിഷേധികള്‍, തെളിഞ്ഞ ദൃഷ്ടാന്തം വന്നെത്തുന്നതുവരെ (അവരുടെ നിഷേധത്തില്‍നിന്ന്) വിരമിക്കുന്നവരായിരുന്നില്ല. (അതായത്) അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ദൂതന്‍.അദ്ദേഹം പവിത്രമായ ഏടുകള്‍ വായിച്ചു കേള്‍പ്പിക്കുന്നു. ആ ഏടുകളില്‍ വിലപ്പെട്ടതും പ്രബലവുമായ പ്രമാണങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു.' (98:1-3)]
ക്രിസ്ത്യാനികള്‍ ശിര്‍ക്ക് ചെയ്യുന്നവരായിരിക്കെ അവരെ എന്തുകൊണ്ടിവിടെ വേറെത്തന്നെ പറഞ്ഞു. എന്നതിന് ഈ നൂറ്റാണ്ടിലെ ഇസ്ലാമികചിന്തകന്‍ അബുല്‍ അഅ്‌ലാ മൗദൂദി ഇങ്ങനെ വിശദീകരണം നല്‍കി:
[' കുഫ്റില്‍ പങ്കാളികളാണെന്നതോടൊപ്പംതന്നെ ഈ രണ്ടു ഗ്രൂപ്പുകളെയും വെവ്വേറെ പേരുകളില്‍ പരാമര്‍ശിച്ചിരിക്കുകയാണ്. أهْلُ الكِتَاب (വേദവിശ്വാസികള്‍) എന്നതുകൊണ്ട് വിവക്ഷ, പൂര്‍വ പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വേദങ്ങളിലേതെങ്കിലുമൊന്ന്-ഭേദഗതികള്‍ നടത്തപ്പെട്ട രൂപത്തിലാണെങ്കിലും-കൈവശം വെക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ്. ഏതെങ്കിലും പ്രവാചകനെ പിന്തുടരുകയോ വേദം അംഗീകരിക്കുകയോ ചെയ്യാത്തവരാണ് المُشْرِكِين എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. വേദവിശ്വാസികളുടെ ബഹുദൈവത്വപരമായ ആശയങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി അല്‍മാഇദ 73-ാം സൂക്തത്തില്‍ ക്രൈസ്തവരെക്കുറിച്ചു പറഞ്ഞു: "അവര്‍ പറയുന്നു, അല്ലാഹു ത്രിദൈവങ്ങളിലൊരുവനാണെന്ന്.`` അതേ സൂറയിലെ 17-ാം സൂക്തത്തില്‍ പറഞ്ഞു: "മസീഹ്തന്നെ ദൈവമാണെന്ന് അവര്‍ പറയുന്നു.`` അത്തൌബ 30-ാം സൂക്തത്തില്‍ പറഞ്ഞു: "നസ്രായര്‍ മസീഹിനെ ദൈവപുത്രനെന്ന് ഘോഷിച്ചു.`` പ്രസ്തുത സൂക്തത്തില്‍ ജൂതന്‍മാരെപ്പറ്റി പറഞ്ഞു: "ജൂതന്‍മാര്‍ ഉസൈറിനെ ദൈവപുത്രനെന്ന് ഘോഷിച്ചു.`` എങ്കിലും ഖുര്‍ആന്‍ ഒരിടത്തും അവരെ കുറിക്കാന്‍ مُشْرِك എന്ന സാങ്കേതികപദം ഉപയോഗിച്ചിട്ടില്ല. الذِينَ أُوتُوا الكِتَابَ (വേദം ലഭിച്ചവര്‍) എന്നോ അല്ലെങ്കില്‍ യഹൂദികളും നസാറാക്കളും എന്നോ ആണ് ഉപയോഗിച്ചിട്ടുളളത്. കാരണം, അവര്‍ അടിസ്ഥാനപരമായി അംഗീകരിച്ചിട്ടുളളത് ഏകദൈവത്വമതം തന്നെയാണ്. പിന്നീട് ശിര്‍ക്ക് ചെയ്യുകയായിരുന്നു. ഇതില്‍നിന്ന് ഭിന്നമായി, അഹ്ലുകിതാബ് അല്ലാത്തവരെ കുറിക്കാന്‍ മുശ്രിക്ക് എന്ന സാങ്കേതിക നാമംതന്നെ ഉപയോഗിച്ചു. എന്തുകൊണ്ടെന്നാല്‍, യഥാര്‍ഥമതം ശിര്‍ക്കുതന്നെയാണെന്ന് കരുതുകയും തൌഹീദിനെ നിസ്സങ്കോചം നിഷേധിക്കുകയും ചെയ്യുന്നവരാണവര്‍. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള വ്യത്യാസം സാങ്കേതിക നാമത്തില്‍ പരിമിതമല്ല. ശരീഅത്തിന്റെ വിധികളിലും അതുണ്ട്. അഹ്'ലുകിതാബ് അറുത്ത മാംസം മുസ്ലിംകള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു--അവര്‍ അല്ലാഹുവിന്റെ നാമത്തില്‍ അനുവദനീയമായ മൃഗങ്ങളെ സാധുവായ രീതിയില്‍ അറുത്താല്‍. അഹ്'ലുകിതാബിലെ സ്ത്രീകളെ മുസ്ലിംകള്‍ വിവാഹം ചെയ്യുന്നതും അനുവദനീയമാണ്. എന്നാല്‍, മുശ്രിക്കുകള്‍ അറുത്ത മാംസം അനുവദനീയമല്ല. അവരിലെ സ്ത്രീകളെ വിവാഹംചെയ്യാനും അനുവാദമില്ല. ]
ഇനി ചോദ്യത്തിലേക്ക് തിരിച്ചുവരാം. ചെയ്യുന്നത് ശിര്‍ക്കായിരിക്കെ അവയെ വിശ്വാസതലത്തില്‍ അംഗീകരിക്കുന്നില്ല എന്ന പരിഗണനനല്‍കി ക്രിസ്ത്യാനികളോടുള്ള നിലപാടില്‍ വലിയ വ്യത്യാസം കാണിച്ച ഖുര്‍ആന്‍ നമ്മുടെ മുന്നിലുണ്ടായിരിക്കെ, ഖുര്‍ആനെ അംഗീകരിക്കുകയും പ്രവാചകനെ സത്യപ്പെടുത്തുകയും ഇസ്ലാം നിശ്ചയിച്ച കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ മക്കയിലെ മുശ്'രിക്കുകളുമായി താരതമ്യം ചെയ്ത് നിലപാട് സ്വീകരിക്കുന്നത് ഭീകരമായ പാതകമാണ്.
ഇനി ഈ വിഷയം ബുദ്ധിപരമായി ഒന്നാലോചിച്ചു നോക്കുക. ഒരു വിഭാഗം തങ്ങള്‍ ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് പറഞ്ഞാല്‍ അല്ല എന്ന് പറയുന്നത് എങ്ങനെ ന്യായീകരിക്കപ്പെടും. ഇസ്ലാമിന്റെ ഈ വിശാലകാഴ്ചപ്പാട് സ്വീകരിക്കുന്നതിനെ തൗഹീദിനെ നിസ്സാരവല്‍ക്കരിക്കുന്നവരായും ശിര്‍ക്ക് ബിദ്അത്തുകളെ വെള്ള പൂശുന്നവരായും ആരോപിക്കുക, പക്ഷപാതത്താല്‍ കണ്ണുകാണാത്ത ചില വ്യക്തികളുടെ സ്വഭാവമാണ്. അവരെ ചില വ്യക്തികളായി കാണാനാണ് എനിക്ക് താല്‍പര്യം. അതിന് ഒരു സംഘടനയുടെ വര്‍ണം നല്‍കാന്‍ എനിക്ക് തെളിവ് ലഭിച്ചിട്ടില്ല. ഒരു സംഘടയുടെ ആളുകളാണ് അത് ഉന്നയിക്കുന്നതും അതിന് തെളിവായി ഞാന്‍ കാണുന്നില്ല. ശിര്‍ക്ക് കലര്‍ന്ന വിശ്വാസത്തെ ശാഖാപരമായി കാണുന്നുവെന്ന ആരോപണവും ശരിയല്ല. കേവലം ചിലരുടെ ആരോപണം ഏറ്റ് പിടിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ഇസ്ലാമിന്റെ നിലപാട് മനസ്സിലാക്കാനാണ് അല്ലാഹുവിനെ ഭയപ്പെടുന്നു എന്നവകാശപ്പെടുന്നവര്‍ ശ്രമിക്കേണ്ടത്.
ഈ പോസ്റ്റില്‍ ഞാനുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണം ലഭിച്ചിട്ടില്ല. കേരളത്തിലെ യാഥാസ്ഥിക വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും നീതിപൂര്‍ണവും ഇസ്ലാമികവുമായ നിലപാടാണ് ഞാനിവിടെ വ്യക്തമാക്കിയത്. ഇതിനെ തെളിവുകളാല്‍ ഖണ്ഡിക്കുന്നത് വരെ പരിഹാസത്തിനും അക്ഷേപത്തിനുമപ്പുറം ഖുര്‍ആനികമായ ഈ നിലപാട് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായി നില്‍ക്കുക തന്നെ ചെയ്യും
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടെന്താണ്? ഇസ്‌ലാമില്‍ രാഷ്ട്രീയ നിയമങ്ങളില്ലെന്നാണോ? ശരീഅത്ത് നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നാണോ? മുസ്‌ലിം രാഷ്ട്രങ്ങളില്‍ പാശ്ചാത്യ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നാണോ? അനിസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ലയിച്ചു ചേരണമെന്നാണോ? ആധുനിക ഇസ്‌ലാമിക പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തോട് ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത് എന്തുകൊണ്ടാണ്?
ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ നേരെ പലപ്പോഴും ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരമായ തെറ്റിദ്ധരിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എത്രമാത്രം വിശദീകരിച്ചാലും ആശയക്കുഴപ്പങ്ങള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക് ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്തമുണ്ട്. നിരന്തരമായ ആശയവിശദീകരണവും തെറ്റിദ്ധാരണ നീക്കലും അനുപേക്ഷ്യമാകുന്നു. ആദ്യം ഇസ്‌ലാഹി ആദര്‍ശത്തിന്റെ മൌലികതയും വ്യതിരിക്തതയും പ്രവര്‍ത്തകര്‍ സൂക്ഷമായി ഗ്രഹിക്കണം. തുടര്‍ന്ന് ജിജ്ഞാസുക്കള്‍ക്കും സംശയാലുക്കള്‍ക്കും അത് ഫലപ്രദമായി വിശദീകരിച്ചു കൊടുക്കണം.
പ്രതികരണം , എളുപ്പം ഉത്തരം പറയാന്‍ പാകത്തില്‍ ചില ചോദ്യങ്ങളാണ് ഇതില്‍ കാണുന്നത്. മുജാഹിദുകളോട് ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തുന്നത് ജമാഅത്തു പ്രവര്‍ത്തകരാകാനാണ് സാധ്യത. ഇസ്ലാഹി പ്രവര്‍ത്തകരുടെ നേരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന പ്രയോഗം തന്നെ ചോദ്യങ്ങള്‍ പുറത്ത് നിന്നാണെന്ന് സൂചിപ്പിക്കുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന നിലക്കും അവരുടെ പുറമെ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിത്യേനകാണുന്നവനെന്ന നിലക്കും ഈ ചോദ്യങ്ങളുടെ ഉത്തരമല്ല എനിക്ക് ലഭിക്കേണ്ടത് അത് അവസാനം പറയാം ആദ്യമായി ഇവിടെനല്‍കിയ ഉത്തരങ്ങളെ പരിശോധിക്കാം.
ഏത് വിഷയത്തിലാണെങ്കിലും ഏതെങ്കിലുമൊരു പണ്ഡിതന്റെയോ നേതൃസഭയുടേയോ വീക്ഷണങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുകയല്ല ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്. ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ് കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ ഏതു കാര്യത്തിലും അല്ലാഹുവിന്റേയും റസൂലി(സ) ന്റേയും തീര്‍പ്പ് യാതൊരു ഭേദഗതിയും കൂടാതെ അംഗീകരിക്കുക എന്നതാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്. ഇത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു. ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച് അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം. `അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ് എനിക്ക് നിര്‍ണായകം എന്നാണ് ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.
ഞാന്‍ മനസ്സിലാക്കിയിടത്തോളം ജമാഅത്തെ ഇസ്ലാമിയുടെ മൊത്തത്തിലുള്ള നിലപാടും ഇതുതന്നയാണ്. ഒരു പണ്ഡിതന്റെയോ നേതൃസഭയുടെ വീക്ഷണങ്ങളിലേക്കല്ല ജമാഅത്തും ആളുകളെ ക്ഷണിക്കുന്നത്. മറിച്ച് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ബോധ്യമായ വസ്തുതകളിലേക്കാണ്. അവിടെ തീരുമാനം അല്ലാഹുവിനും അവന്റെ ദൂതനും വിട്ടുകൊടുത്തിരിക്കുന്നു. പൂര്‍ണമായും. എന്നാല്‍ ഇവിധം വാദം ഉന്നയിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് അര്‍ഹതയുണ്ടോ എന്ന് ന്യായമായ കാരണങ്ങളാല്‍ സംശയിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന്റെ ശാഖോപശാഖകളായ ഏത് കാര്യവും അതിന്റെ അടിസ്ഥാന ആദര്‍ശവുമായി നേര്‍ക്ക് നേരെ ബന്ധപ്പെട്ടതാണ്. ഒരു വൃക്ഷത്തിലെ ശിഖരങ്ങളെ പോലെ അത് അതിന്റെ മുരടും വേരുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം വേര്‍പ്പെട്ടാല്‍ പ്രസ്തുത ശിഖരം ഉണങ്ങി നശിച്ച് പോകും. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആരാധനപരവുമായ മുഴുവന്‍ കാര്യങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ഇവിടെ കാണുന്നത് പോലെ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടെന്ന് ചില ഭാഗം വിട്ടുപോകുന്നു. ഉദാഹരണം ഇവിടെ തന്നെ നോക്കുക. 'ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച് അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം.' ഇത് ഒരു ചാട്ടമാണ്. അതിന് മുമ്പ് ചില കാര്യങ്ങല്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകളില്‍നിന്നല്ല ഈ ചര്‍ച തുടങ്ങേണ്ടത്. ഈ വിഷയത്തിലല്ല ജമാഅത്ത് മുജാഹിദ് തര്‍ക്കം. രാഷ്ട്രീയം എന്ന വിഷയം എങ്ങനെ നമ്മുടെ ആദര്‍ശവുമായി ബന്ധപ്പെടുന്നുവെന്നതാണ്. അതുമായി ബന്ധപ്പെട്ട ഒട്ടനേകം സൂക്തങ്ങളുമായി ഇവയെ ബന്ധിപ്പിച്ച് ഒരു നിയതമായ തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപ്പെടുന്ന രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ക്ക് താല്‍പര്യം കാണുന്നില്ല. മറിച്ച് ഭരണാധികാരിയുടെയും ഭരണീയരുടെയും ബാധ്യതകള്‍ പറഞ്ഞ് രക്ഷപ്പെടുകയാണ്.
അതിന് പുറമെ ഖണ്ഡികയുടെ തുടക്കത്തില്‍ പറഞ്ഞ ഒരു കാര്യം വീണ്ടും ആവര്‍ത്തിച്ച് തെറ്റിദ്ധാരണ പടര്‍ത്താനും ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ രാഷ്ട്രീയ തീരുമാനം ഇസ്ലാമിന്റെ അടിത്തറകളില്‍നിന്ന് കൊണ്ട് എടുക്കാറുണ്ട്. അത് ജമാഅത്ത് പണ്ഡിതരടങ്ങുന്ന കൂടിയാലോചന സമിതിയില്‍ ചര്‍ച ചെയ്താണ് കൈകൊള്ളുന്നത്. അങ്ങനെ പ്രഖ്യാപിക്കുന്ന തീരുമാനം നടപ്പാക്കാന്‍ അണികള്‍ ബാധ്യസ്ഥരാണ്. ഇത്തരം നടപടിക്രമങ്ങള്‍ മുജാഹിദ് പ്രസ്ഥാനം എടുക്കാറില്ല. അതിനാല്‍ ജമാഅത്ത് എടുക്കുന്ന ശൈലിയിലേക്ക് വ്യഗ്യമായി സൂചന നല്‍കി വളരെ തെറ്റായ ഒരു ആശയം അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാണ് ശബാബ് വീണ്ടും അപ്രകാരം പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സാധാരണയായി മുജാഹിദ് പ്രവര്‍ത്തകര്‍ നിലവിലുള്ള ഇസ്ലാമികമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ അവരുടെ തൃപ്തിക്കനുസരിച്ച് മറ്റേത് മതവിഭാഗത്തേയും പോലെ പ്രവര്‍ത്തിച്ച് വരികയാണ്. അത്തരം ഒരാള്‍ക്ക് ഈ പറഞ്ഞ നിബന്ധന പാലിക്കാന്‍ കഴിയുമോ '`അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ് എനിക്ക് നിര്‍ണായകം എന്നാണ് ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.'
ഇത് സ്വന്തം മതസംഘടനയിലെ രാഷ്ട്രീയപാര്‍ട്ടിക്കാരെ സംബന്ധിച്ചാണ് പറയുന്നതെങ്കില്‍ മുഴുവന്‍ മുജാഹിദ് പ്രവര്‍ത്തകരെയും സംഘടനയില്‍നിന്ന് പുറത്താക്കേണ്ടിവരും. എന്താണ് രാഷ്ട്രീയ വിഷയത്തില്‍ അല്ലാഹുവും അവന്റെ റസൂലും വിധിച്ചിട്ടുള്ളത് എന്നത് പ്രസക്തമായ ചോദ്യമാണ്. ആ ചോദ്യം ഉയര്‍ത്തിയാല്‍ അതിന് സത്യസന്ധമായ മറുപടി പറയാന്‍ മുജാഹിദ് നേതൃത്വത്തിന് കഴിയുമോ?. ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും എന്താണ് വിധിച്ചിട്ടുള്ളത് എന്ന് വളരെ വ്യക്തമായി ജമാഅത്തെ ഇസ്ലാമി അണികളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ മൌദൂദിയുടെ കണ്ടുപിടുത്തം എന്ന നിലക്ക് തള്ളിക്കളയുകയാണ് മുജാഹിദുകള്‍ ഇതുവരെ ചെയ്തു വരുന്നത്. അവരാകട്ടെ അത് പറയുന്നുമില്ല. ഈ ലേഖനത്തിലും ജമാഅത്ത് ചൂണ്ടിക്കാണിക്കുന്ന ഇസ്ലാമിന്റെ അത്തരം അധ്യാപനങ്ങളെ വളച്ചൊടിച്ച് വിമര്‍ശിക്കുന്നതിനപ്പുറം കടക്കുന്നില്ല എന്നത് ദുഖകരമാണ്.
സമൂഹങ്ങള്‍ പല പ്രവണതകളുടെയും പിടിയില്‍ അകപ്പെട്ടെന്നുവരും. അങ്ങനെ സംഭവിക്കുന്നത് കാലപ്പഴക്കം കൊണ്ട് വന്നുപെടുന്ന ജീര്‍ണതകള്‍ കൊണ്ടാകാം. അനിസ്‌ലാമിക സംസ്‌കാരങ്ങളൂടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സ്വാധീനം കൊണ്ടാകാം. എന്തായാലും ഒരു സാമൂഹിക പ്രവണത ഇസ്‌ലാമിക വിധിക്ക് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടനെ വര്‍ജിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സന്നദ്ധരാകണം. `അല്ലാഹുവോ റസൂലോ പറഞ്ഞതെന്തായാലും സാമൂഹിക സമ്പ്രദായങ്ങലെ കൈവിടാന്‍ എനിക്ക് പറ്റില്ല എന്നാണ് ഒരാളുടെ നിലപാടെങ്കില്‍ അത് തികച്ചും അനിസ്‌ലാമികമാകുന്നു. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചതിനും വിരുദ്ധമായ സാമ്പത്തിക സമീപനങ്ങളും ധനസമ്പാദന മാര്‍ഗ്ഗങ്ങളും സമൂഹത്തില്‍ വ്യാപകമായാലും അതില്‍ പങ്കുചേരുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന നിലപാട് ഒരു ഇസ്‌ലാഹി പ്രവര്‍ത്തകന്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല.
ശ്രദ്ധിച്ച് വായിക്കുക. ഒന്നും പറയാനില്ലാത്തതുകൊണ്ട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയാണ്. മറിച്ച് എന്താണ് ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും പറഞ്ഞത് എന്ന് പറഞ്ഞുകൊടുക്കാതെ അത് ചെയ്യാത്തവര്‍ അനിസ്ലാമിക പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.
രാഷ്ട്രീയ സ്വയം നിര്‍ണയാവകാശമൂള്ള ഏതൊരു മുസ്‌ലിം സമൂഹവും ഭരണരംഗത്ത് ഇസ്‌ലാമിന്റെ സിവില്‍ , ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്. ഇസ്‌ലാമിക നിയമം നടപ്പാക്കാന്‍ അധികാരം ലഭിച്ചിട്ടും ഒരു മുസ്‌ലിം ഭരണാധികാരി അതില്‍ നിന്നും വ്യത്യസ്‌തമായ ഭരണമാണ് നടപ്പാക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്. അയാളൂടെ മനോഭാവമനുസരിച്ച് ആ കുറ്റം പാപത്തിന്റേയോ മതനിഷേധത്തിന്റേയോ പരിധിയില്‍ വരും. ഭരണരംഗത്ത് ഏത് നിയമം നടപ്പാക്കിയാലും കുഴപ്പമില്ല എന്ന നിലപാട് യാതൊരു മുസ്‌ലിമിനും സ്വീകരിക്കാന്‍ പാടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും ഒരു മുസ്‌ലിമിന് അനുവദനീയമല്ല. ബന്ധങ്ങളുടേയും ബന്ധവിച്ഛേദത്തിന്റേയും കാര്യത്തില്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കാന്‍ മുസ്‌ലിംകളെല്ലാം ഒരുപോലെ ബാധ്യസ്ഥരാകുന്നു.
വീണ്ടും വിഷയം ചാടിക്കടക്കുകയാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം മുസ്ലിം രാഷ്ട്രത്തിന്റെ ഭരണാധികാരി ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കണോ എന്നതിനേക്കാള്‍ ഒരു മുസ്ലിമിന് പിന്തുടരേണ്ടുന്ന വല്ല രാഷ്ട്രീയഅധ്യാപനങ്ങളും ഇസ്ലാമിലുണ്ടോ എന്നതാണ്. അതുകൊണ്ട് ശബാബിന്റെ ഈ ഖണ്ഡിക തര്‍ക്ക വിഷയത്തില്‍ അനാവശ്യമാകുന്നു.
ഇങ്ങനെയൊക്കെയാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടെങ്കില്‍ പിന്നെ ഏത് വിഷയത്തിലാണ് സയ്യിദ് മൌദൂദിയുടേയും സയ്യിദ് ഖുതുബിന്റേയും ചിന്തകളെ പിന്തുടരുന്ന പ്രസ്ഥാനങ്ങളോട് വിയോജിപ്പുള്ളത്? പലര്‍ക്കും ആശയക്കുഴപ്പമുള്ള വിഷയമാണിത്. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നത് ആ ഭരണകൂടങ്ങള്‍ക്കുള്ള ഇബാദത്താണ് അഥവാ ഏകദൈവവിശ്വാസത്തിന് നേര്‍വിപരീതമാണ് എന്ന മൌദൂദിയന്‍ –ഖുത്‌ബിയന്‍ വീക്ഷണത്തോടാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന് വിയോജിപ്പുള്ളത്. `ലാ ഇലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യത്തിന്റെ താല്‌പര്യം അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്നാണെന്ന മൌദൂദിയന്‍ വീക്ഷണത്തോടും ഇസ്‌ലാഹി പ്രസ്ഥാനത്തിന് വിയോജിപ്പുണ്ട്. പ്രവാചകന്മാരെയൊക്കെ അല്ലാഹു നിയോഗിച്ചതിന്റെ ലക്ഷ്യം ഇസ്‌ലാമികേതര ഭരണകൂടങ്ങളെ നിഷ്‌കാസനം ചെയ്‌ത് ദൈവിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്. രാജവാഴ്‌ച ഏകദൈവത്വത്തിന് വിപരീതമാണെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്.
ചോദ്യത്തില്‍നിന്ന് സയ്യിദ് മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ഈ വിഷയത്തിലുള്ള വിശദീകരണം മനസ്സിലായിട്ടില്ല എന്ന് വ്യക്തമാകുന്നു. അദ്ദേഹം തന്നെ ഉത്തരം പറയുന്നതില്‍നിന്ന് അത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനം പറയുന്നത് തര്‍ക്കമില്ലാത്ത ചില കാര്യങ്ങള്‍ എന്നാല്‍ അതിന് മുമ്പ് പറയേണ്ട പല കാര്യങ്ങളും അവര്‍ പറഞ്ഞില്ല. അത് പറഞ്ഞതിന്റെ പേരില്‍ മൌദൂദിയോട് അവര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ വിയോജിച്ച കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അപ്പോള്‍ പോലും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തില്ല. ഇനി തങ്ങളുടെ അപക്വവും അപൂര്‍ണവുമായ നിലപാടിന് തെളിവ് തേടുന്ന പണിയാണ് ബാക്കിയുള്ളത് അതുകൂടി കഴിഞ്ഞാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ . ഇതൊക്കെ പൊതുയോഗത്തില്‍ പ്രസംഗിച്ച് പോകാം എന്നതല്ലാതെ നെറ്റിലെ നേരിട്ടുള്ള ചര്‍ചയില്‍ ഒരു സ്ഥാനവും ഇല്ല.
മലയാളം വിക്കിയില്‍ ജിന്നിന് നല്‍കിയ ചിത്രം:
മനുഷ്യരില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണക്ക്
നല്ല ഒരു തെളിവാണ്
കേരളത്തില്‍ ഇക്കാലമത്രയും നടന്ന് വന്ന ജിന്ന് - പിശാച് ചര്‍ചയില്‍ എന്തോ ഒരു അപാകതയുണ്ട് എന്ന് നാം മനസ്സിലാക്കാന്‍ നിര്‍ബന്ധിതരാണ്. എന്തുകൊണ്ടെന്നാല്‍ ഇത് സംബന്ധമായി ചര്‍ചയില്‍ പങ്കെടുത്ത മുജാഹിദ് വിഭാഗത്തിലെ പണ്ഡിതരെല്ലാം ഇരുട്ടില്‍ തപ്പുന്നത് പോലെയാണ് അനുഭവപ്പെട്ടത്. സംഘടനയില്ലെന്ന് പറയുന്ന മുജാഹിദില്‍നിന്ന് പോയ സുബൈര്‍ മങ്കടയുടെ ജിന്ന് സിഹ്റ് സംബന്ധമായി വിശദമായ ക്ലാസ് നെറ്റില്‍നിന്ന് ശ്രവിക്കാവുന്നതാണ്. സംഘടയുടെ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറയാനുള്ളതെല്ലാം തുറന്ന് പറയുന്നു. ഒരു മുജാഹിദ് പണ്ഡിതന് അതില്‍നിന്ന് വ്യത്യസ്ഥമായ അഭിപ്രായം ഉണ്ട് എന്ന സൂചന ലഭിച്ചിട്ടില്ല. പൂര്‍ണമായ പ്രസംഗം എന്ന നിലക്ക് ലഭിച്ചതും അതാണ്. യൂറ്റൂബിലുള്ള മുറിക്ലിപ്പുകള്‍ യഥാര്‍ഥ വാദം മനസ്സിലാക്കാന്‍ പര്യാപ്തമല്ല എന്നതിനാല്‍ സുബൈര്‍ മങ്കടയുടെ ആ ക്ലാസുകളാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നത്.
സകരിയ സലാഹിയുടെ അതേവാദം ഏറ്റുപിടിച്ചു സംസാരിച്ച മറ്റു ചില പണ്ഡിതന്‍മാരും ഉണ്ടായിരുന്നു. പിന്നീട് അവരില്‍ ചിലര്‍ കെ.ജെ.യുവുമായി യോജിച്ചു പോകാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ സകരിയാ സലാഹി കെ.എന്‍. എം നേതാക്കള്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അതിലെ പരാമര്‍ശങ്ങള്‍ എന്റെ വാദങ്ങളല്ല എന്ന നിലപാടിലാണ് അദ്ദേഹം ഉള്ളത്. ഇതുതന്നെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിതുറന്നുകൊടുക്കുന്നതിലും കലാശിച്ചത്. അണികളില്‍ വലിയ ഒരു പങ്ക് ഏത് പക്ഷത്ത് നില്‍ക്കണം എന്നറിയാതെ കുഴങ്ങുന്നതായി അനുഭവപ്പെടുന്നു. നാട്ടിലെ അറിയപ്പെടുന്ന മുജാഹിദ് പ്രവര്‍ത്തകനോട് ചോദിച്ചപ്പോഴും പ്രമാണം എവിടെയോ അവിടെയാണ് ഞാന്‍ എന്ന് പറയാനെ സാധിച്ചുള്ളൂ. എല്ലാവരും പ്രമാണം തന്നെയാണ് ഉദ്ധരിക്കുന്നത്. പക്ഷെ അതിന് നല്‍കുന്ന വിശദീകരണമാണ് വ്യത്യസ്ഥമാകുന്നത്. അതിനാല്‍ മുജാഹിദ് പ്രവര്‍ത്തകന്റെ മുന്നിലുള്ള മാര്‍ഗം ആരുടെ പ്രമാണവിശദീകരണം അംഗീകരിക്കണം എന്നതാണ്.
ഖുര്‍ആനിലും ഹദീസിലും എവിടെയൊക്കെ ജിന്ന്, പിശാച് എന്ന് പ്രയോഗിച്ചു എന്ന് മനസ്സിലാക്കി ആ രണ്ട് കാര്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം, ശ്രദ്ധയില്‍ പെട്ടത്, ഖുര്‍ആനും ഹദീസും ഉദ്ധരിച്ച് തങ്ങളുടെ മുന്‍ധാരണകളില്‍നിന്ന് വരുന്ന ഒരു വ്യാഖ്യാനം നല്‍കുന്നതായിട്ടാണ്. അവിടെ ജിന്നും പിശാചും സാര്‍വത്രികമായി മാറിമറിയുന്നു. ജിന്ന് എന്ന് എവിടെ പ്രയോഗിച്ചുവോ അവിടെ മാത്രം ജിന്ന് എന്ന നിലക്ക് കാര്യങ്ങളെ കാണുക. പിശാച് എന്ന് പ്രയോഗിച്ചിടത്ത് അവ ജിന്നാകാനും മനുഷ്യനാകാനും അതിനുമപ്പുറം മറ്റേതെങ്കിലും ജീവിയാകാനും സാധ്യതയുണ്ട് അതിനാല്‍ ആ നിലക്കുള്ള സാധ്യത മുന്‍നിര്‍ത്തിമാത്രം അതിനെ വ്യാഖ്യാനിക്കുക. ചിലയിടത്ത് ഖരീന്‍ (കൂട്ടുകാരന്‍ ) എന്ന് കണ്ടേക്കാം. ഉടനെ അതും ജിന്നാക്കി മാറ്റി വ്യഖ്യാനിക്കാതെ ഏത് മനുഷ്യനും എപ്പോഴും കൂട്ടുകാരനായിരിക്കാന്‍ ഇടയുള്ള മനുഷ്യനെ ഒന്നാമതായി പരിഗണിക്കുക. ഇതാണ് കുറേകൂടി സത്യസന്ധമായ മാര്‍ഗം എന്നാണ് എന്റെ അഭിപ്രായം.
ജിന്നിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഖുര്‍ആന്‍ പറഞ്ഞുതന്നിട്ടുള്ളൂ. തീയ്യിനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യനെപ്പോലെ സ്വന്തം ഇഛക്കനുസരിച്ച് അല്ലാഹുവിന്റെ കല്‍പനകളെ സ്വീകരിക്കാനും ധിക്കരിക്കാനും കഴിവ് നല്‍കപ്പെട്ടവരാണെന്നും നാം മനസ്സിലാക്കുന്നു. മുഹമ്മദ് നബി അവരിലേക്ക് കൂടി അയക്കപ്പെട്ടവരാണെന്നും. നന്മതിന്മകളെ സ്വയം തെരഞ്ഞെടുക്കാന്‍ അവകാശം ഉള്ളവരെന്ന നിലക്ക് നല്ലവരും ചീത്തയായവരും അവരുടെ കൂട്ടത്തിലുമുണ്ടെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അവര്‍ അവരുടെതായ ലോകത്ത് ജീവിക്കുന്നു. മനുഷ്യരുമായി ബന്ധപ്പെടുന്നത് നാം കാണുന്നില്ല. നബി തിരുമേനിയോ സഹാബികളോ ജിന്നുകളോട് ബന്ധപ്പെടുകയോ അവരെ ഉപോയോഗപ്പെടുത്തി ആരെയെങ്കിലും സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തതായി അറിയില്ല. ജിന്നിനെ ഇറക്കാന്‍ എന്തെങ്കിലും തന്ത്രമോ മന്ത്രമോ പ്രയോഗിച്ചതായും ആരും പറയുന്നത് കേട്ടിട്ടില്ല. ലോകത്ത് ഇന്നെവരെയുള്ള മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഇങ്ങനെ തന്നെ ജീവിച്ച് പോയവരാണ്. വിശുദ്ധഖുര്‍ആന്‍ അറിയിച്ച് തന്നെത് കൊണ്ട് അങ്ങനെയും ഒരു സൃഷ്ടിയുടെ അസ്ഥിത്വത്തില്‍ നാം വിശ്വസിക്കുന്നുവെന്ന് മാത്രം.
ജിന്നിന്റെ സൃഷ്ടിപ്പ് തീയില്‍നിന്ന്
അവന്‍ ചോദിച്ചു: `ഞാന്‍ നിന്നോട് ആജ്ഞാപിച്ചപ്പോള്‍ പ്രണാമംചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?` അവന്‍ പറഞ്ഞു: `ഞാന്‍ അവനെക്കാള്‍ ശ്രേഷ്ഠനാകുന്നു. നീ എന്നെ അഗ്നിയില്‍നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്; അവനെ മണ്ണില്‍നിന്നും. (ഖുര്‍ആന്‍ 7:12) . മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ചു. അതിനുമുമ്പ് ജിന്നുകളെ നാം തീജ്വാലയില്‍നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു . (15:27). മനുഷ്യനെ മണ്ണില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുമ്പോഴും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവഭേദ്യമാണ്. ആരും വിശദീകരിച്ച് തരേണ്ടതില്ല. അഥവാ മണ്ണിലെ മുലകങ്ങള്‍ തന്നെയാണ് മനുഷ്യശരീരത്തിലും അടിസ്ഥാനപരമായി ഉള്ളത്. എന്നാല്‍ ഇത്തരം പദാര്‍ഥങ്ങള്‍കൊണ്ടല്ല ജിന്നുകളെ സൃഷ്ടിച്ചിട്ടുള്ളത് തീയിലെ ഘടകങ്ങളെ ഉപയോഗിച്ചാണ് എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. അവയിലെ ഒന്നോ ഒന്നില്‍ കൂടുതലോ ആവാം. എന്താണ് തീയിലെ ഘടകങ്ങള്‍ അതിലെ ഏത് ഘടകമാണ് ജിന്നില്‍ ഉപയോഗിച്ചരിക്കുന്നത്. ഇവയൊക്കെ നാം വിശകലനം ചെയ്യേണ്ടതില്ല. എന്തായാലും അത് നമ്മെ ഒരു വിധത്തിലും ബാധിക്കുന്നുമില്ല.
ഇഛാസ്വാതന്ത്ര്യമുള്ളവരാണ് ജിന്നുകള്‍
മനുഷ്യരെ പോലെ ദൈവിക കല്‍പന സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കഴിയും. ജിന്ന് വര്‍ഗത്തില്‍പെട്ട ഇബ്ലീസാണ് ധിക്കാരികളുടെ മാതൃകയായി ഖുര്‍ആന്‍ എടുത്ത് പറഞ്ഞത്. ആദമിന് വണങ്ങാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ അവന്‍ വിസമ്മതിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു. ഇഛാസ്വാതന്ത്ര്യമുള്ളത് കൊണ്ട് തന്നെ നല്ലവരും വഴിപിഴച്ചവരും അവരില്‍ ഉണ്ട്. ജിന്നുകളുടെ സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് നോക്കൂ... നമ്മില്‍ കുറേ സച്ചരിതരുണ്ട്. കുറേയാളുകള്‍ അതിനു താഴെയും. നാം വിവിധ മാര്‍ഗങ്ങളില്‍ ചിതറിപ്പോയിരിക്കുന്നു. ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനും ഓടിയകന്ന് അവനെ പറ്റിക്കാനും സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സന്മാര്‍ഗ സന്ദേശം കേട്ടപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. ആര്‍ തന്റെ നാഥനില്‍ വിശ്വാസം കൊള്ളുന്നുവോ, അവന് അവകാശ നഷ്ടമോ അനീതിയോ അശേഷം ഭയപ്പെടേണ്ടതില്ല. (ഖുര്‍ആന്‍ 72:11-13). ചിന്തയിലും ബാധ്യതകളിലും അവര്‍ മനുഷ്യര്‍ക്ക് തുല്യമാണ്. സൃഷ്ടിപ്പിന്റെ ഘടനയില്‍മാത്രമാണ് വ്യത്യാസം. തീകൊണ്ടാണ് സൃഷ്ടിപ്പ് എന്നതില്‍ പദാര്‍ഥത്താലല്ല എന്ന് നമുക്ക് മനസ്സിലാക്കാം. പ്രകാശോര്‍ജ്ജം, താപോര്‍ജ്ജം എന്നിവയെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവില്ലാതിരുന്ന ഒരു കാലത്ത് എക്കാലത്തെ മനുഷ്യര്‍ക്കും മനസ്സിലാക്കാനോ വിശ്വസിക്കാനോ പാകത്തില്‍ മലക്കുളെ പ്രകാശംകൊണ്ടും ജിന്നുകളെ തീകൊണ്ടും സൃഷ്ടിച്ചുവെന്ന് പറയുന്നത് സ്വാഭാവികം മാത്രമല്ലേ.
സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹു രൂപമാറ്റം വരുത്തുന്നതിലൂടെയല്ലാതെ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ യഥേഷ്ടം രൂപം മാറാനുള്ള കഴിവുണ്ട് എന്ന് കരുതുന്നതിന് എന്ത് തെളിവാണ് ഖുര്‍ആനിലുള്ളത്. മറിച്ച് പ്രവാചകന്‍മാര്‍ക്ക് ചിലകാര്യങ്ങള്‍ പഠിപ്പിക്കാന്‍ മലക്കുകളെ മനുഷ്യരൂപത്തില്‍ അയച്ച സംഭവങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഉണ്ട്. ഉര്‍ജ്ജം പദാര്‍ഥമായും പദാര്‍ഥത്തെ ഊര്‍ജമായും മാറ്റാന്‍ കഴിയും എന്ന ആധുനിക അറിവ് വെച്ച് ഇത് അവിശ്വസനീയമായി ഇപ്പോള്‍ ഭൌതികവാദിക്ക് പോലും തോന്നേണ്ടതുമില്ല. ജിന്നുകളെ ഒരു അമാനുഷിക ദൃഷ്ടാന്തമെന്നോണം സുലൈമാന്‍ നബിക്ക് വിധേയമാക്കിയ സംഭവം ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. പക്ഷെ അത് വെച്ച്, വിജനമായ സ്ഥലത്ത് നിന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ധേശിച്ച് വിളിച്ച് തേടുന്നതിന് തെളിവായി സ്വീകരിക്കാമോ ?. ജിന്നിനെ മനുഷ്യരില്‍പെട്ട എല്ലാവര്‍ക്കും ഇവിധം സഹായം തേടാവുന്നവിധം സൃഷ്ടിച്ചതാണോ?. നബിയോ സഹാബികളോ ഇവിധം ജിന്നുകളെ ഉപയോഗപ്പെടുത്തിയിരുന്നോ ?. ഇതിനൊക്കെ നിഷേധാത്മകമായ മറുപടിയേ ഉണ്ടാവൂ. മറിച്ച് എന്നഭിപ്രായമുള്ളവര്‍ ഇനിയെങ്കിലും വ്യക്തമായ തെളിവ് കൊണ്ട് വരട്ടേ. പിശാച് അങ്ങനെ ഇങ്ങനെ എന്നുപറഞ്ഞുള്ള തെളിവ് ആവശ്യമില്ല. പിശാചിനെ പിശാചായും ജിന്നിനെ ജിന്നായും മനസ്സിലാക്കിയ വിശദീകരണമേ സത്യം കണ്ടെത്താന്‍ പ്രയോജനപ്പെടൂ. പിശാച് എന്നിടത്ത് മനുഷ്യപിശാചിനെ സംബന്ധിച്ചാകാനുള്ള സാധ്യതയുമുണ്ടല്ലോ ?. എന്നിരിക്കെ പിശാചിന്റെ പ്രവര്‍ത്തനത്തെ ജിന്നിന്റെ പ്രവര്‍ത്തനമായി മാത്രം വിലയിരുത്തുന്നതിന് ഒരു ന്യായവും ഇല്ല.
ജിന്നിനോട് സഹായം തേടാമോ ?.
എന്തിന് ജിന്നിനോട് സഹായം തേടണം എന്നതാണ് ആദ്യത്തെ പ്രശ്നം. മനുഷ്യനെ പോലെ ദൃഷ്ടിഗോചരമായ ഒരു സൃഷ്ടിയല്ല ജിന്ന്. ജിന്ന് മനുഷ്യനെ ഏത് കാര്യത്തിലും സഹായിക്കും എന്നതിന് ഒരു തെളിവും ആരും പറയുന്നത് കേട്ടിട്ടില്ല. മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ് ആരും കാണിച്ച് തന്നിട്ടില്ല. എന്നിരിക്കെ അദൃശ്യനായ ഈ ശക്തിയോടുള്ള സഹായതേട്ടം അസംബന്ധമാണ്. ശരിയാണ് മനുഷ്യരില്‍ ചിലര്‍ ജിന്നുകളോട് അഭയം തേടിയിരുന്നുവത്രെ. അത് ജിന്നുകളില്‍ അഹങ്കാരമുണ്ടാക്കി എന്ന് ഖുര്‍ആന്‍ പറയുന്നു. അവര്‍ അഭയം നല്‍കി എന്നോ ഇല്ല എന്നോ പറയുന്നില്ല. മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ച്ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവര്‍ ജിന്നുകളുടെ അഹങ്കാരം വര്‍ധിപ്പിച്ചു. (72:6).
ജിന്നുകളെ അടിക്കടി ഖുര്‍ആന്‍ പരമാര്‍ശിക്കാനുള്ള കാരണം ഖുര്‍ആന്‍ ജിന്നുകളുടെ കൂടി സന്മാര്‍ഗമായതുകൊണ്ടാണ് അവരുടെ ജിവിതം വളരെ പരിമിതമായ വൃത്തത്തിലായതുകൊണ്ടാണോ ആവോ, മൊത്തത്തിലുള്ള ചില ഉപദേശങ്ങളേ അവരുമായി ബന്ധപ്പെടതായികാണുന്നുള്ളൂ. ദൈവാനുസരണത്തിനും ഏകദൈവാരാധനക്കും പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് വിചാരണവേളയില്‍ അല്ലാഹു ചോദിക്കും.. `ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിച്ചുതരികയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ദൈവദൂതന്മാര്‍ നിങ്ങളില്‍നിന്നുതന്നെ നിങ്ങളില്‍ വന്നിരുന്നില്ലേ?` അവര്‍ പറയും: `അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കുന്നു.` ഇന്ന് ഭൌതികജീവിതം അവരെ ആത്മവഞ്ചനയിലകപ്പെടുത്തിയിരിക്കുകയാകുന്നു. പക്ഷേ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന്, ആ സന്ദര്‍ഭത്തില്‍ അവര്‍ , അവര്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കും. (6:130)
സത്യത്തില്‍ ഒരാള്‍ വിശ്വാസിയായിരിക്കാന്‍ ഇത്രയേ വേണ്ടൂ. ഭൌതിക ശാസ്ത്രജ്ഞരെ പോലെ ഇത്തരം ഒരു സൃഷ്ടിയുടെ അല്ലാഹു നല്‍കാത്ത വിശദാംശങ്ങള്‍ കണ്ടുപിടിക്കേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. പക്ഷെ മുസ്ലിംകളില്‍ ഒരു വിഭാഗം ഇതുകൊണ്ട് തൃപ്തിപ്പെട്ടില്ല അവര്‍ ജിന്നുകളെക്കുറിച്ച് ഗവേഷണം തന്നെ നടത്തി. അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ തേടിപ്പോയി. ഖുര്‍ആനില്‍ വേണ്ടത്ര വിശദീകരണം ലഭിക്കാതെ വന്നപ്പോള്‍ ഹദീസുകളെ സമീപിച്ചു. എന്നിട്ടും വേണ്ടത്ര ലഭിച്ചില്ല. അതിനാല്‍ പിന്നീട് ശൈത്വാന് നല്‍കപ്പെട്ട വിശേഷണങ്ങള്‍ അവര്‍ ജിന്നിലേക്ക് ചാര്‍ത്തി. പിശാച് എന്നാല്‍ ജിന്നിന്റെ പര്യായം എന്ന നിലക്ക് അവര്‍ കാര്യങ്ങളെ വിശദീകരിച്ചു. അങ്ങനെ ജിന്നിനെക്കുറിച്ച് ഒരു പാട് അറിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന രൂപത്തില്‍ കൈകാര്യം ചെയ്തു.
അങ്ങനെ ജിന്നുകള്‍ മനുഷ്യനില്‍ പ്രവേശിക്കുമെന്നും, അവരും മനുഷ്യരും തമ്മില്‍ ലൈംഗികബന്ധത്തില്‍വരെ ഏര്‍പ്പെടുമെന്നും, അവരില്‍ ചിലര്‍ കള്ളന്‍മാരായി വന്ന് സാധനങ്ങള്‍ മോഷ്ടിക്കുമെന്നും , അവര്‍ സൌകര്യാനുസരണം പാമ്പും, നായയുമായി രൂപാന്തരപ്പെടുമെന്നും നീണ്ടനീണ്ട പള്ളിക്ലാസുകളിലൂടെ ജനങ്ങളെ പഠിപ്പിച്ചു. ആ വിശദീകരണം അതേ പ്രകാരം അംഗീകരിക്കാത്തവര്‍ അറബി ഭാഷയുടെ എ.ബി.സി.ഡി അറിയാത്തവരാണെന്നും ഹദീസിനെ തള്ളുന്നവരാണെന്നും ദുര്‍വ്യാഖ്യാനം ചമക്കുന്നവരാണെന്നും തട്ടിവിട്ടു.
എന്താണ് പിശാച് എന്നതിന് അവര്‍ നല്‍കിയ വിശദീകരണം കൃത്യമായിരുന്നു. പക്ഷെ വാദങ്ങളിലേക്ക് വന്നപ്പോള്‍ അവര്‍ ആ വിശദീകരണം മറന്നു. ശൈത്വാന്‍ എന്നതിന് ഇസ്ലാമില്‍ ശൈത്വാന്‍ (പിശാച്) എന്നത് ഒരു പ്രത്യേക സൃഷ്ടിയുടെ പേരല്ല. ജിന്നിലും മനുഷ്യരിലും പിശാചുക്കളുണ്ട് എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. മാത്രമല്ല അല്‍ബഖറയില്‍ ആദ്യമായി പരാമര്‍ശിച്ച ശൈത്വാന്‍ ജിന്നിലെ പിശാചിനെക്കുറിച്ചല്ല മദീനയിലുള്ള മുനാഫിഖുകളുടെ നിഷേധികളായ സുഹൃത്തുക്കളെ സംബന്ധിച്ചാണ്. മനുഷ്യമനസ്സില്‍ വസ്വ് വാസ് ഉണ്ടാക്കുന്ന പിശാചുകളില്‍ പോലും മനുഷ്യരിലും ജിന്നിലും പെട്ടവരുണ്ട് .
ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. (6:112)
ജിന്നിനെ മനസ്സിലാക്കിയ പോലെ ശൈത്വാന്‍ എന്താണെന്ന് മനസ്സിലാക്കേണ്ടതും ഏതൊക്കെ കാര്യങ്ങളെ ശൈത്വാന്‍ എന്ന് വിളിച്ചു എന്നത് നോക്കിയാണ്. അങ്ങനെ പരിശോധിച്ചാല്‍ മനുഷ്യനെ സത്യത്തിന്റെ വഴിയില്‍നിന്ന് തെറ്റിക്കുന്ന, ദൈവാനുസരണത്തിന് വിഘാതംവരുത്തുന്ന, ദൈവാനുസരണത്തിന് വഴങ്ങാത്ത, മനുഷ്യന് ഉപദ്രവകരമായ വ്യക്തികളെയും ജീവികളെയുമൊക്കെ പിശാച് എന്ന് വിളിച്ചതായി കാണാം. നമസ്കാരത്തിന് മുന്നിലൂടെ കടന്നുപോകുന്ന കറുത്ത നായയെ പിശാച് എന്ന് പരാമര്‍ശിച്ചിരിക്കുന്നു. മനുഷ്യരിലെ ചീത്തക്കൂട്ടുകാരെയും നേതാക്കളെയുംമൊക്കെ പിശാച് എന്ന് വിളിക്കാവുന്നതാണ്. മനുഷ്യനെ ഏറ്റവും കൂടുതല്‍ വഴിതെറ്റിക്കുന്നതും മനുഷ്യരിലെ പിശാചുക്കള്‍ തന്നെയാണ്. അതുകൊണ്ട് തന്നെയായിരിക്കും ഖുര്‍ആനിലെ ആദ്യ പരാമര്‍ശം തന്നെ മനുഷ്യരിലെ പിശാചിനെക്കുറിച്ചായത്.
ജിന്ന് എന്നോ ജാന്ന് എന്നോ കണ്ടിടത്തോക്കെ ഇബ്ലിസിന്റെ വര്‍ഗമായ ജിന്ന് മാത്രമാണ് എന്ന് ധരിക്കരുത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജാന്ന് എന്ന പ്രയോഗം ഖുര്‍ആനില്‍ ഏഴ് തണവന്നപ്പോള്‍ അതില്‍ രണ്ട് തവണ സര്‍പം എന്ന അര്‍ഥത്തിലാണ് വന്നിട്ടുള്ളത്. അത് ജിന്ന് വേഷം മാറി പാമ്പായതല്ല. മൂസാനബി വടി ഇട്ടപ്പോള്‍ മാറിയ സാക്ഷാല്‍ സര്‍പം. ഈ സൂക്തം കാണുക. (തുടര്‍ന്ന് ഇപ്രകാരം കല്‍പനയായി:) നിന്റെ വടി താഴെയിടുക.` താഴെയിട്ടപ്പോള്‍ ആ വടി പാമ്പിനെപ്പോലെ പുളയുന്നതു (وألق عصاك فلما رآها تهتز كأنها جان)
കണ്ട് മൂസാ പുറംതിരിഞ്ഞ് ഓടിക്കളഞ്ഞു. തിരിഞ്ഞു നോക്കിയതേയില്ല. (കല്‍പനയുണ്ടായി:) `മൂസാ, തിരിച്ചുവരിക. ഭയപ്പെടേണ്ട. നീ തികച്ചും സുരക്ഷിതനാകുന്നു. (28:31)
പാമ്പിന് ജിന്ന് /ജാന്ന് എന്ന് പറയുന്നത് ആലങ്കാരികമായിട്ടോ ജിന്ന് പാമ്പായതുകൊണ്ടോ അല്ലാ സാക്ഷാല്‍ ഭാഷാര്‍ഥത്തില്‍ തന്നെ. ജന്ന എന്നവാക്കില്‍ മറഞ്ഞു അപ്രത്യക്ഷമായി എന്ന അര്‍ഥമാണ് ഉള്ളത് എന്ന് ആദ്യ പോസ്റ്റില്‍ സൂചിപ്പിച്ചുവല്ലോ. അറബി ഭാഷയനുസരിച്ച് അതേ അടിസ്ഥാന അക്ഷരങ്ങള്‍ ഉള്‍കൊള്ളുന്ന ഏതൊക്കെ പദങ്ങളുണ്ടോ അവയ്ക്കെല്ലാം അര്‍ഥത്തിലും സമാനമായ ഒരു ഘടകം ഉണ്ടാകും. ഉദാഹരണം ج ن ن എന്ന മൂന്ന് അടിസ്ഥാന അക്ഷരങ്ങളുള്ള പദങ്ങളാണ് ജിന്ന് , ജന്നത്ത്, ജുന്നത്ത്, മജ് നൂന്‍ തുടങ്ങിയവയെല്ലാം. ഇവിയിലോക്കെ ഒരു മറയലോ മറക്കലോ ഉണ്ടാകും. ജിന്ന് എന്നാല്‍ മറഞ്ഞിരിക്കുന്നത് അഥവാ ദൃഷ്ടിഗോചരമല്ലാത്തത്, ജുന്നത്ത് എന്നാല്‍ പരിച (വെട്ട് മറക്കുന്നത്, തടുക്കുന്നത്) ജന്നത് എന്നാല്‍ തോട്ടം ഭൂമിയെ സൂര്യപ്രകാശത്തില്‍നിന്ന് മറയ്ക്കുന്നത്, മജ്നൂന്‍ എന്നാല്‍ ഭ്രാന്തന്‍ ബുദ്ധിമറയുമ്പോഴാണല്ലോ ഭ്രാന്ത് സംഭവിക്കുന്നത്. ഇത്രയും കാര്യം പറഞ്ഞത്, ജിന്ന് എന്നത് ഇബ്ലീസ് വര്‍ഗത്തില്‍പെട്ട ഒരു സൃഷ്ടിക്ക് പറയുന്ന സത്താനാമം മാത്രമല്ല എന്ന് സൂചിപ്പിക്കാനാണ്. ആ പേര് ലഭിച്ചത് തന്നെ മനുഷ്യദൃഷ്ടിയില്‍ മറഞ്ഞിരിക്കുന്ന സൃഷ്ടി എന്ന നിലക്കാണ്. പാമ്പിന് ജാന്ന് എന്ന് പ്രയോഗിച്ചത് പകല്‍ സമയത്ത് മനുഷ്യദൃഷ്ടിയില്‍നിന്ന് മറഞ്ഞിരിക്കുന്നത് കൊണ്ടാണ്. സൂക്ഷമജീവികളെയോ ഫംഗസിനെയോ ജിന്ന് എന്ന് അറബി ഭാഷയനുസരിച്ച് തന്നെ വിളിക്കാവുന്നതാണ്. എല്ലുകള്‍ ജിന്നുകളുടെ ഭക്ഷണമാണ് എന്ന് കുറിക്കുന്ന ഹദീസില്‍ പറയപ്പെടുന്ന ജിന്ന് സൂക്ഷമജീവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് തന്നെയാണല്ലോ സ്വാഭാവികവും. നാം കണ്ടുകൊണ്ടിരിക്കുന്നതും.
ഇത്രയും കാര്യങ്ങള്‍ പ്രാമണികമായും ഭാഷാപരമായും യുക്തിപരമായും മനസ്സിലാക്കിയാല്‍ ഇബ്ലീസും , ജിന്നും , പിശാചുമൊന്നും പ്രചരിപ്പിക്കുന്നത് പോലെ സങ്കീര്‍ണമല്ല. ഏത് സാധാരണക്കാരന് പോലും മനസ്സിലാകുന്നവിധം ലളിതമാണ്. മാത്രമല്ല സകല തെറ്റായ വിശ്വാസത്തില്‍നിന്നും തൌഹീദീആദര്‍ശത്തിന്റെ വ്യതിചലനത്തില്‍നിന്നും അത് മനുഷ്യനെ രക്ഷപ്പെടുത്തുകയും ചെയ്യും.
ജമാഅത്ത് ഇസ്ലാമി ഒരു ബാധയായി തീര്‍ന്ന ചില ബുജികളും എഴുത്തുകാരുമുണ്ട് കേരളത്തില്‍ ചിലര്‍ ബൂലോകത്തും സജീവമാണ്. എന്ത് അനിഷ്ടകരമായ സംഭവങ്ങളെയും എങ്ങനെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധിപ്പിക്കാം എന്നവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കും. അതിലൊരാളാണ് മുഹമ്മദാലി എന്ന മുസ്‌ലിം നാമധാരിയായ, മതമില്ലെന്നതില്‍ അഭിമാനിക്കുന്ന മാര്‍കിസ്റ്റുകാരന്‍. ഈ പ്രശ്‌നവും അദ്ദേഹം ജമാഅത്തുമായി ചേര്‍ത്തുകെട്ടുന്നു. ജമാഅത്ത് എന്ന് പറയാന്‍ മനസ്സ് വിശാലമല്ലാത്തതുകൊണ്ടാകാം, അതല്ലെങ്കില്‍ ആക്ഷേപിക്കാന്‍ നല്ലത് മൗദൂദിസ്റ്റ് ആണ് എന്ന് മനശാസ്ത്രപരമായി അദ്ദേഹം കണ്ടെത്തിയതുകൊണ്ടായിരിക്കാം, സാധാരണയായി മൗദൂദിസ്റ്റ് എന്ന് പറഞ്ഞാലെ അദ്ദേഹത്തിന് തൃപ്തിവരൂ. അദ്ദേഹത്തിന്റെ ലേഖനത്തിലേക്ക് പോകുന്നതിന് മുമ്പ് നമ്മുക്ക് ഈ വിഷയകമായി ജമാഅത്തെ ഇസ്‌ലാമിക്ക് ഔദ്യോഗികമായി പറയാനുള്ളതെന്തെന്ന് കേള്‍ക്കാം. അതിനായി പ്രബോധനം വാരികയുടെ എഡിറ്റോറിയല്‍ (2010 ജൂലൈ 17) വായിക്കുക:
{{{ കഴിഞ്ഞ മാര്‍ച്ചില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകന്‍ ടി.ജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ നിന്ദിച്ചത് മുസ്‌ലിം സമുദായത്തില്‍ വലുതായ വേദനയും പ്രതിഷേധവും ഉളവാക്കിയത് സ്വാഭാവികമായിരുന്നു. വാസ്തവത്തില്‍ കോളേജ് കാമ്പസിനകത്തു തന്നെ തീര്‍ക്കാവുന്നതായിരുന്നു ആ പ്രശ്‌നം. കുത്സിത പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. എങ്കിലും പ്രശ്‌നം പുറത്തെത്തുകയും മുസ്‌ലിം സമുദായത്തില്‍ പ്രതിഷേധം കനക്കുകയും ചെയ്തപ്പോള്‍ അവരുണര്‍ന്നു പ്രവര്‍ത്തിച്ചു. വിവാദ ചോദ്യം തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കോളേജ് മാനേജ്‌മെന്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാരും ഊര്‍ജസ്വലമായി. ടി.ജെ ജോസഫിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഒരു കലാപമായി കത്തിപ്പടരുമായിരുന്ന ആ സംഭവം അങ്ങനെ ഏറെ കുറെ സമാധാനപരമായി കെട്ടടങ്ങുകയായിരുന്നു.
ഈ കെട്ടടങ്ങല്‍ എല്ലാ മതവിഭാഗങ്ങളും ഓര്‍ത്തിരിക്കേണ്ട ഒരു സന്ദേശം നല്‍കുന്നുണ്ട്: ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതസമുദായങ്ങള്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കലാപത്തിലേക്കു വളരാതെ സമാധാനപരമായി പരിഹരിക്കാനാകും. നമ്മുടേതു പോലുള്ള ബഹുസ്വരസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമികോപാധികള്‍ നിയമവ്യവസ്ഥയും ജനാധിപത്യസംവിധാനവുമാണ്. അതവഗണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ കത്തിയും കുറുവടിയുമെടുത്ത് കണക്കു തീര്‍ക്കാന്‍ മുതിരുന്നതാണ് ഏറ്റം വലിയ വിപത്ത്.
കേരളത്തിന്റെ പൊതുമനസ്സ് വര്‍ഗീയകരിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല എന്നതാണ് ശുഭോദര്‍ക്കമായ മറ്റൊരു സന്ദേശം. പരാതിക്കാരാരായാലും പരാതി ന്യായമാണെങ്കില്‍ അവരോടൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം തയാറാണ്. ചോദ്യ പേപ്പര്‍ വിവാദത്തില്‍ എല്ലാ മതവിഭാഗങ്ങളും മതമില്ലാത്തവര്‍പോലും മുസ്‌ലിംകളുടെ പരാതി അംഗീകരിക്കുകയുണ്ടായി. ഈ മനോഭാവം സാമുദായിക സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പ്രബലമായ ഈടുവെയ്പാണ്. ഇത് നിലനിര്‍ത്താനും പുഷ്ടിപ്പെടുത്താനും എല്ലാ മതവിഭാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ അന്തരീക്ഷത്തിലേക്ക് വന്നു പതിച്ച ഇടിത്തീയാണ് കഴിഞ്ഞ 4-നു ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിനു നേരെ മൂവാറ്റുപുഴയില്‍ നടന്ന കിരാതമായ അക്രമം. അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റുകയും കാലുകള്‍ ഗുരുതരമായി മുറിവേല്‍പിക്കുകയും ചെയ്തിരിക്കുന്നു. ഏറക്കുറെ പരിഹരിക്കപ്പെട്ട ഒരു പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കാനും ആളിക്കത്തിക്കാനുമുള്ള ഈ ശ്രമം അങ്ങേയറ്റം അപലപനീയവും ആപല്‍ക്കരവുമാണ്. മതാഭിമാനത്തിന്റെയും സമുദായ രക്ഷയുടെയും പേരിലാണീ കുത്സിത ചെയ്തിയെങ്കില്‍, സമുദായത്തെ നാണം കെടുത്താനും അരക്ഷിതമാക്കാനും മാത്രമേ അതുപകരിക്കുന്നുള്ളൂ എന്ന് ഇനിയും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? കൈവെട്ടല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയാണ് പിന്നിലെന്ന് പോലീസ് പറയുന്നു. ആ സംഘടന അത് നിഷേധിക്കുകയും ചെയ്യുന്നു. അതിന്റെ ചില പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു കാര്യം വ്യക്തമാണ്. ഒരു യാദൃശ്ചിക സംഘട്ടനത്തിനിടയിലുണ്ടായ അത്യാഹിതമല്ല; നീണ്ട നാളത്തെ ഗൂഢാലോചനയുടെ പരിസമാപ്തിയാണീ സംഭവം. അതിനു പിന്നില്‍ ആരായാലും സ്വന്തം 'വീര കൃത്യ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള നട്ടെല്ലു പോലുമില്ലാത്ത ഭീരുക്കളാണവര്‍. ഈ ഭീരുത്വത്തിലൂടെ മുസ്‌ലിം സമുദായത്തെ മുഴുവന്‍ അവര്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ്. പതിയിരുന്ന് ആളുകളെ ആക്രമിച്ച് ഉത്തരവാദിത്വമേല്‍ക്കാതെ ഓടിയൊളിക്കുക വിപ്ലവകാരികളുടെയോ സമുദായോദ്ധാരകരുടെയോ രീതിയല്ല. വഴിവെട്ടിക്കൊള്ളക്കാരുടെയും മാഫിയാ സംഘങ്ങളുടെയും രീതിയാണ്.
അധ്യാപകന്റെ കൈവെട്ടിയ നടപടിക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ പിന്തുണ ഒട്ടുമില്ല. പ്രവാചക നിന്ദയെ ഇസ്‌ലാം സ്വാഭാവികമായും ഗുരുതരമായ പാപമായി കാണുന്നു. എന്നാല്‍ അതുചെയ്യുന്നവരെ കൈവെട്ടാന്‍ എന്നല്ല കായികമായ ഒരു നടപടിക്കും വിധേയരാക്കാന്‍ പ്രവാചകന്‍ കല്‍പിച്ചിട്ടില്ല. വല്ല നടപടിയും എടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതെടുക്കേണ്ടത് ഭരണകൂടമാണ്; വ്യക്തികളല്ല. മുഹമ്മദ് നബി(സ) അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഏറെ പരിഹാസങ്ങള്‍ക്കും നിന്ദകള്‍ക്കും വിധേയനായിട്ടുണ്ട്. പ്രതികാര നടപടിയെടുക്കാനുള്ള എല്ലാ അധികാരവും ശക്തിയും കൈവന്നപ്പോഴും അത്തരക്കാര്‍ക്ക് മാപ്പ് നല്‍കുകയാണ് നബി(സ) ചെയ്തത്. നിന്ദയും ശകാരവുമൊക്കെ അജ്ഞരും അവിവേകികളുമായ ആളുകള്‍ ഉത്തരം മുട്ടുമ്പോള്‍ അവലംബിക്കുന്ന ഉപായങ്ങളാണ്. ആയുധംകൊണ്ടല്ല; വിവേകം കൊണ്ടും വിജ്ഞാനം കൊണ്ടുമാണതിനെ നേരിടേണ്ടത്.
മുസ്‌ലിം സമുദായത്തിലെ എല്ലാവിഭാഗങ്ങളും മൂവാറ്റുപുഴ സംഭവത്തെ അപലപിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അപലപിക്കുന്നതിലും സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലും മതിയാക്കാതെ, പ്രകോപനങ്ങളെ സമചിത്തതയോടെ, സമാധാനപരമായി ജനാധിപത്യമാര്‍ഗത്തിലൂടെ നേരിടാനുള്ള വിവേകവും പരിശീലനവും അണികള്‍ക്കു നല്‍കാന്‍ സംഘടനാ നേതാക്കള്‍ അസൂത്രിതമായ പരിപാടികളാസൂത്രണം ചെയ്യുക കൂടി വേണമെന്ന് മനസ്സിലാക്കേണ്ട സന്ദര്‍ഭമാണിത്. മൂവാറ്റുപുഴ സംഭവത്തില്‍ മാരകമായി മുറിവേറ്റിരിക്കുന്നത് ഒരധ്യാപകന് മാത്രമല്ല; അതിലുപരി മതമൈത്രിക്കും സമുദായ സൗഹാര്‍ദത്തിനുമാണ്. ശിഥിലമാകുന്ന ബന്ധങ്ങള്‍ ദൃഢീകരിക്കാന്‍ ഇരു സമുദായത്തിന്റെയും നേതാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹവായ്പും സഹകരണ സന്നദ്ധതയുമാണ് അവര്‍ ആയുധമാക്കേണ്ടത്. അക്രമത്തിനിരയായ സഹോദരന് രക്തം നല്‍കാന്‍ മുന്നോട്ടുവന്ന സോളിഡാരിറ്റി പ്രവര്‍ത്തകരുടെ മാതൃക അനുകരണീയമാണ്. ജാതിമത വ്യത്യാസമന്യെ മനുഷ്യരെല്ലാം ഒരേ ചോരയാണ് എന്ന സത്യത്തിന്റെ സന്ദര്‍ഭോചിതമായ സാക്ഷാത്കാരമായിക്കൂടി നമുക്കതിനെ കാണാം. ഈ രക്തബന്ധം സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയും സഹകരണവുമായി പുഷ്‌കല സുരഭിലമാവട്ടെ. }}}
ജമാഅത്തിന്റെ ഇന്നേവരെയുള്ള വാക്കും പ്രവൃത്തിയും എത്രചുഴിഞ്ഞന്വേഷിച്ചാലും ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും കണ്ടെത്താനാകില്ല. എന്നാലും ഇതത്രപെട്ടെന്ന് അംഗീകരിച്ച് കൊടുക്കാന്‍ ജമാഅത്ത് വിമര്‍ശകര്‍ എന്ന പേരിലറിയപ്പെടുന്ന മനോരോഗികള്‍ക്ക് സാധിക്കില്ല. അവര്‍ മറ്റുള്ളവരുടെ മനോരോഗത്തെ ചികിത്സിക്കുന്നവരാണെങ്കിലും ശരി. സസ്‌പെന്‍സ് നീട്ടികൊണ്ടുപോകുന്നില്ല ഈ പോസ്റ്റിന് കാരണമായ മുഹമ്മദ് അലിയുടെ പോസ്റ്റ് ഇവിടെയാണുള്ളത്.
മുമ്പ് ലൗജിഹാദ് പ്രശ്‌നം കത്തിനിന്നപ്പോഴും അദ്ദേഹം അതിനെ ജമാഅത്തുമായി യോജിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. അതെങ്ങനെയെന്നല്ലേ. താഴെ നല്‍കിയ അദ്ദേഹത്തിന്റെ വരികള്‍ വായിക്കുക:
എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.
മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം.
എങ്ങനെയുണ്ട് ജമാഅത്തിനെയും ലൗജിഹാദിനെയും ബന്ധിപ്പിക്കാനുള്ള ശ്രമം. ഇസ്്‌ലാമിക പ്രബോധനം എന്നാല്‍ ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രം മുന്നോട്ട് വെക്കുന്ന ആശയമാണ് എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ ഈ വരികളില്‍ പറയുന്നത് സത്യമല്ലേ എന്ന് അവര്‍ ചിന്തിച്ചേക്കാം. ഇവരാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് മനശാസ്ത്ര ലേഖനങ്ങളെഴുതുന്നത് എന്നത് അത്ഭുതകരമായ കാര്യം തന്നെ. പ്രസ്തുത ലേഖനത്തിന് അദ്ദേഹം നല്‍കിയ തലക്കെട്ട് പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം എന്നാണ്. ഇതുകൊണ്ടാണ് ഈ അസുഖത്തെ മനോരോഗമെന്നും ജമാഅത്ത് ബാധയെന്നും പറഞ്ഞത്.
ഇപ്പോള്‍ മുഹമ്മദലിയെ പ്രകോപിപിച്ചത്. രാമനുണ്ണി സോളിഡാരിറ്റിയുടെ രക്തദാനവുമായി ബന്ധപ്പെടുത്തി തൊടുപുഴ സംഭവത്തെക്കുറിച്ച് പങ്കുവെച്ച അഭിപ്രായങ്ങളാണ്. മാത്രമല്ല പ്രവാചകന്റെ സ്‌നേഹത്തെയും വിട്ടുവീഴ്ചയെയും കുറിച്ച് പറയുന്ന പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു. ഈ മഹാപരാധം ക്ഷമിക്കാന്‍ കഴിയുന്ന യുക്തിവാദികളും മാര്‍കിസ്റ്റുകളും ഇനിയും ജനിച്ചിട്ടുവേണം എന്ന തിരിച്ചറിവാണ് ആദ്യമായി അദ്ദേഹം നല്‍കുന്നത്. അതുകൊണ്ട് ആദ്യമായി അദ്ദേഹം ചെയ്യുന്നത്. രാമനുണ്ണിയെ പോലുള്ളവരെ അറിയിക്കാനായി യുദ്ധസംബന്ധിയായി അവതരിച്ച് ഏതാനും സൂക്തങ്ങള്‍ ക്വോട്ടുചെയ്യുകയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ഗൗരവം ലഭിക്കാത്തതുകൊണ്ടാകാം. ഇംഗ്ലീഷും നല്‍കിയിട്ടുണ്ട്. 19 സൂക്തങ്ങള്‍ യുദ്ധത്തെ മഹത്വവല്‍ക്കരിക്കുന്നതായി ഉണ്ടെന്ന് കൃത്യമായ ജ്ഞാനവും നല്‍കുന്നു. മുഹമ്മദ് സ്‌നേഹത്തിന്റെ പ്രവാചകനാണ് എന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് ചരിത്രകാരന്‍മാരുടെ ഉദ്ധരണി വേറെയും. എന്നാലും ജമാഅത്തുമായി എന്ത് ബന്ധം എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ ഇതാ ആ കണ്ടെത്തല്‍.
'കുറ്റകൃത്യം ചെയ്തത് തങ്ങളല്ല പോപുലര്‍ ഫ്രണ്ട് കാരാണെന്ന നല്ല പിള്ള നാട്യത്തിലിരിക്കുകയാണ് ജമാ’അത്തെ ഇസ്ലാമി. മാത്രവുമല്ല ഇസ്ലാമിക ശിക്ഷയ്ക്ക് വിധേയനായ് അധ്യാപകന് രക്തദാനം ചെയ്തത് ജമാ’അത്ത് പരിവാറില്‍ പെട്ട സോളിഡാരിറ്റിയാണെന്ന വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ആദ്യം സൂചിപ്പിച്ച രാമനുണ്ണിലേപനം. നബിനിന്ദ നടത്തിയ അധ്യാപകന്‍ ശിക്ഷാര്‍ഹനാണെന്ന് മറുവശത്തുകൂടി പ്രചാരണം നടത്തുന്നുമുണ്ട്.'
ഇങ്ങനെയാണ് ജമാഅത്ത് ഈ സംഭവത്തില്‍ പ്രതിയാകുന്നത്. അവര്‍ നടപ്പാക്കിയത് ഇസ്‌ലാമിക ശിക്ഷയാണ് പോലും. അപ്പോള്‍ പിന്നെ അതിന്റെ പിതൃത്വം ജമാഅത്തിന് തന്നെ നല്‍കുക. അതുകൊണ്ട് കുറ്റകൃത്യം നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണെന്നത് നാട്യം മാത്രമാണ്. യഥാര്‍ഥത്തില്‍ ജമാഅത്താണ് ചെയ്തത്. രക്തം നല്‍കിയത് സോളിഡാരിറ്റിക്കാരാണ് എന്നത് വെറും പ്രചാരണമാണ് വസ്തുതയല്ല എന്ന ധ്വനി മനശാസ്ത്രപരമായി പകരാന്‍ പാകത്തില്‍ വാക്കുകളെ ഉപയോഗിച്ചിട്ടുമുണ്ട്. ഏതായാലും ഇതെല്ലാം വിശദമായി അദ്ദേത്തിന്റെ അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ഇസ്‌ലാമും രാഷ്ട്രീയ ഇസ്ലാമും മനഃശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ എന്ന് പുസ്തകത്തില്‍ വായിക്കാം എന്ന് ആശ്വാസവും അദ്ദേഹം നല്‍കുന്നു.
ജമാഅത്ത് നേതൃത്വത്തോട് ഒരു വാക്ക്: പിണറായി വിജയനപ്പോലുള്ളവര്‍ ജമാഅത്തിനെ മനസ്സിലാക്കാന്‍ വായിക്കുന്നത് ജമാഅത്തിന്റെ അടിസ്ഥാനസാഹത്യങ്ങളല്ല. ഇതുപൊലെ മനോവൈകല്യമുള്ളവര്‍ അന്ധന്‍ ആനയെകണ്ടതുപോലെ എഴുതിവിടുന്ന സാഹിത്യങ്ങളാണ്. അതുകൊണ്ടാണ് ജമാഅത്ത് ഭീകര സംഘടനായാണെന്നൊക്കെ ഇടക്കിടക്ക് ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ വസ്തുനിഷ്ടമായ എതിര്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കാത്ത പക്ഷം നമ്മുടെ ബുദ്ധിപരമായ പ്രതിരോധം ഒരു ഗുണവും ചെയ്യില്ല.
അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാഅത്തിന് എന്താണ് അഭിപ്രായ വ്യത്യാസം? ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?
ഞങ്ങളില്‍ നിലനില്‍ക്കുന്ന കാര്യമാണ് അനുസരണ്ശിര്‍ക്ക് എങ്കില്‍ അതേ പറ്റി പഠിക്കാന്‍ തയ്യാറാണ്. . പക്ഷേ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ , താങ്കള്‍ , മുഹമ്മദ് സാഹിബിനെ പോലെ നേരെ നിരീശ്വരവാദിയെ മുന്‍-നിര്‍ത്തി മുജാഹിദ് സംവാദം നടത്തരുത്.
അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? മുജാഹിദുകള്‍ "മുശ്-രിക്ക്" ആണെന്ന് പറയണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ജാറത്തില്‍ പോയി ഖബറാളിയോട് പ്രാര്‍ത്ഥിക്കല്‍ ശിര്‍ക്ക് എന്ന് പറയാറില്ലേ, ചെയ്യുന്നവരെ മുശ്-രിക്ക് എന്ന് പറയാതെ തന്നെ. അങ്ങിനെ പറഞ്ഞ് തന്നാല്‍ മതി. ദയവായി വിശദീകരിക്കുക.
മുജാഹിദുകള്‍ ചെയ്യാത്തത് ആണെങ്കില്‍ പിന്നെ അത് ചര്‍ച്ച ചെയ്യാന്‍ തല്‍ക്കലം ഞാന്‍ ഇല്ല.
താങ്കള്‍ വിശദീകരിക്കുക.
----------------------------
ഇബാദത്തുമായി ബന്ധപ്പെട്ട വളരെ സുദീര്‍ഘമായ ചര്‍ചയില്‍ ഒരു മുജാഹിദ് സുഹൃത്ത് മറ്റൊരു ജമാഅത്ത് സുഹൃത്തിനോട് ചോദിച്ച ചോദ്യമാണ് മുകളിലേത്.
ഈ വിഷയത്തില്‍ ചെറിയ ഒരു വിശദീകരണം ആവശ്യമാണ്. അതിന് ശേഷം മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഏത് മുജാഹിദ് കാരനും സാധിക്കും. ചോദ്യങ്ങള്‍ എത്ര ആത്മാര്‍ഥമാണ് എന്ന് തോന്നിച്ചാലും ഞങ്ങളങ്ങനെ ശിര്‍ക്കായിത്തീരുന്ന ഒന്നും ചെയ്യുന്നില്ല എന്ന് അറിയിക്കുകയാണ് യഥാര്‍ഥ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. അന്വേഷണത്തെക്കാള്‍ നിഷേധമാണ് ആ ചോദ്യത്തില്‍ മുഴച്ച് നില്‍ക്കുന്നത് അതുകൊണ്ടു തന്നെ നേര്‍ക്ക് നേരെ ഒറ്റവാക്കില്‍ മറുപടി പറഞ്ഞാല്‍ അവസാനിക്കുന്ന ഉത്തരവും അതിനില്ല.
മനുഷ്യന്റെ സൃഷ്ടിപ്പിന്റെ തന്നെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന അവസ്ഥയില്‍ അവന്‍ ജീവിതം കഴിച്ചുകൂട്ടുക എന്നതാണ്. അല്ലാഹു നിര്‍ദ്ദേശിച്ച ചില ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതം നയിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യം. കാരണം മനുഷ്യരുടെ കൂറേ ആരാധനാകര്‍മങ്ങള്‍ ലഭിക്കേണ്ടതായ സൃഷ്ടിപരമായ എന്തെങ്കിലും ആവശ്യം ഉള്ളവനല്ല ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം. സൃഷ്ടിച്ചതിന് പ്രത്യുപകാരമായി കുറച്ച് പുകഴ്തലുകളും മഹത്വപ്പെടുത്തലുകളും മനുഷ്യനില്‍നിന്ന് ആവശ്യപ്പെടാം എന്ന് തീരുമാനിക്കുന്നുവെന്നത് ദൈവിക മഹത്വത്തിന് ചേര്‍ന്നതോ സ്രഷ്ടാവിന്റെ പൂര്‍ണതക്ക് നിരക്കുന്നതോ അല്ല. അപ്രകാരം ദൈവം ആവശ്യപ്പെട്ടിട്ടുമില്ല.
ദൈവം മനുഷ്യനില്‍നിന്ന് ഇഷ്ടപ്പെടുന്നത് അവനെ മാത്രം അനുസരികക്കണമെന്നതാണ്. ആ അനുസരണത്തില്‍ തന്നെ അവന്‍ കല്‍പിച്ച ആരാധനകളും അവനെ വണങ്ങി വഴങ്ങി ജീവിക്കുന്നതിലെ അടിമത്തവും ഒക്കെ ഉള്‍പ്പെടും എന്ന് കാണാന്‍ പ്രയാസമില്ല. അതിനാല്‍ പൂര്‍വികരായ പണ്ഡിതരൊക്കെ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം പ്രത്യേകമായി നല്‍കിയത് കാണാന്‍ കഴിയും. ആരാധന എന്ന് ഇബാദത്തിനെ മൊത്തമായി വിവക്ഷിച്ചവര്‍ വളരെ അപൂരവമായി മാത്രമേ ഉള്ളൂ. എന്നാല്‍ ആരാധനകളും ഇബാദത്ത് തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല.
ഇതിലൂടെ ദൈവത്തിന് എന്ത് ലഭിക്കുന്നുവെന്ന് ചോദിക്കാം. ഒന്നും ലഭിക്കുന്നില്ല. മനുഷ്യന് വേണ്ട അവയവങ്ങള്‍ സൃഷ്ടിച്ച അവന് ജീവിക്കാവശ്യമായ സാഹചര്യവും നല്‍കിയ ദൈവം നല്‍കുന്ന നിയമങ്ങളനുസരിച്ച് ജീവിക്കുന്നലൂടെ അവന് പ്രകൃതിയുടെ താളക്രമത്തിനുസരിച്ച് സമാധാനപരമായി ജീവിക്കാന്‍ കഴിയും എന്നതാണ് ഈ കല്‍പനയുടെ മഹത്വം. ഒരു അതോറിറ്റിയുടെ നിയമം അനുസരിക്കണമെങ്കില്‍ ആ അതോറിറ്റിയോട് ബഹുമാനവും ആദരവും നിലനില്‍ത്തേണ്ടതുണ്ട്. അതിനോടുള്ള ബന്ധം സജീവമായി നിലനില്‍ത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിശ്ചയിച്ചിരി്കുകന്നത്. ഇവയൊന്നും സ്വയം ലക്ഷ്യങ്ങളല്ല.
മുജാഹിദുകളും ഈ വസ്തുത ഏറെക്കുറേ അംഗീകരിക്കുന്നു. അതിനാല്‍ നമസ്കാരം നോമ്പ് തുടങ്ങിയവ മാത്രമല്ല ആരാധന എന്ന് വിശദീകരിച്ച് ആരാധനയുടെ വ്യാപ്തികൂട്ടാനാണ് ശ്രമിക്കാറുള്ളത്. പക്ഷെ എത്ര കൂട്ടിയാലും ആരാധന ആരാധനയായി തന്നെ മാത്രമേ പരിഗണിക്കൂവെന്നത് നമ്മുടെ അനുഭവമാണ്.
ജമാഅത്തിനെ എതിര്‍ക്കുക എന്നത് മുജാഹിദുകളുടെ സംഘടനാപരമായ ഒരു താല്‍പര്യം കൂടിയായി പരിഗണനയില്‍വന്ന ശേഷം. ജമാഅത്ത് എന്ത് പറഞ്ഞാലും അതിന് പിന്നില്‍ ചില ഭൌതിക താല്‍പര്യങ്ങളുണ്ട് എന്ന് വാദിക്കുക അവരുടെ സ്ഥിരം സ്വാഭാവമായി മാറി. അതിനാല്‍ ഇബാദത്തിന്റെ ഭാഷാപരമായ അടിസ്ഥാനത്തോടും പൂര്‍വികരായ പണ്ഡിതന്മാരുടെ അഭിപ്രായത്തോടും ഏറെ ഒട്ടിനില്‍ക്കുന്ന അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം നല്‍കിയതിന് പിന്നില്‍ ഭൌതികമായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്ന് നിരന്തരം പ്രചാരണം നടത്തി.
അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം പറയാതിരിക്കാന്‍ അവരുടെ പണ്ഡിതന്‍മാര്‍ സഹിച്ച പ്രയാസം ചില്ലറയല്ല. അത് ആരാധനയിലൊതുക്കാന്‍ ഇബാദത്തിന് പണ്ഡിതന്‍മാര്‍ നല്‍കിയ നിര്‍വചനം ആരാധനയില്‍ കൊണ്ടുവരാന്‍ നോക്കി. പക്ഷെ എന്തായാലും ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് ചൊല്ലിനെ അന്വര്‍ഥമാക്കി ആ ഭാഗം എപ്പോഴും മുഴച്ച് തന്നെയിരുന്നു.
അവസാനം അനുസരണം ഇബാദത്ത് ആകാന്‍ അനുസരിക്കപ്പെടുന്ന അസ്തിത്വത്തിന് അഭൌതിക കല്‍പിക്കുകയോ അനുസരിക്കുന്നവര്‍ക്ക് പ്രാര്‍ഥനാഭാവം ഉണ്ടാവുകയോ വേണമെന്ന ചിന്തയില്‍ അവരെത്തി. എന്നാല്‍ ഇത്തരമൊരു നിബന്ധന വേണ്ടതില്ല എന്നതിന് തെളിവായി വിശുദ്ധഖുര്‍ആനിലെ സൂറത്ത് അന്‍ആം 121 ാം സുക്തം വിശദീകരിച്ച് ജമാഅത്ത് വ്യക്തമാക്കിക്കൊടുത്തു.
അതേ തുടര്‍ന്ന് അപ്പോള്‍ മാതാപിതാക്കളെ അനുസരിച്ചാല്‍ അത് മാതാപിതാക്കള്‍ക്കുള്ള ഇബാദത്തല്ലേ, പ്രവാചകനെ അനുസരിക്കാന്‍ അല്ലാഹു തന്നെ കല്‍പിച്ചിട്ടില്ലേ, അതിന്റെ അര്‍ഥം മാതാപിതാക്കള്‍ക്കും പ്രവാചകനും ഇബാദത്ത് എടുക്കണം എന്നാണോ തുടങ്ങിയ കുസൃതി ചോദ്യങ്ങള്‍ വലിയ നേതാക്കളില്‍നിന്ന് വരെ വരാന്‍ തുടങ്ങി. സത്യത്തില്‍ അല്‍പം ചിന്തിക്കാന്‍ തയ്യാറാകുന്നവര്‍ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. അനുസരണം സ്വതന്ത്രവും നിരുപാധികവുമ്പോഴെ യഥാര്‍ഥ അനുസരണം തന്നെ ആകുന്നുള്ളൂ. മറ്റൊരാള്‍ പറഞ്ഞിട്ട് അദ്ദേഹം അനുവദിക്കുന്ന കാര്യത്തില്‍ മാത്രം ഒരാളെ അനുസരിക്കുന്നത് കേവലമായ ഒരു അനുസരണമാണ്. ഇബാദത്താകുന്ന അനുസരണം യഥാര്‍ഥ അനുസരണമാണ്. അഥവാ ഒരു ഉപാധിയുമില്ലാത്ത അനുസരണം. ആ അനുസരണം ആര്‍ക്ക് അര്‍പിച്ചാലും - അതില്‍ അഭൌതികത കല്‍പിച്ചാലും ഇല്ലെങ്കിലും പ്രാര്‍ഥനാഭാവം ഉണ്ടായാലും ഇല്ലെങ്കിലും - ഇബാദത്ത് തന്നെ. ഇതാണ് ജമാഅത്ത് വാദം.
ജമാഅത്തെ ഇസ്ലാമി ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണ്. ആ നിലക്ക് അത് എല്ലാകാര്യത്തിലും ഇസ്ലാമികമായ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. വ്യക്തിയുടെ സ്വാകാര്യതയില്‍ മാത്രമല്ല ദൈവിക നിയമങ്ങള്‍ പാലിക്കേണ്ടത്. രാഷ്ടത്തിന്റെ ഭരണപരമായ വശത്തും നിയമം നിര്‍മിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ് എന്നാണ് ഇസ്ലാം സിദ്ധാന്തിക്കുന്നത്. ഇസ്ലാമിന്റെ നിയമ വ്യവസ്ഥയനുസരിക്കാത്ത ഭരണകൂടങ്ങള്‍ അവനടത്തുന്നത് മുസ്ലികളാകട്ടെ മുസ്ലിംകളല്ലാത്തവരാകട്ടെ അനിസ്ലാമിക ഭരണകൂടങ്ങളാണ് ഇസ്ലാമിന്റെ സാങ്കേതിക പ്രയോഗത്തില്‍ . അനിസ്ലാമിക ഭരണകൂടം എന്നാല്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്ന ഭരണകൂടം എന്നര്‍ഥമില്ല. സ്വന്തമായി നിയമനിര്‍മാണം നടത്തുന്ന ഭരണകൂടം എന്ന നിലക്ക് താഗൂത്ത് എന്ന പ്രയോഗവും ഉണ്ട്. പരമാമായി അനുസരിക്കുന്നതില്‍നിന്നും (ഇബാദത്തില്‍നിന്നും) വിട്ട് നില്‍ക്കല്‍ അത്തരം അവസ്ഥയില്‍ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. ഭരണകൂടം നടപ്പാക്കുന്ന ജനക്ഷേമപരവും സുരക്ഷാപരവുമായ നിയമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയോ അതിനോട് നിസ്സഹകരിക്കുകയോ ചെയ്യണം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച്. ഇസ്ലാമിക കല്‍പനക്ക് എതിരായ കല്‍പനകള്‍ പോലും അവിടെ നിയമമാക്കപ്പെട്ടാലും അത് സ്വീകരിക്കാന്‍ ഒരു മുസ്ലിമിന് പാടില്ല എന്ന അര്‍ഥത്തിലാണ്.
എന്നാല്‍ പൂര്‍ണമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തുന്ന സംഘടന എന്ന നിലക്ക് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ട് നിന്നതും. അനിസ്ലാമിക ഭരണകൂടങ്ങളുമായുള്ള സഹകരണം ഏതൊക്കെ മേഖലയിലാകാം എന്ന വിഷയം ചര്‍ച ചെയ്തപ്പോള്‍ ഉണ്ടായ ചില നിലപാടുകളും മുജാഹിദുകള്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചു. അതും ജമാഅത്ത് രാജ്യത്തെ മൊത്തം ജനങ്ങളോടോ മുസ്ലിം സമൂഹത്തോടോ പറഞ്ഞതായിരുന്നില്ല. അതിന്റെ മെമ്പര്‍മാര്‍ക്ക് മാത്രം നല്‍കിയ നിര്‍ദ്ദേശമായിരുന്നു. അതും ഇസ്ലാമികമായ ഒരു ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍. അതുകൊണ്ട് തന്നെ അത് എക്കാലത്തും അതേ നിലപാടിലാകണമെന്നുമില്ല. മെമ്പര്‍മാര്‍ കുഞ്ചിക സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് സൂചിപ്പിക്കുന്നത്. ഇബാദത്തിന് ജമാഅത്ത് അനുസരണം എന്നര്‍ഥം പറഞ്ഞതുകൊണ്ടാണ് ജമാഅത്തിന് ഈ ഗതികേട് വന്നത് എന്നതാണ് അവരുടെ ആരോപണത്തിന്റെ മറ്റൊരു ഭാഗം.
സ്വാഭാവികമായും ജമാഅത്ത് മുജാഹിദ് സംവാദത്തിന്റെ ഒരു മുഖ്യമായ ഭാഗമായി ഇത് മാറി. കാര്യങ്ങളെ അടിസ്ഥാനപരമായി മനസ്സിലാകാത്ത ഒരു പുതിയ മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തകന് മുകളില്‍ മുജാഹിദുകാരന്‍ ചോദിച്ച ചോദ്യവും അതിന് ജമാഅത്തു പ്രവര്‍ത്തകന്‍ നല്‍കുന്ന മറുപടിയും വായിച്ചാല്‍ ഉണ്ടാകാനിടയുള്ള ഒരു ധാരണ, ഇത് ജമാഅത്ത് മുജാഹിദ് സംവാദത്തില്‍ ഉള്ളി തോലുപൊളിച്ചത് പോലുള്ള ഒരു കാര്യമാണ് എന്നാണ്. 1. അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാഅത്തിന് എന്താണ് അഭിപ്രായ വ്യത്യാസം? 2. ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? 3. ഉണ്ടെങ്കില്‍ അത് ഏതൊക്കെ? 4. അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?
ഉത്തരം പറയാനുള്ള സൌകര്യത്തിന് അനീസിന്റെ ചോദ്യങ്ങളെ നാലാക്കി എണ്ണമിട്ടിരിക്കുന്നു. 1. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞത്. ഈ വിഷയത്തില്‍ ജമാഅത്തുമായി മുജാഹിദുകള്‍ വ്യത്യാസപ്പെടേണ്ടതുണ്ടോ എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇബാദത്തിന് അനുസരണം എന്ന അര്‍ഥവും കൂടി ഉണ്ട് എന്നും അത് ഇബാദത്താക്കാന്‍ അതില്‍ പ്രാര്‍ഥനയോ, അനുസരിക്കപ്പെടുന്നതില്‍ അഭൌതികത കല്‍പിക്കുകയോ വേണ്ടതില്ല എന്നും, മറിച്ച് യഥാര്‍ഥ അനുസരണം അതിന് നല്‍കിയാല്‍ തന്നെ മതി എന്നും മുജാഹിദുകള്‍ അംഗീകരിച്ചാല്‍ ജമാഅത്തുമായുള്ള അവരുടെ അഭിപ്രായ വ്യത്യാസം അതോടെ അവസാനിക്കും. പക്ഷെ ആ കാര്യം പറയേണ്ടത് അവര്‍ തന്നെയാണല്ലോ.
2,3. ജമാഅത്തുകാര്‍ ചെയ്യാത്ത വല്ല അനുസരണ ശിര്‍ക്കും മുജാഹിദുകാര്‍ ചെയ്യുന്നുണ്ടോ എന്നറിയാനുള്ള എളുപ്പമാര്‍ഗം അവര്‍ അനുസരണത്തെ എങ്ങനെ കാണുന്നുവെന്നതാണ്. നിരുപാധികമായ അനുസരണം ഏത് കാര്യത്തിലായാലും അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്നവര്‍ വിശ്വസിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നില്ല. ഇനി മതനിയമങ്ങളില്‍ മാത്രമേ അത് ബാധകമാകൂ രാഷ്ട്രീയ നിയമങ്ങളില്‍ ആ അധികാരം മനുഷ്യന് സ്വതന്ത്രമായി വിട്ടുതന്നിരിക്കുന്നുവെന്ന് വാദിച്ച് അത്തരം നിയമങ്ങള്‍ അതേ മനസ്സോടെ അംഗീകരിച്ചാല്‍ അവരില്‍നിന്ന് ശിര്‍ക്ക് സംഭവിച്ചുപോകുന്നുവെന്ന് പറയേണ്ടിവരും. ഏത് പോലെ എന്ന് ചോദിച്ചാല്‍ സുന്നികള്‍ക്ക് പ്രാര്‍ഥന ഇബാദത്ത് ആകണമെങ്കില്‍ പ്രാര്‍ഥിക്കപ്പെടുന്ന അസ്തിത്വത്തില്‍ സ്വമദിയത്ത് വാദിക്കണം. മറിച്ച് അല്ലാഹു നല്‍കിയ കഴിവില്‍നിന്ന് ചോദിച്ചാല്‍ ആരോടും സഹായം തേടാം. അതിന് മറഞ്ഞ വഴി നേരിട്ട വഴി എന്നൊന്നുമില്ല. ആ നിലക്ക് പ്രവാചകന്‍മാരോട് സഹായം തേടാം. ഇത് ശിര്‍ക്കാണ് എന്ന് മുജാഹിദുകള്‍ പറയുന്നത് പോലെ. നേരത്തെ പറഞ്ഞ പോലെ ഭരണകൂടത്തെയോ മറ്റോ അനുസരിച്ചാലും ശിര്‍ക്ക് സംഭവിച്ച് പോകും. പക്ഷെ അത് തീരുമാനിക്കാന്‍ കഴിയുക മുജാഹിദുകള്‍ക് തന്നെയായിരിക്കും.
4. ജമാഅത്തെ ഇസ്ലാമി ഈ പറയുന്ന കാര്യങ്ങള്‍ ഏത് മതസ്ഥനും മതമില്ലാത്തവനും മുസ്ലിം പേരുള്ളവനും ഒരു പോലെ ബാധകമായ കാര്യമാണ്. എല്ലാവരും അല്ലാഹുവിന്റെ ദാസന്‍മാരാണ്. അവര്‍ സ്വയം അടിമത്തം അംഗീകരിച്ച് അവനെ മാത്രം അനുസരിച്ച് വഴങ്ങി വണങ്ങി ജീവിക്കണം. അവരുടെ ഇഹപര രക്ഷക്കും സമാധാനത്തിനും അത് മാത്രമാണ് വഴി എന്നാണ് ജമാഅത്ത് ജനങ്ങളുടെ മുന്നില്‍ വെക്കുന്നത്.
ബാക്കിയുള്ള ഭാഗത്ത് വരുന്ന ചോദ്യങ്ങള്‍ മേലെ നല്‍കിയവയുടെ ആവര്‍ത്തനം തന്നെയാണല്ലോ അതുകൊണ്ട്. ഇത്രയും വായിച്ചതിന് ശേഷം എന്താണ് അനീസിന് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്.
ജനാധിപത്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇടം, അഥവാ ജമാഅത്ത് ജനാധിപത്യത്തോടെന്തു ചെയ്യുന്നു?
ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ ചുറ്റിപ്പറ്റിയുണ്ടാകാറുള്ള വിവാദങ്ങള്‍ പലപ്പോഴും അനവസരത്തിലും അനാവശ്യവുമാകാറുണ്ടെന്നതാണ് അനുഭവം. അതിന്റെ യുവജനവിഭാഗമായ സോളിഡാരിറ്റി മൂന്നാഴ്ച മുമ്പ് കലൂരില്‍ ഒരു ജനപക്ഷ വികസന സമ്മ്ജേളനം സംഘടിപ്പിച്ചിരുന്നു. കാസര്‍ക്കോട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മുതല്‍ പൂയംകുട്ടിയിലേയും അട്ടപ്പാടിയിലേയും ആദിവാസികള്‍ വരെ അതില്‍ പങ്കെടുക്കുകയും ടി.ടി.ശ്രീകുമാര്‍, സി.ആര്‍.നീലകണ്ഠന്‍ തുടങ്ങി ടി.ആരിഫലി, കെ.എ.സിദ്ദീഖ് ഹസന്‍ എന്നിവര്‍ വരെയുള്ളവര്‍ ഇപ്പറഞ്ഞ അപരവല്‍കൃതരും പ്രാന്തീകൃതരുമായ, ആധുനിക കാലത്തെ അസ്പൃശ്യരുടെ പ്രതിനിധികളെ ആദരിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു. ജനപക്ഷത്തു നിന്നു കൊണ്ടുള്ള വികസനത്തിനും രാഷ്ട്രീയ ക്രമത്തിനും വേണ്ടിയുള്ള ശക്തമായൊരാഹ്വാനവും താക്കീതുമായിരുന്നു ആ പരിപാടി.
പത്രം വായിച്ചോ ചാനലു കണ്ടോ മാത്രം ലോകകാര്യങ്ങളറിയുന്ന പ്രബുദ്ധ മലയാളികളൊന്നും ഇങ്ങനെയൊരു സംഭവമേ അറിഞ്ഞു കാണില്ല. കാരണം വ്യക്തം. കേരളത്തിലെ ‘നിഷ്പക്ഷരുംഉല്‍ബുദ്ധരുമായ’ നാലാം തൂണുകളൊന്നും ഈ സംഭവം അവരെ അറിയിച്ചില്ല.
ഇതു പോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ട്. എന്നിരിക്കേ, ഇപ്പോഴും മറ്റു പലപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച ചര്‍ച്ചകള്‍ക്ക് സമയവും ഇടവും അനുവദിക്കുന്നതിനു പിന്നിലുള്ളത് അവരുടെ പ്രതിലോമരാഷ്ട്രീയം നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഢമായ ആസൂത്രണം തന്നെയാണ്.
ജനാധിപത്യം
ജനാധിപത്യ പ്രക്രിയയില്‍ ക്രിയാത്മകമായി ഇടപെടാനുള്ള, ജമാഅത്തെ ഇസ്‌ലാമിയുടെ അവകാശത്തെപ്പോലും തികഞ്ഞ അസഹിഷ്ണുതയോടുകൂടി നിരാകരിക്കുകയാണ് കേരളത്തിലെ ചില ‘സെക്കുലറിസ്റ്റ്’ വിചാരജീവികള്‍. ഇതില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടറ്റുണ്ടെന്നു തോന്നുന്നു.
1) ഒരു വ്യവസ്ഥ എന്ന നിലക്ക് , അതിനെ നിഷേധിക്കുന്നവര്‍ക്കു കൂടി ഇടം നല്‍കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷത. ഈ ആനുകൂല്യത്തെ ജമാഅത്തിനു മാത്രം നിഷേധിക്കുന്നതിലെ ന്യായമെന്ത്?
2) നില നില്‍ക്കുന്ന ജനാധിപത്യ പ്രക്രിയയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്, ജനാധിപത്യം എന്ന ആശയത്തോട് വച്ചു പുലര്‍ത്തുന്ന ദാര്‍ശനികമായ നിലപാട് എന്ത് എന്നതിനേക്കാള്‍ ഒരു സംഘടനയെ അത് ജനാധിപത്യപരമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നത്. ഇന്നു വരെ ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനം ജമാഅത്ത് സ്വീകരിച്ചിട്ടുണ്ടോ?
3) ഇനി ദര്‍ശനമാണ് പ്രശ്നം എന്നു വാദിച്ചാല്‍ തന്നെയും, ഒരു ജനായത്ത സംസ്കൃതിയെ ജമാഅത്തോ മൌദൂദിയോ ഒരിക്കലും നിരാകരിച്ചിട്ടില്ല. സാധാരണ ഉദ്ധരിക്കപ്പെടാറുള്ള തെളിവുകള്‍ മൌദൂദിയുടെ ‘മതേതരത്വം, ജനാധിപത്യം, ദേശീയത്വം ഒരു താത്വിക വിശകലനം’ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികളാണ്. ഒന്നാമതായും ഈ വരികള്‍ പലപ്പോഴും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് വളച്ചൊടിച്ചും തലയും വാലും, അര്‍ത്ഥവ്യതിയാനം സംഭവിക്കുമാറ് വെട്ടിമാറ്റിയുമൊക്കെയാണ് ഉദ്ധരിക്കപ്പെടാറുള്ളത്. മാത്രവുമല്ല, അടിസ്ഥാനപരമായി ഏത് ദാര്‍ശനിക പരിപ്രേക്ഷ്യത്തിലൂന്നി നിന്നു കൊണ്ടാണ് മൌദൂദി ജനാധിപത്യത്തേയും മതേതരത്വത്തേയും വിശകലനം ചെയ്യുന്നതെന്ന് വിശദീകരിക്കപ്പെടാറുമില്ല.
അന്ധമായ ദേശീയതയെ ആധാരമാക്കിയുള്ള ഒരു സാമൂഹ്യക്രമത്തെയാണ് മുഖ്യമായും മൌദൂദി ഈ പുസ്തകത്തില്‍ വിശകലന വിധേയമാക്കുന്നത്. ജനാധിപത്യത്തെ അദ്ദേഹം സമീപിക്കുന്നതും അതേ പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ടാണ്. സങ്കുചിത ദേശീയതയിലധിഷ്ഠിതമായ ജനായത്ത ക്രമത്തിന്റെ അപകടങ്ങളെയാണ് അദ്ദേഹം മുഖ്യമായും വിവരിക്കുന്നത്. സത്യത്തില്‍ ജനാധിപത്യം എന്നത് മനുഷ്യന്‍ അവന്റെ സാമൂഹികമായ വികാസത്തിലൂടെ എത്തിച്ചേര്‍ന്നിട്ടുള്ള ഒരവസ്ഥയാണ്. ഈ പുസ്തകത്തിലും മറ്റു ചില പുസ്തകങ്ങളിലും മൌദൂദി മുതലാളിത്ത ജനാധിപത്യം എന്നു പ്രയോഗിച്ചതു കാണാം. ഏതു തരം ജനാധിപത്യത്തെയാണ് എതിര്‍ക്കുന്നതെന്നു വ്യക്തം.
താന്‍ മുന്നോട്ടു വെക്കുന്ന ഇസ്‌ലാമികാധാരത്തിലുള്ള രാഷ്ട്രീയ ദര്‍ശനത്തെയും മൌദൂദി സമര്‍പ്പിക്കുന്നത് ജനാധിപത്യ പരമായിത്തന്നെയാണ്. ദൈവിക ജനാധിപത്യം അഥവാ മൂല്യാധിഷ്ഠിത ജനാധിപത്യം എന്ന സംജ്ഞയെയാണ് ഇത് വിശദീകരിക്കാനദ്ദേഹം ഉപയോഗിക്കുന്നത്.
തന്റെ കാലത്ത് നില നിന്നിരുന്ന സോഷ്യലിസ്റ്റ് ദര്‍ശനങ്ങളെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ട് കാള്‍ മാര്‍ക്സ്. ബൂര്‍ഷ്വാ സോഷ്യലിസം, സാങ്കല്പിക (ഉട്ടോപ്യന്‍) സോഷ്യലിസം എന്നൊക്കെയാണ് അവയെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ അടര്‍ത്തിമാറ്റി മാര്‍ക്സിനെ സോഷ്യലിസ്റ്റ് വിരുദ്ധനെന്നു വിശേഷിപ്പിച്ചാല്‍ അതെന്തു മാത്രം വിവരക്കേടായിരിക്കും. ഏതാണ്ടതുപോലെയാണ് മൌദൂദിയുടെ ജനാധിപത്യ വിരുദ്ധതയെക്കുറിച്ച സിദ്ധാന്തങ്ങളും. ദേശീയത എന്ന ആശയത്തെ, ദേശം എന്ന സ്വത്വത്തെയല്ല, മൌദൂദി നിരാകരിക്കുന്നു. ജനാധിപത്യം എന്ന അവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, സാമൂഹിക ന്നീതിയെ പ്രാപ്തമാക്കുന്ന ദര്‍ശനത്തെ അതിലേക്ക് സമര്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ബൂര്‍ഷ്വാ ഡെമോക്രസിയെ തള്ളിപ്പറയുന്നു.
മതേതരത്വവും വര്‍ഗീയതയും
സാമൂഹിക ജീവിതത്തെ മതവിമുക്തമാക്കുന്നത് ആത്യന്തികമായി മനുഷ്യന് ദോഷമാണ് ചെയ്യുകയെന്നതാണ് മൌദൂദിയുടെ സിദ്ധാന്തം.ഇവിടെ മനസ്സിലാക്കേണ്ട പ്രധാനകാര്യം മതമെന്നാല്‍ പൌരോഹിത്യമോ വര്‍ഗീയതയോ ആണെന്നുള്ള കാഴ്ചപ്പാടിനെ അദ്ദെഹം അംഗീകരിക്കുന്നില്ലെന്നതാണ്. ഈ മുന്‍വിധിയില്‍ നിന്നു കൊണ്ടാണ് മതേതരവാദികള്‍ മതത്തിന്റെ സാമൂഹികപ്രയോഗത്തെ എതിര്‍ക്കുന്നത്. മൌദൂദിയന്‍ സ്കൂളില്‍പ്പെട്ടവരെ സംബന്ധിച്ചേടത്തോളം മതം വിമോചനത്തിന്റെ ദര്‍ശനവും ആയുധവുമാണ്. മാനവികതയ്ക്കും സാമൂഹിക നീതിക്കും വേണ്ടി ഒരു പാട് ദര്‍ശനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നായെങ്കിലും മൌദൂദിയന്‍ ചിന്തകളെയും പരിഗണിക്കാനുള്ള മനസ്സില്ലായ്മയും ഇവിടെ സൂചിപ്പിച്ച മുന്‍വിധിയില്‍ നിന്നുണ്ടാകുന്നതാണ്.
ദര്‍ശനം മതാധിഷ്ഠിതമാണെങ്കില്‍ അത് വര്‍ഗീയമായിരിക്കുമെന്നതും മുന്‍വിധിയാണ്. തങ്ങളുടെ മതം മാത്രം ശരിയെന്നു കരുതുന്നവര്‍ക്ക് വര്‍ഗീയവാദികളാവാതെ തരമില്ലെന്നാണ്. ഇതെത്രത്തോളം ശരിയാണ്? ലോകത്താഗതരായിട്ടുള്ള മിക്ക പ്രവാചകന്മാരും ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ. ബുദ്ധനും ജിനനുമുള്‍പ്പെടെ. ഇസ്‌ലാമിന്റെ കാര്യത്തില്‍ പക്ഷേ ഇതില്‍പ്പോലും ഒരു വ്യത്യാസമുണ്ട്. ലോകത്തുള്ള പൌരാണികമായ മതങ്ങളെല്ലാം ആദിമവിശുദ്ധിയില്‍ ഒന്നായിരുന്നെന്നും അതാണ് ഇസ്‌ലാം എന്നുമാണതു സിദ്ധാന്തിക്കുന്നത്. ഒന്ന് എന്നു പറയുമ്പോള്‍ എല്ലാ വൈവിദ്ധ്യങ്ങളേയും നിരാകരിക്കുന്ന ഒന്ന് എന്ന അര്‍ത്ഥമില്ല. എന്നല്ല, സാംസ്കാരികവും പ്രകൃതിപരവുമായ വൈവിദ്ധ്യങ്ങളെ ആത്മീയമായ അടയാളങ്ങളായി വിലയിരുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
തനതു വിശുദ്ധിയില്‍ നിന്ന് മുസ്‌ലിംകളും വ്യതിചലിച്ചു പോയിട്ടുണ്ടെന്നു തന്നെയാണ് ജമാഅത്തിന്റെയൂം കാഴ്ചപ്പാട്. ഇങ്ങനെ വിലയിരുത്തുന്ന ഒട്ടേറെ പരിഷ്കരണ സംഘടനകളുണ്ട്.ഓരോന്നും അതതിന്റെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മേല്‍ സൂചിപ്പിച്ച ‘മതേതര’വാദം അംഗീകരിച്ചാല്‍, മതരാഹിത്യമാണ്, അതു മാത്രമാണ് ശരിയെന്ന യുക്തിവാദശാഠ്യത്തെയും നാം അങ്ങനെത്തന്നെ കാണേണ്ടിവരില്ലേ? സത്യത്തില്‍ സാമൂഹികമായി, ലൌകികമായി ഈ മതനിരാസവാദത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ ഇസ്‌ലാമിന് ശേഷിയുണ്ടു താനും. എല്ലാവരും നീ പറയുന്നതംഗീകരിക്കണമെന്ന ശാഠ്യം നിനക്ക് നന്നല്ലെന്ന് നബിയെ ഖുര്‍ആന്‍ ഉപദേശിക്കുന്നത് സ്വ ബന്ധു മിത്രാദികളുടെ കാര്യത്തില്‍ തന്നെയാണ്. ഒപ്പം അവരുമായുള്ള എല്ലാ സാമൂഹിക ബന്ധങ്ങളെയും നില നിര്‍ത്താന്‍ കര്‍ശനമായി കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മതത്തെ ഇവ്വിധം ഉള്‍ക്കൊള്ളാന്‍ കടുത്ത മതനിരാസവസദികള്‍ക്ക് കഴിയാറില്ല. അതിന് അവര്‍ക്ക് അവരുടേതായ ന്യായം കാണാമെങ്കില്‍പ്പോലും ഫലത്തിലത് തികഞ്ഞ അസഹിഷ്ണുതയായി മാറുന്നു.
ഇപ്പോള്‍ ജമാഅത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയാണല്ലോ മാധ്യമങ്ങളും മതേതരക്കാരും വിമര്‍ശിക്കുന്നത്. സംവാദത്തിന്റെയും ജനാധിപത്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സഹകരണത്തെയും മാര്‍ഗങ്ങളായംഗീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്‌ലാമി അതേ വഴിയില്‍ത്തന്നെ മുന്നോട്ടു പോകും. സംവാദത്തോടു പോലും കാണിക്കപ്പെടുന്ന അസഹിഷ്ണുത എത്രമാത്രം ജനാധിപത്യപരമായിരിക്കുമെന്ന് വിമര്‍ശകരാണ് ചിന്തിക്കേണ്ടത്.
Subscribe to:
Posts (Atom)