മൊസുലില്‍ തുടങ്ങുമോ ഡിജിറ്റല്‍ ഖിലാഫത്തിന്റെ അന്ത്യം ?
ബിന്‍ ലാദന്‍(അല്‍ ഖായിദയും) കൂടുതലായി ലക്ഷ്യമിട്ടിരുന്നത് സാമ്രാജ്യത്ത വിരുദ്ധ പോരാട്ടമായിരുന്നു. മുസ്‌ലിം രാജ്യങ്ങളും അവിടെയുള്ള വിഭവങ്ങളും നിയന്ത്രിക്കുന്ന അമേരിക്കയും അവരുടെ ശിങ്കിടികളായ അറബ് ഭരണാധികാരികളുമായിരുന്നു ഇവരുടെ കണ്ണിലെ മുഖ്യ ശത്രുക്കള്‍. തീര്‍ച്ചയായും ഇതിനവലംബിച്ച മാര്‍ഗങ്ങളും ശൈലികളും ഏറെ അപകടകരവും പ്രമാണങ്ങളുടെ വളരെ വികലമായ അക്ഷരാര്‍ത്ഥ വായനകളെ അടിസ്ഥാനപ്പെടുത്തിയതുമായിരുന്നു.

2014 ജൂണ്‍ 6 ന് ആയിരുന്നു വെറും 1300 സൈനികരുമായി ഐസിസ് മൊസുല്‍ ആക്രമിക്കാന്‍ ആരംഭിച്ചത്. ഇവരെ നേരിടാനായി ഇറാഖ് പക്ഷത്തുളളതാണെങ്കില്‍ ദേശീയ സേനയും ലോക്കല്‍ പോലീസും അടങ്ങുന്ന 60,000 വരുന്ന ഇറാഖി സര്‍ക്കാര്‍ വിഭാഗവും.
അഞ്ചാമത്തെ ദിവസമായപ്പോഴേക്ക് മൊസുല്‍ പട്ടണം ഐസിസിന്റെ കയ്യിലായി! അത്ഭുതകരമായ ഈ അട്ടിമറിക്ക് കാരണം ഐ.എസിന്റെ കഴിവിലുപരി എതിര്‍ പക്ഷത്തിന്റെ ദൗര്‍ബല്യങ്ങളായിരുന്നു. ഇപ്പറഞ്ഞ 60,000ല്‍ 40,000ല്‍ അധികവും മേലുദ്യോഗസ്ഥര്‍ക്ക് പകുതി ശമ്പളം നല്‍കി വീട്ടിലിരിക്കുന്നവരായിരുന്നു.
ഭരണ രംഗത്താണെങ്കില്‍ ‘ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി മാമാങ്കം’ എന്ന് Transparency lnternational വിശേഷിപ്പിച്ച നൂറി അല്‍ മാലികിയുടെ അഴിമതി ഭരണം അരങ്ങു തകര്‍ക്കുന്നു. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ അമേരിക്കന്‍ ഉപരോധ, അധിനിവേശങ്ങളും തുടര്‍ന്നു വന്ന മാലികി ഭരണ കൂടത്തിന്റെ തേര്‍വാഴ്ചയും ജനങ്ങളില്‍ ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും കടുത്ത മടുപ്പും വെറുപ്പും സൃഷ്ടിച്ചു.
അവസാന കാലത്ത് സദ്ദാം, അധിനിവേശ അമേരിക്ക, മാലിക്കി തുടങ്ങിയവരെല്ലാം കൂടി രണ്ടു പതിറ്റാണ്ടായി ബോധപൂര്‍വ്വം ഇറക്കിയ വംശീയ കാര്‍ഡുകളും വര്‍ഗീയ നീക്കങ്ങളും ബഹുസ്വര ഇറാക്കിന്റെ മതചട്ടക്കൂടില്‍ വിള്ളലുകള്‍ ഉണ്ടാക്കി. സ്വതവേ കടുത്ത അഭിമാനികളും ശക്തമായ ദേശീയ ബോധം പേറുന്നവരുമായ ഇറാഖികളിള്‍ കടുത്ത നിരാശാ ബോധവും അരാഷ്ട്രീയ മനസ്സും സൃഷ്ടിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.

തീര്‍ത്തും അനുകൂലമായ ഈ രാഷ്ട്രീയ, സാമൂഹിക, വംശീയ പശ്ചാത്തലത്തിലാണ് ഐസിസ് രംഗ പ്രവേശനം ചെയ്യുന്നത്. ഐസിസ് ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല. ഒരു പാട് മാറി മറിയലുകളുടേയും രൂപാന്തരങ്ങളുടെയും അവസാന ഫലമാണ് ഭീകരതയില്‍ പുതിയ മാനം സൃഷ്ടിച്ച ഐസിസ്.
അബു മുസ്അബ് അല്‍ സര്‍ഖാവി 2000 ല്‍ രൂപീകരിച്ച ‘അല്‍തൗഹീദ് വല്‍ ജിഹാദ് ‘ ല്‍ നിന്നാണ് തുടക്കം. അഫ്ഗാനില്‍ നിന്നും ഇറാഖിലെത്തിച്ചേര്‍ന്ന സര്‍ഖാവിയുടെ അല്‍ തൗഹീദ് 2004ല്‍ അല്‍ ഖായിദയുടെ ഭാഗമായി ബിന്‍ ലാദന്‍ അംഗീകരിച്ചു. സംഘത്തെ നയിച്ചത് ജോര്‍ദാന്‍ വംശജനായ സര്‍ഖാവിയായിരുന്നത് കൊണ്ട് ഇതിനെതിരില്‍ ‘മണ്ണിന്റെ മക്കള്‍ വാദം’ ഉയര്‍ന്നു വന്നു. അതിനെ തുടര്‍ന്ന് ഇറാഖിലുള്ള സമാനമായ വഹാബിസ്റ്റ് ആശയക്കാരെ കൂടി ഉള്‍ക്കൊള്ളിച്ച് ‘മജ്‌ലിസ് ശൂറ അല്‍ മുജാഹിദീന്‍’ ഉണ്ടാക്കി.
ബിന്‍ ലാദനുമായും അഫ്ഗാന്‍ കേന്ദ്രവുമായും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ സര്‍ഖാവി ഇതിനിടെ 2006 ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സര്‍ഖാവിയുടെ മരണശേഷം ഗ്രൂപ്പ് ലക്ഷ്യത്തോട് കൂടുതല്‍ ചേരുന്ന ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ISI)’ എന്ന പേര് സ്വീകരിച്ചു. പുതിയ നേതാവായി ഉയര്‍ന്നു വന്നത് ഇറാഖി വംശജനായ അബു ഉമര്‍ അല്‍ ബാഗ്ദാദി ആയിരുന്നു.
2010 ല്‍ അബു ഉമറിന്റെ മരണ ശേഷം സംഘടനയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് മറ്റൊരു ഇറാഖി വംശജനും ഇപ്പോഴത്തെ ഖലീഫയുമായ സാക്ഷാല്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി ആയിരുന്നു. 2011 ല്‍ സിറിയയിലെ ‘അനുകൂല സാഹചര്യം’ മനസ്സിലാക്കിയ ബാഗ്ദാദി അന്ന് തന്റെ വിശ്വസ്തനായിരുന്ന മുഹമ്മദ് അല്‍ ജൂലാനിയെ സിറിയയിലേക്കയച്ചു.
ജൂലാനി സിറിയയില്‍ ഐസിസിന്റെ ഭാഗമായി സ്ഥാപിച്ച ഗ്രൂപ്പാണ് ‘അല്‍ നുസ്‌റ’. അല്‍ നുസ്‌റ കുറഞ്ഞ കാലം കൊണ്ട് തന്നെ സിറിയന്‍ പോരാട്ടത്തിലെ നിര്‍ണായക ശക്തിയായി മാറി. പക്ഷേ ബാഗ്ദാദിയും നുസ്‌റ നേതാവ് ജൂലാനിയും തമ്മില്‍ കടുത്ത ശത്രുത ഉടലെടുത്തു. ഭിന്നിപ്പിന്റെ അടിസ്ഥാനം ആശയത്തിലപ്പുറം അധികാരമായിരുന്നു.
2013 ല്‍ ഐസിസും അല്‍ നുസ്‌റയും ചേര്‍ന്ന് ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ശ്യാം(ISIS) ‘ എന്ന പേരില്‍ ഒന്നാവുകയാണെന്ന് ബാഗ്ദാദി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജൂലാനി സ്വാഭാവികമായും ഈ പ്രഖ്യാപനം തള്ളുകയും അല്‍ നുസ്‌റ സ്വതന്ത്രമായി നില കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് സമാന്തരമായി മറ്റൊരു സംഭവ വികാസം കൂടി ഇക്കാലയളവില്‍ ഉണ്ടായി. ലാദന് ശേഷം വന്ന അല്‍ ഖായിദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുമായി ബാഗ്ദാദി അകന്നു. സ്വാഭാവികമായും ജൂലാനി സവാഹിരിയുമായി അടുക്കുകയും ചെയ്തു. ഈ പുതിയ ചേരിയുടെ പ്രഖ്യാപനം പോലെ ജൂലാനി അല്‍ നുസ്‌റയെ അല്‍ ഖായിദയുടെ ഭാഗമായി പ്രഖ്യാപിക്കുകയും സവാഹിരിയുടെ നേതൃത്വം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.
അല്‍ നുസ്‌റ പിന്നീട് 2016 ജൂലൈയില്‍ വീണ്ടും മാറുകയും അല്‍ ഖായിദ ബന്ധവും അവരുടെ ആശയവും ഒരു പോലെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. മനം മാറ്റത്തിലുപരിയായി ഗള്‍ഫ്, തുര്‍ക്കി രാജ്യങ്ങളുടെ സഹായം ലഭ്യമാക്കാനുള്ള ഒരു ധാരണയുടെ പുറത്താണ് ഈ മാറ്റമെന്ന് വേണം മനസ്സിലാക്കാന്‍. ഇപ്പോള്‍ ചൊരിഞ്ഞ പോരാട്ടം നടക്കുന്ന അലെപ്പോ അടക്കമുള്ള ചില സുപ്രധാന പട്ടണങ്ങള്‍ അല്‍ നുസ്‌റയുടെ നിയന്ത്രണത്തിലാണ്. സ്വാഭാവികമായും വിദേശ സഹായം നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്.
No comments:
Post a Comment