..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 17 July 2012

മുജാഹിദ് പണ്ഡിതന്റെ സംശയങ്ങള്‍ "ഇന്നത്തെ അറബി ലോകത്തെ കലാപത്തെ നിരൂപണ വിധേയമാക്കുമ്പോള്‍ ഒരു സത്യം വ്യക്തമാകുന്നു. ഇഖ്വാനുല്‍ മുസ്ലിമൂന്‍, ശീഅ, ഹമാസ്, ഹിസ്ബുല്ല എന്നീ പ്രസ്ഥാനങ്ങള്‍ ഒരു പ്രത്യേക ചിന്താരീതിയും രാഷ്ട്രീയ സമീപനവും സ്വീകരിക്കുന്നവയാണ്. ലോകത്ത് വേറെ പേരുകളിലും ഇവയുടെ മാര്‍ഗം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും സംഘടനകളുമുണ്ട്. സലഫികളെന്ന് അവകാശപ്പെടുന്നവരിലും മിതവാദികളും തീവ്രത പുലര്‍ത്തുന്നവരുമായ രണ്ട് വിഭാഗമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇഖ്വാനുല്‍ മുസ്ലിമീനെ ന്യായീകരിച്ച് ഗ്രന്ഥമെഴുതിയ ഡോ. യൂസുഫുല്‍ ഖറദാവി തഹ്രീര്‍ ചത്വരത്തില്‍ എത്തി വിപ്ളവകാരികളെ അഭിവാദ്യം ചെയ്തു. വിപ്ളവത്തില്‍ അണിചേരാന്‍ ലിബിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. വിപ്ളവത്തിന് പ്രേരിപ്പിച്ച കാരണങ്ങളും അതിന് സ്വീകരിച്ച മാര്‍ഗങ്ങളും അതിന്റെ അനന്തരഫലങ്ങളും വിലയിരുത്തിയാണ് അതിന്റെ ശരിതെറ്റുകള്‍ നിര്‍ണയിക്കുക. അറബി ഭരണാധികള്‍ ഇതിന് മാത്രം അക്രമം അവിടുത്തെ ജനങ്ങളോട് കാണിച്ചിട്ടുണ്ടോ? തീവ്രവാദ പ്രവര്‍ത്തനങ്ങളെയും പ്രചാരണങ്ങളെയും തടയുന്നത് സ്വാതന്ത്യ്ര നിഷേധമായി കണക്കാക്കാമോ? ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യമല്ലാത്ത മറ്റ് ഭരണരീതികളെല്ലാം ഇസ്ലാമിന് വര്‍ജ്യമാണോ?'' 'വിപ്ളവത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന തലക്കെട്ടില്‍ പി. മുഹമ്മദ് കുട്ടശ്ശേരി ചന്ദ്രിക (2011 മാര്‍ച്ച് 7)യില്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ളതാണ് മുകളിലത്തെ വരികള്‍. അറബ് ലോകത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇസ്രയേലിനെ സന്തോഷിപ്പിക്കും എന്നും ഈ ലേഖനത്തില്‍ കാണാം. മുജീബിന്റെ പ്രതികരണം? എന്‍.കെ.പി ഷാഹുല്‍ ഹമീദ് ദുബൈ അറബ് ലോകത്തെ ഒടുവിലത്തെ സംഭവവികാസങ്ങളെക്കുറിച്ചും അതില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമൊക്കെ സ്വാഭാവികമായും അഭിപ്രായന്തരങ്ങളുണ്ടാവാം. സലഫി പണ്ഡിതനായ മുഹമ്മദ് കുട്ടശ്ശേരിയും അദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെ സംഭവങ്ങളെ നോക്കിക്കണ്ടതിലും തെറ്റില്ല. എന്നാല്‍ വസ്തുനിഷ്ഠമല്ലാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ. ശീഅ, ഹമാസ്, ഇഖ്വാനുല്‍ മുസ്ലിമീന്‍, ഹിസ്ബുല്ല എന്നിവയെ ഒരേ ചരടില്‍ കോര്‍ത്തതില്‍ തന്നെയുണ്ട് തികഞ്ഞ അപാകത. ശീഅ വിഭാഗം ഇസ്ലാമില്‍ ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ പ്രവാചക കുടുംബത്തോടുള്ള അമിത സ്നേഹത്തിന്റെ ഭൂമികയില്‍ രൂപം കൊണ്ടതാണ്. പില്‍ക്കാലത്ത് മിതവാദികളും തീവ്രവാദികളുമായി അവര്‍ സ്വയം പലതായി. ഇമാമിയ്യ വിഭാഗം ശിയാക്കളുടെ സംഘടനയാണ് ലബനാനിലെ ഹിസ്ബുല്ലാഹ്. സുന്നികളുമായി അവര്‍ക്ക് മൌലികമായ വിയോജനങ്ങളുണ്ട്. ബഹ്റൈനിലെ പ്രക്ഷോഭങ്ങളില്‍ ശിയാ വിഭാഗത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ആ രാജ്യത്തും പുറത്തുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അതേപ്പറ്റി കരുതലോടെ മാത്രമേ സംസാരിക്കുന്നുള്ളൂ. എന്നാല്‍, മുസ്ലിം ബ്രദര്‍ഹുഡ്ഡോ ഫലസ്ത്വീനിലെ ഹമാസോ വിഭാഗീയതയില്‍ നിന്ന് തീര്‍ത്തും മുക്തമായ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. സ്വേഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെയാണ് അവരുടെ പോരാട്ടം. ഇതില്‍ ഇസ്രയേല്‍ സന്തോഷിക്കുന്ന പ്രശ്നമേയില്ലെന്നത് പോകട്ടെ, അവര്‍ക്കെതിരെയാണ് ഇസ്രയേലിന്റെ എല്ലാ നീക്കങ്ങളും. ഈജിപ്തില്‍ ഇഖ്വാന്‍ സ്വാധീനമുള്ള സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്രയേല്‍ കടുത്ത ആശങ്കയിലാണ്. തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നി മുബാറകും സിറിയയിലെ ശിയാ അലവി വിഭാഗക്കാരനായ പ്രസിഡന്റ് ബശ്ശാറുല്‍ അസദും തികഞ്ഞ സ്വേഛാധിപത്യമാണ് തങ്ങളുടെ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ചതെന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ലിബിയയിലെ ഖദ്ദാഫിയാകട്ടെ, സുന്നത്തിന്റെ ആധികാരികത പോലും നിഷേധിക്കുന്ന, നബി(സ)യുടെ വഫാത് മുതല്‍ കാലഗണന നടപ്പാക്കിയ, തോന്നിയതൊക്കെ വിളിച്ചു പറയുന്നതിന്റെ പേരില്‍ 'ഭ്രാന്തന്‍' എന്ന പേര്‍ സമ്പാദിച്ച ഭരണാധികാരിയാണ്. ഇവര്‍ക്കെതിരെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന ജനതകള്‍ പാര്‍ലമെന്ററി ജനാധിപത്യം തന്നെ വേണം എന്ന ശാഠ്യക്കാരല്ല. ജനാധിപത്യത്തിന്റെ ഏത് രൂപമായാലും ജനങ്ങള്‍ക്ക് പറയാനുള്ളത് പറയാനും അത് കേള്‍ക്കാനും സ്വതന്ത്രമായി പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവസരവും സ്വാതന്ത്യ്രവും വേണമെന്നേ വിപ്ളവകാരികള്‍ക്കുള്ളൂ. 'വിധ്വംസകനായ ഭരണാധികാരിയുടെ മുമ്പാകെ സത്യം തുറന്നുപറയുന്നതാണ് ശ്രേഷ്ഠമായ ജിഹാദ്' എന്ന് പഠിപ്പിച്ചത് റസൂല്‍(സ) ആണ്. തിരുമേനി പഠിപ്പിച്ചതല്ലാത്ത ഒരു ഇസ്ലാം വേറെയുണ്ടെങ്കില്‍ അതാണറിയേണ്ടത്.

No comments:

Post a Comment