..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

ദൈവം
മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ കെട്ടുറപ്പിനും വിജയത്തിനും ഉത്തമഗുണങ്ങള്‍ അനിവാര്യമാണ്. സ്വഭാവത്തിന് അറബിയില്‍ 'ഖുലുഖ്' എന്നാണ് പറയുന്നത്. പ്രകൃതി, സ്വഭാവം, ധര്‍മം, സദാചാരം, മനുഷ്യത്വം, ജീവിതരീതി എന്നൊക്കെയാണ് 'ഖുലുഖ്' എന്ന പദത്തിന്റെ അര്‍ത്ഥം. സല്‍സ്വഭാവിക്കേ വിശ്വാസത്തിന്റെപൂര്‍ണത കൈവരൂ എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. അജ്ഞാനകാലത്തെ അറബികളില്‍ വിശിഷ്ടഗുണങ്ങളും നികൃഷ്ടഗുണങ്ങളും ഉണ്ടായിരുന്നു. ഉദാരത, ധീരത, സത്യസന്ധത, വിശ്വസ്തത, അപകടത്തില്‍പ്പെടുന്നവനെ സഹായിക്കല്‍ തുടങ്ങിയവ അവര്‍ നിലനിര്‍ത്തിപ്പോന്ന വിശിഷ്ടഗുണങ്ങളായിരുന്നു. നികൃഷ്ടഗുണങ്ങളും ധാരാളമുണ്ടായിരുന്നു. മനുഷ്യനിലെ ഉത്തമഗുണങ്ങളുടെ പൂര്‍ത്തീകരണാര്‍ഥമാണ് തന്റെ നിയോഗമുണ്ടായിട്ടുള്ളതെന്ന് നബി തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി. നബിയുടെ ജീവിതമാണ് സല്‍സ്വഭാവത്തിന്റെ മൂര്‍ത്തരൂപമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു(ഖുര്‍ആന്‍ 68:4). സല്‍സ്വഭാവത്തിന്റെ വ്യത്യസ്തതലങ്ങളെ സംബന്ധിച്ച വിശദമായ പ്രതിപാദനം ഖുര്‍ആനിലും നബി വചനങ്ങളിലും കാണാം. ഉല്‍കൃഷ്ടഗുണങ്ങള്‍ ആര്‍ജിച്ചെടുക്കലും നികൃഷ്ടഗുണങ്ങള്‍ കയ്യൊഴിയലുമാണ് ആരാധനകളുടെ ലക്ഷ്യം. നിന്ദ്യവും വെറുക്കപ്പെട്ടതുമായ തിന്‍മകളെ തടയുകയാണ് നമസ്‌കാരത്തിന്റെ ലക്ഷ്യം(29: 45). ആത്മസംസ്‌കരണമാണ് സകാത്ത് കൊണ്ട് (9: 103) നേടേണ്ടത്, ഭയഭക്തിയാണ് ഹജ്ജ്‌കൊണ്ട് (2:197) നേടേണ്ടത്. കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലെങ്കില്‍ വ്രതമനുഷ്ഠിച്ചതുകൊണ്ട് നേട്ടവുമില്ലെന്നാണ്് നബിവചനം. ഉത്തമഗുണങ്ങള്‍കൊണ്ട് നേടാനുദ്ദേശിക്കുന്ന പരമലക്ഷ്യം ദൈവഭക്തി തന്നെയാണ് എന്ന് മുകളിലെ പരാമര്‍ശങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്. വ്യക്തിത്വം കളങ്കരഹിതമോ പങ്കിലമോ എന്ന് തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണ് സ്വഭാവഗുണങ്ങള്‍. ഉള്ള് എങ്ങിനെയാണോ അതിനനുസൃതമായ സ്വഭാവമേ പുറമേക്ക് പ്രകടമാവുകയുള്ളൂ. ഇക്കാരണത്താലാണ് മനുഷ്യന്റെ സ്വഭാവത്തെ അവനാര്‍ജിക്കുന്ന ഉത്തമ ഗുണങ്ങളെഅവന്റെ മനുഷ്യത്വത്തിന്റെ പ്രതിഫലനമായി പൊതുവെ കണക്കാക്കിപ്പോരുന്നത്. സകലസദ്ഗുണങ്ങളുടേയും പ്രഭവകേന്ദ്രമായ അല്ലാഹുതന്നെയാണ് സദാചാരനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ദൈവവും പ്രവാചകനും ഉത്തമസ്വഭാവങ്ങളെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് സല്‍സ്വഭാവം; ദുര്‍ഗുണങ്ങളെന്ന് പറഞ്ഞത് ദുഃസ്വഭാവവും. അഥവാ മനുഷ്യന്റെ ബുദ്ധിയെയോ അനുഭവങ്ങളെയോ ആശ്രയിച്ചിരിക്കുന്നതല്ല. അവ ഇസ്‌ലാമിക സദാചാരത്തില്‍ ദൈവപ്രീതി നേടുകയും അതുവഴി ദൈവികപരീക്ഷണത്തില്‍ വിജയം വരിക്കുകയുമാണ് പരമമായ നന്മ. ഈ നന്മക്കുപുറമേ സന്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കല്‍, സത്യസന്ധത, ഗുണകാംക്ഷ, കാരുണ്യം, വിട്ടുവീഴ്ച, ക്ഷമ, അര്‍പ്പണബോധം, ലജ്ജാശീലം, സൗമ്യത, സഹിഷ്ണുത, അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച ഭയവും രക്ഷയെക്കുറിച്ച പ്രതീക്ഷയും, മിതത്വം, പശ്ചാത്താപമനസ്ഥിതി, ധീരത, മനക്കരുത്ത്, വാഗ്ദത്തപാലനം, കൃതജ്ഞതാബോധം, ഉദാരത, വിശ്വസ്തത, വിജ്ഞാനം, വിനയം, വ്യവസ്ഥാപിതത്വം, മുഖപ്രസന്നത, തുടങ്ങിയ നിരവധി ഉത്തമഗുണങ്ങളെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും (പ്രവാചകവചനങ്ങളിലും) പരാമര്‍ശങ്ങളുണ്ട്. ചില ഉദാഹരണങ്ങള്‍: '(പ്രവാചകരേ) താങ്കള്‍ മഹിതമായ സ്വഭാവത്തിനുടമയാണ്.'' (ഖുര്‍ആന്‍ 68:4) 'നന്മയും തിന്മയും സമമാവുകയില്ല. അതിനാല്‍ നീ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക'' (ഖുര്‍ആന്‍ 41:34) 'നീ ക്രൂരമനസ്‌കനും പരുഷപ്രകൃതനുമായിരുന്നുവെങ്കില്‍ അവരെല്ലാം നിന്റെ അടുത്തുനിന്ന് അകന്നുപോകുമായിരുന്നു.'' (ഖുര്‍ആന്‍ 3: 159) പ്രവാചകന്‍ പറഞ്ഞു: 'സല്‍സ്വഭാവമാണ് പുണ്യം. മനസ്സില്‍ പ്രയാസമുണ്ടാക്കുന്നതും ആളുകള്‍ കാണുന്നത് വെറുക്കുകയും ചെയ്യുന്നത് പാപവും. '' (നബിവചനം) 'അന്ത്യദിനത്തില്‍ നിങ്ങളില്‍ എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടവരും എന്റെയടുത്ത് സ്ഥാനം ലഭിക്കുന്നവരും നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും.'' (നബിവചനം) 'സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക; സത്യമായ വചനങ്ങളുച്ചരിക്കുക. എങ്കില്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ക്ക് ഗുണകരമാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചവനാരോ അവന്‍ അതിമഹത്തായ വിജയം വരിച്ചിരിക്കുന്നു.'' (ഖുര്‍ആന്‍ 33:70, 71) ''മനസ്സിനെ പുര്‍ണമായും വിശ്വാസത്തിന് വിധേയമാക്കുകയും അതിനെ സുരക്ഷിതമാക്കുകയും നാവിനെ സത്യം മാത്രം സംസാരിക്കുന്നതാക്കുകയും ആത്മാവിന് ശാന്തി നേടികൊടുക്കുകയും സ്വഭാവം സംസ്‌ക്കരിക്കുകയും ചെയ്തവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു.'' (നബിവചനം) ''കാലത്തെക്കൊണ്ട് സത്യം! നിശ്ചയം! സകലമനുഷ്യരും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യവും ക്ഷമയും അവലംബിക്കാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.'' (ഖുര്‍ആന്‍ 103:13) ''നന്മയുടെയും ദൈവഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ പരസ്പരം സഹായികളായി വര്‍ത്തിക്കുക'' (ഖുര്‍ആന്‍ 5:2) ''നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി ഭരമേല്‍പ്പിച്ചാല്‍ പക്ഷികള്‍ക്ക് ആഹാരം നല്കും വിധം അവന്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കും. അവ അതിരാവിലെ ഒഴിഞ്ഞ വയറുമായി പോകുകയും വൈകുന്നേരം നിറഞ്ഞ വയറുമായി വരികയും ചെയ്യുന്നു.'' (നബിവചനം) ''ലജ്ജ സത്യവിശ്വാസത്തിന്റെ ഭാഗമാണ്.'' (നബിവചനം) ക്ഷമ സത്യവിശ്വാസത്തിന്റെ പാതിയാണെന്നും ദൃഢവിശ്വാസമാണ് അതിന്റെ പൂര്‍ണതയെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ''വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പ്പിക്കുക അവിവേകികളെ അവഗണിക്കുകയും ചെയ്യുക.'' (ഖുര്‍ആന്‍ 7:199) ''നിങ്ങളില്‍ ജനങ്ങളോട് നന്നായി നന്ദികാണിക്കുന്നവന്‍ തന്നെയാണ് അല്ലാഹുവോട് ഏറ്റവുമധികം നന്ദി കാണിക്കുന്നവന്‍.'' (നബിവചനം) 'നിങ്ങള്‍ക്ക് പ്രിയംകരമായതില്‍നിന്ന് ചിലവഴിക്കുവോളം നിങ്ങള്‍ പുണ്യം നേടുകയില്ല. നിങ്ങള്‍ എന്ത് ചെലവ് ചെയ്താലും അതേക്കുറിച്ച് അല്ലാഹു നല്ല പോലെ അറിയുന്നവനാണ്.'' (ഖുര്‍ആന്‍ 3:92) ''വിശ്വസ്തതയില്ലാത്തവന് വിശ്വാസമില്ല. കരാര്‍ പാലിക്കാത്തവന് മതമില്ല.'' (നബിവചനം) ''പരമകാരുണികന്റെ അടിമകള്‍ ഭൂമിയിലൂടെ വിനയത്തോടെ സഞ്ചരിക്കുന്നവരാണ്; മൂഢര്‍ അവരെ അഭിമുഖീകരിച്ചാല്‍ അവര്‍ പറയും: സലാം'' (ഖുര്‍ആന്‍ 25:63) അല്ലാഹുവിനോടുള്ള സ്‌നേഹവും അവന്റെ പ്രീതിയെക്കുറിച്ച ആശയും അപ്രീതിയെക്കുറിച്ച ആശങ്കയുമാണ് ഉത്തമസ്വഭാവങ്ങള്‍ പരിപാലിക്കുന്നതിന്റെ സാക്ഷാല്‍ പ്രേരകശക്തി. ധര്‍മത്തെക്കുറിച്ചും ഉത്തമഗുണങ്ങളെക്കുറിച്ചും നിരവധി ജനസമൂഹങ്ങള്‍ ചിന്തിക്കുകയും അവരുടെ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ രംഗത്തെ ഇസ്‌ലാമിന്റെ ഉദ്‌ബോധനങ്ങള്‍ ഏറെ സമഗ്രവും സംമ്പൂര്‍ണവുമാണെന്ന് ഉപരിസൂചിത പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment