ഇസ്ലാമിക ചരിത്രത്തില്‍ വഴിത്തിരിവിന്റെ കാലഘട്ടമായിരുന്നു മദ്ഹബിന്റെ നാല് ഇമാമാരുടെ ജീവിത കാലഘട്ടം. ഇസ്‌ലാമിക സമൂഹത്തില്‍ ഉള്‍ചേര്‍ന്ന സവിശേഷമായ രണ്ട് മൂല്യങ്ങളാണ് അത്തരമൊരു കാലഘട്ടത്തെ രൂപപ്പെടുത്തിയത്. ഇസ്‌ലാമിക അവബോധമാണ് അതില്‍ ഒന്നാമത്തേത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന ആദര്‍ശത്തില്‍ നിന്ന്, മുറതെറ്റാത്ത അനുഷ്ഠാനങ്ങളിലേക്കും, ജീവിതത്തിന്റെ മുഴുവന്‍ വശങ്ങളെയും ചൂഴ്ന്ന് നില്‍ക്കുന്ന ധാര്‍മ്മിക, സദാചാര വിശുദ്ധിയിലേക്കും നയിക്കുന്നതായിരുന്നു അക്കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ സ്വത്വബോധം.
ഇസ്‌ലാമിന്റെ വ്യതിരിക്തമായ അസ്ഥിത്വത്തിന്റെയും, ശക്തിയുടെയും സ്രോതസ്സ് അക്കാലഘട്ടത്തിലെ ജനങ്ങളുടെ ഇസ്‌ലാമിക അവബോധവും പ്രതിബദ്ധതയുമായിരുന്നു. അവരുടെ സംസ്‌കാരത്തിന്റെയും ബൗദ്ധിക, വൈജ്ഞാനിക സംരംഭങ്ങളുടെയും അടിത്തറ ഇസ്‌ലാം തന്നെയായിരുന്നു. നാല് വ്യത്യസ്ത ഇസ്‌ലാമിക ചിന്താ സരണികളുടെ ക്രോഡീകരണം, തുടര്‍ന്നു വന്ന ഇസ്‌ലാമിക സമൂഹത്തിന് പുതിയ ഒരു തുടക്കമായിരുന്നു.
കര്‍മ്മശാസ്ത്രത്തിന്റെ ക്രോഡീകരണം എപ്പോള്‍ നടന്നുവെന്നതിന് കൃത്യമായ ഒരു സമയ നിര്‍ണ്ണയം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇമാമുമാരുടെ ചരിത്രപരമായ പ്രാധാന്യം കാലക്രമേണ ഉണ്ടായിത്തീര്‍ന്നതാണ്. വ്യക്തികള്‍ എന്ന നിലയിലല്ല അവര്‍ പ്രസക്തരാകുന്നത്. മറിച്ച് വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാനും ഇസ്‌ലാമിക അടിത്തറകളില്‍ നിന്ന് പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനും അവക്ക് പരിഹാരം കാണാനും അവര്‍ സ്വീകരിച്ച രീതിശാസ്ത്രമാണ് ഇസ്‌ലാമിക ചരിത്രത്തില്‍ അവരെ എന്നെത്തെയും അനശ്വരരാക്കിയത്.
അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന രണ്ടാമത്തെ ഗുണം, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ സ്വീകരിക്കാനുള്ള തുറന്ന മനോഭാവമായിരുന്നു. അല്ലാഹു സൃഷ്ടിച്ച ലോകത്തിന്റെ നിലക്കാത്ത പ്രകൃതി പ്രതിഭാസങ്ങളില്‍ ഒന്നാണ് മാറ്റം. ഒരു സര്‍വാംഗീകൃത തത്വമാണത്. നാല് ഇമാമുകളുടെ കാലഘട്ടം, ത്വരിത വേഗതയില്‍ സാമൂഹ്യ മാറ്റങ്ങളെ സ്വാംശീകരിച്ച കാലമായിരുന്നു. പുതിയ രാജ്യങ്ങളും പുതിയ സംസ്‌കാരങ്ങളും ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ സ്വാഭാവികമായും ഇസ്‌ലാമിക സമൂഹം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. അത്തരം സാഹചര്യങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികം. വിവിധ സംസ്‌കാരങ്ങളുടെ സങ്കലനത്തിന് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടം കൂടിയാണത്. മുസ്‌ലിം ലോകവും അതിനെ ചുറ്റി നിന്ന ഇതര ലോകവുമായി പരസ്പര സങ്കലനം നടന്ന സന്ദര്‍ഭം.
പ്രവാചകനോടും അനുചരന്‍മാരോടും ഏറ്റവും അടുത്ത കാലഘട്ടത്തിലായിരുന്നു അവര്‍. അതേസമയം, ഇസ്‌ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, ജനകീയ ചക്രവാളങ്ങള്‍ വികസിക്കുന്ന മറ്റൊരു കാലഘട്ടത്തിന്റെ പടിവാതില്‍ക്കലുമായിരുന്നു അവര്‍.
അടിസ്ഥാനങ്ങളും അനുബന്ധങ്ങളുംമൗലികവും അടിസ്ഥാനപരവുമായ ഇസ്‌ലാമികാധ്യാപനങ്ങളില്‍ ഇമാമുകള്‍ ഏക അഭിപ്രായക്കാരായിരുന്നു. ഈ മേഖലകളിലെ യോജിപ്പു പോലെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നില നിന്നിരുന്ന അനുബന്ധ വിഷയങ്ങളിലും യോജിപ്പിന്റെതായ ഒരു മേഖല അവര്‍ക്കിടയില്‍ നില നിന്നിരുന്നു. അഥവാ, ചില വിഷയങ്ങളിലെ അവരുടെ ഭിന്നാഭിപ്രായങ്ങള്‍, അവര്‍ക്കു ശേഷം വന്നവര്‍ക്ക് സമാനമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉന്നയിക്കാനുള്ള നിയമ സാധുത നല്‍കുന്നതായിരുന്നു. അവരെത്തിപ്പെട്ട അഭിപ്രായങ്ങള്‍ ഗൗരവപൂര്‍ണ്ണമായി പഠിക്കപ്പെടേണ്ടതാണ്. മതത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നില്ല അത്. അവര്‍ എത്തിപ്പെട്ട അഭിപ്രായങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നും നേര്‍ക്കു നേരെ ഉദ്ധരിച്ചതോ, യുക്തിഭദ്രമായ നിയമ നിര്‍ധാരണ പ്രക്രിയയിലൂടെ എത്തിച്ചേര്‍ന്നവയോ ആയിരുന്നു. മതപരമായി പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ സത്യമേതെന്ന് (ഇസ്‌ലാമിന്റെ നിലപാട്) സ്ഥീകരിക്കുന്നതിനുള്ളതായിരുന്നു അവരുടെ പരിശ്രമങ്ങള്‍.
വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ നാം പലപ്പോഴും വാദിക്കുന്നത് അതില്‍ ഒന്നു മാത്രമാണ് ശരിയെന്നാണ്. എന്നാല്‍ ആ വിഷയത്തിലെ തന്നെ വിയോജിപ്പിന്റെ നിയമാനുസൃതമായ സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു വീക്ഷണ കോണിലൂടെ നോക്കുന്ന പക്ഷം, അത്തരം വിഷയങ്ങളില്‍ പല അഭിപ്രായങ്ങള്‍ക്കുമുള്ള സാധ്യതകള്‍ കാണാന്‍ കഴിയും. തങ്ങളുടെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ തന്നെ ബഹു വീക്ഷണങ്ങള്‍ക്കുളള സാധ്യതയും തുറന്നു കൊണ്ടാണ് ഇമാമുമാര്‍ അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇക്കാരണം കൊണ്ടാണ്, തന്റെ അഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ മുതിരാതിരുന്നത്.
അബൂജഅ്ഫര്‍ മന്‍സൂര്‍ ഖലീഫയായിരിക്കെ, ഇമാം മാലികിന്റെ പ്രസിദ്ധ ഗ്രന്ഥം ‘മുവത്വ’ ഔദ്യോഗിക കര്‍മശാസ്ത്ര ഗ്രന്ഥമായും, ‘മാലികി മദ്ഹബ്’ ഔദോഗിക മദ്ഹബായും പ്രഖ്യാപിക്കാന്‍ ഖലീഫ തുനിഞ്ഞു. എന്നാല്‍ ഇമാം മാലിക് ഈ ഉദ്യമത്തെ തടഞ്ഞു കൊണ്ട് ഖലീഫയോട് പറഞ്ഞതിങ്ങനെ. ‘താങ്കള്‍ അങ്ങനെ ചെയ്യരുത്, കാരണം ജനങ്ങള്‍ നേരത്തെ മുതല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുകയു ചെയ്തിട്ടുള്ളവരാണ്. ഓരോ സമൂഹവും തങ്ങള്‍ക്ക് കിട്ടിയത് സ്വീകരിക്കുകയും അത് നടപ്പില്‍ വരുത്തുകയും തങ്ങളുടെ മതാനുഷ്ഠാനമായി കൊണ്ടു നടക്കുകയും ചെയ്തു. ജനങ്ങള്‍ക്കിടയിലുള്ള ഈ അഭിപ്രായ ഭിന്നത പ്രവാചക അനുചരന്‍മാരിലേക്കും അവര്‍ക്ക് ശേഷമുള്ളവരിലേക്കും നീളുന്നതാണ്. ജനങ്ങള്‍ വിശ്വസിക്കുന്നവയില്‍ നിന്ന് ജനങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് ശരിയല്ല. അതുകൊണ്ട് ഏത് മദ്ഹബാണോ അവര്‍ക്ക് വേണ്ടത് അതവര്‍ തെരെഞ്ഞെടുക്കട്ടെ, ഓരോ പ്രദേശത്തെ ജനങ്ങളും അവര്‍ക്കിഷ്ടമേതെന്ന് തീരുമാനിക്കട്ടെ’.
യഹ്‌യബ്‌നു സഈദ് അല്‍ അന്‍സാരി പറയാറുണ്ടായിരുന്നു: ‘ജനങ്ങളുടെ അറിവ് പലവിധമാണ്, ഫുഖഹാക്കള്‍ എപ്പോഴും വ്യത്യസ്ത അഭിപ്രായക്കാരായിരിക്കും, ഒരു കര്‍മ്മശാസ്ത്ര പണ്ഡിതന്‍ അനുവദനീയമാക്കുന്ന ഒരു കാര്യം മറ്റൊരു പണ്ഡിതന്‍ അനുവദിച്ചെന്ന് വരില്ല. എങ്കില്‍ പോലും, ഒരു പണ്ഡിതന്‍ മറ്റൊരു പണ്ഡിതനെ ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ഇല്ല’.
ഇമാമുമാരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ നബി (സ)യുടെ അനുചരന്‍മാരുടെ അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ച മാത്രമാണ്. ഇബ്‌നു ഖുദാമ (റ) വിശേഷിപ്പിച്ചതു പോലെ, ആദ്യതലമുറയില്‍ തന്നെയുള്ള ഈ അഭിപ്രായ വൈവിധ്യം വിശ്വാസികള്‍ക്കുള്ള അല്ലാഹുവിന്റെ അനുഗ്രമാണ്. ഒരു പ്രത്യേക വിഷയത്തില്‍ സഹാബാക്കളുടെ അഭിപ്രായ സമന്വയം അത് തീര്‍ച്ചയായും ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനമാണെന്നതിനു നിര്‍ണ്ണായക തെളിവാണ്.
ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസ് പറയാറുണ്ടായിരുന്നു: ‘നബി (സ) യുടെ അനുചരന്‍മാര്‍ക്ക് ഒരിക്കലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍, അതെന്നെ സന്തോഷിപ്പിക്കുമായിരുന്നില്ല. അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ ദീനില്‍ ഉദാരതയുമുണ്ടാകുമായിരുന്നില്ല’.
ഇസ്ഹാഖ് ബ്‌നു സഹ്‌ലൂല്‍ ഇമാം അഹ്മദ് ബ്‌നു ഹമ്പലി(റ) ന് ഒരു പുസ്തകം നല്‍കുകയുണ്ടായി. നബി (സ) യുടെ സഹാബാക്കളും തൊട്ടു ശേഷം വന്ന അവരുടെ അനുയായികളും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയ ആ ഗ്രന്ഥത്തിന് ഇസ്ഹാഖ് ബ്‌നു സഹ്‌ലൂല്‍ നല്‍കിയ തലക്കെട്ട് ‘വിയോജിപ്പുകളുടെ പുസ്തകം’ എന്നായിരുന്നു. ഇത് കണ്ട് ഇമാം അഹ്മദ് അദ്ദേഹത്തോട് പറഞ്ഞു: ‘ഇതിനെ വിയോജിപ്പുകളുടെ പുസ്തകം എന്ന് വിളിക്കരുത്. പകരം, ‘വിട്ടുവീഴ്ച്ചകളുടെ പുസ്തകം’ എന്ന് പേരിടണം’.
വിയോജിപ്പുകളെ നിഷ്പ്രയാസം ഉള്‍കൊള്ളാനും ബഹു വീക്ഷണങ്ങളെ സ്വാഗതം ചെയ്യാനും മാത്രം വിശാലമായ അവരുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍. മുഴുവന്‍ കാര്യങ്ങളിലും നിശ്ചിത രൂപവും ഏക വീക്ഷണവും വേണമെന്ന വാദത്തിനെതിരാണിത്. ചില കാര്യങ്ങളില്‍ നിശ്ചിതവും അംഗീകൃതവുമായ രൂപമുണ്ടങ്കിലും മറ്റു നിരവധി കാര്യങ്ങളില്‍ അങ്ങനെയല്ല. അത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ സ്വീകരിക്കാനും വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്. അങ്ങനെയില്ലായിരുന്നുവെങ്കില്‍, അവരുടെ വിശ്വാസത്തില്‍ അവര്‍ക്ക് മടുപ്പ് ഉളവാകുകയും ഭൗതിക ജീവിതം കുടുസ്സായിത്തീരുകയും ചെയ്‌തേനെ.

മുസ്‌ലിം ലോകത്ത്, ബഹു-മത-പാര്‍ട്ടി നിയമ സംവിധാനങ്ങള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ബഹുസ്വരത എന്ന സര്‍വാംഗീകൃത മൂല്യത്തെ മുന്‍ നിര്‍ത്തി മതവിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഇത്തരം സംവിധാനങ്ങള്‍. സച്ചരിതരായ ഖലീഫമാരുടെ കാലത്ത് ഇത്തരമൊരു സാമൂഹ്യ വികാസം നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. കാരണം, അവര്‍ പ്രവാചകനോടൊപ്പം ജീവിച്ചിരുന്നവരായിരുന്നു. ഒരേ സമയം മത പണ്ഡിതരും രാഷ്ട്ര നേതാക്കളുമായിരുന്നു അവര്‍. മതപരവും വൈജ്ഞാനികവുമായ ആധികാരികതയെ ഇമാമുമാര്‍ അനന്തരം കൊണ്ടത് ഈ സച്ചരിതരായ ഖലീഫമാരില്‍ നിന്നാണ്. അന്നുമുതല്‍ ബഹുസ്വര വീക്ഷണങ്ങളാണ് മുസ്‌ലിം ലോകത്തിന്റെ ദൈനംദിന ചര്യയായിത്തീര്‍ന്നത്. എന്നാല്‍ ഈ ബഹുസ്വരത രാഷ്ട്രീയ രംഗത്ത് മാത്രം പ്രതിഫലിച്ചില്ല. രാഷ്ട്രീയ കേന്ദ്രത്തിനായിരുന്നു അന്ന് അന്തിമ തീരുമാനത്തിനധികാരം. സമൂഹത്തില്‍ അസന്തുലിതത്വം തീര്‍ക്കുന്ന അവസ്ഥക്ക് തടയിടുന്നതോ, സന്തുലിതത്വവും പരസ്പര സഹകരണവും ഉറപ്പ് വരുത്തുന്നതോ ആയ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുസ്‌ലിം ലോകത്ത് അക്കാലഘട്ടങ്ങളില്‍ ഉദയം ചെയ്തില്ല.
ചരിത്രത്തില്‍ തുല്യതയില്ലാത്ത വേറിട്ടൊരു കാലഘട്ടത്തിലാണ് ഇമാമുമാര്‍ ജീവിച്ചത്. അതിനോട് സമാനമായ ഒരു കാലഘട്ടത്തിലാണ് നാമും ജീവിച്ചു കൊണ്ടിരിക്കുന്നത്. മാറ്റത്തിന്റെ ഗതിവേഗം പ്രവചനാതീതവും നൂതന കണ്ടു പുടുത്തങ്ങളുടെ എണ്ണം ക്രമാതീതവുമാണിന്ന്. നാല് ഇമാമുമാരെ പോലെയുള്ള പണ്ഡിതരെ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. കാലഘട്ടത്തിന്റെ മനോഭാവത്തോട് ഇസ്‌ലാമിന്റെ അടിത്തറകളില്‍ നിന്ന് സംവദിക്കാന്‍ പ്രാപ്തരായ, സ്വതന്ത്ര ചിന്താഗതിയുള്ള പണ്ഡിതന്‍മാരെയാണ് നമുക്ക് ആവശ്യം. അങ്ങനെയുള്ളവര്‍ക്കേ ഇന്നിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും പ്രശ്‌നങ്ങളെ പരിഹരിക്കാനുമാകൂ.
ഇത് കേവലമൊരു പാഴ്‌മോഹമല്ല. അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട സമൂഹമാണ് മുസ്‌ലിം ഉമ്മത്ത്. പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. ‘എന്റെ സമുദായം മഴ തുള്ളികള്‍ പോലെയാണ്. അതിന്റെ തുടക്കത്തിലാണോ ഒടുക്കത്തിലാണോ നന്മയിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല’. (തിര്‍മുദി)
വിദ്യഭ്യാസ രംഗത്ത് എന്നെത്തേക്കാളും അവസരങ്ങളുള്ള കാലമാണിത്. ഗ്രന്ഥങ്ങളും പുസ്തകങ്ങളും വിജ്ഞാന കോശങ്ങളും വ്യാപകമായി ലഭ്യമാണിന്ന്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തിന്റെ ഒരു കോണില്‍ നിന്ന് മറ്റേതൊരു ദിക്കിലേക്കും ബന്ധപ്പെടാന്‍ കഴിയുമാറ് ആശയ വിനിമിയ സംവിധാനങ്ങള്‍ വികസിച്ചിരിക്കുന്നു. ഇത്തരമൊരു സഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിയും ബൗദ്ധിക നിലവാരവും തിരിച്ചറിഞ്ഞ്, ഇക്കാലഘട്ടത്തിന്റെ ആവശ്യങ്ങളെയും സമകാലിക ചിന്തകളെയും പരിഗണിച്ചു കൊണ്ട് ഗഹനമായ ഇസ്‌ലാമിക പഠനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണം. ധ്രുതഗതിയില്‍ മാറ്റത്തിന് വിധേമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അതുവഴി മുസ്‌ലിം സമൂഹം പ്രാപ്തരാകും.
ആകസ്മികമായി പണ്ഡിതവൃത്തി ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പണ്ഡിത ലോകത്ത് മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. ആധുനിക കാലത്തെ മുസ്‌ലിം പണ്ഡിത നേതൃത്വം, അവരുടെ ബൗദ്ധികവും ധാര്‍മ്മികവുമായ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ അവഗാഹം നേടിയവരും ആധുനിക വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കിയവരുമാകണം ഇന്നത്തെ പണ്ഡിത സമൂഹം. എവിടെയാണ് കാര്‍ക്കശ്യം കാണിക്കേണ്ടതെന്നും, അയഞ്ഞ സമീപനം സ്വീകരിക്കേണ്ടത് എവിടെയാണെന്നും വേര്‍തിരിച്ചറിയാന്‍ അത്തരം പണ്ഡിതന്‍മാര്‍ക്കേ കഴിയൂ. പൊതു സമൂഹത്തിന് മുമ്പില്‍ സംസാരിക്കേണ്ടത് എന്തെന്നും മൗനമവലംബിക്കേണ്ടതെപ്പോഴാണെന്നും അവര്‍ക്കാണ് നന്നായറിയുക.
ഇത്തരത്തിലുള്ള ഒരു പണ്ഡിത കൂട്ടായ്മയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈയൊരു ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് അക്കാദമിക, മത വിദ്യഭ്യാസ രംഗത്തുള്ളവരും ബിസിനസ്സുകാരും തങ്ങളുടെ സംഭാവനകള്‍ സമര്‍പ്പിക്കേണ്ടതാണ്.
ഒരു ആപ്തവാക്യമിങ്ങനെയാണ്. ‘മഹാന്‍മാരോടൊപ്പം ജീവിക്കാത്തവര്‍ മഹാന്‍മാരെ സൃഷ്ടിക്കില്ല’. പൂര്‍വ്വ കാല പണ്ഡിതന്‍മാര്‍ അവരുട കാലയളവില്‍ നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ കൊണ്ട് ഇക്കാലഘട്ടത്തിലെ വെല്ലുവിളികളെ ഇന്നത്ത പരിഷ്‌കര്‍ത്താക്കള്‍ക്ക് അതിജയിക്കാനാവില്ല. മുന്‍ഗാമികളില്‍ നിന്ന് അവര്‍ക്ക് സ്വീകരിക്കാനുള്ളത് അവരുടെ കുറ്റമറ്റ നിയമ നിര്‍ദ്ധാരണ രീതിശാസ്ത്രമാണ്. ഓരോ കാലഘട്ടത്തിനും അതിന്റെതായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. ഇമാമുമാര്‍ക്ക് അവരവരുടെ കാലഘട്ടത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയാതിരുന്ന പല ആശയങ്ങളും അഭിപ്രായങ്ങളുമുണ്ടായിരുന്നെന്ന് വിശ്വസിക്കാനാണ് നമുക്ക് താല്‍പര്യം. കാരണം അന്ന് നിലനിന്നിരുന്ന സാഹചര്യം അത് വെളിപ്പെടുത്താന്‍ അവരെ അനുവദിച്ചിട്ടുണ്ടാവില്ല. സാങ്കേതിക വിദ്യയുടെ വികാസവും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യവും ഇക്കാലഘട്ടത്തില്‍ ഈ ദൗത്യം നിര്‍വഹിക്കുന്നതില്‍ നമുക്ക് തടസ്സമല്ല.
ഇക്കാലഘട്ടത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ബൗദ്ധിക വെല്ലുവിളികളെ വിശകലനം ചെയ്യുന്ന കാര്യത്തില്‍ ‘മാറി നില്‍ക്കുന്ന’ സമീപനം നാം കൈയ്യൊഴിയണം. എല്ലാവരെയും ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ, പ്രശ്‌നത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണുന്ന അഭിപ്രായ-നിര്‍ദേശങ്ങള്‍ കൊണ്ടേ പരിഹരിക്കാനാവൂ.
ആശയ കൈമാറ്റത്തിന്റെയും സംവാദത്തിന്റെയും സംഭാഷണത്തിന്റെയും കാലഘട്ടമാണിത്. ഇസ്‌ലാമിക ചിന്തയുടെ വികാസത്തിന് വേണ്ടി ഉഴിഞ്ഞ് വച്ചിട്ടുള്ള ഗവേഷണ കേന്ദ്രങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലവും ലക്ഷ്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പക്ഷപാതരഹിതമായും രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കടിപ്പെടാതെയും സങ്കുചിത ദേശീയ വികാരങ്ങള്‍ക്കടിപ്പെടാതെയും പക്വവും വിവേക പൂര്‍ണ്ണമായ നിലപാടുകളിലൂടെ പരിഹരിക്കുവാന്‍ ഇന്നത്തെ പണ്ഡിതന്‍മാര്‍ക്ക് കഴിയേണ്ടതുണ്ട്. ഗവേഷകര്‍ പരസ്പര സഹകരണത്തോടെ വിഷയങ്ങളെ സമീപിക്കുകയും അതാത് രംഗങ്ങളിലെ വിദഗ്ദരുടെ സഹായത്തോടെ സമഗ്രവും സന്തുലിതവുമായ പ്രശ്‌ന പരിഹാരം നിര്‍ദേശിക്കുകയും വേണം.
ഈ അക്കാദമിക ഗവേഷണ കേന്ദ്രങ്ങള്‍ സ്വതന്ത്രവും വസ്തു നിഷ്ടവുമായി നിലനില്‍ക്കേണ്ടതിന് അനുയോജ്യമായ സാമ്പത്തിക സ്രോതസ്സകളും കാണേണ്ടതുണ്ട്. അത്തരം സ്ഥാപനങ്ങളെ ഇന്ന് നാം സ്വപനം കണ്ടാലേ നാളെ അത് യാഥാര്‍ത്ഥ്യമാവുകയുള്ളൂ