മലപ്പുറം: ജില്ലയിലെ ചെമ്മാട് കൊടിഞ്ഞിയിൽ യുവാവിനെ വെട്ടിക്കൊന്നു. കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്‌ണൻ നായരുടെ മകൻ ഫൈസലിനെ (അനിൽകുമാർ-30) ആണ് ഫാറൂഖ് നഗർ അങ്ങാടിയിൽ വെട്ടിക്കൊന്നത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫൈസലിന്‍റെ മുഖത്തും ശരീരത്തും നിരവധി വെട്ടുകളേറ്റിട്ടുണ്ട്.
രാവിലെ 4.30ന് ട്രെയിനിലെത്തുന്ന ഭാര്യാപിതാവിനെയും മാതാവിനെയും കൂട്ടിക്കൊണ്ടുവരാൻ താനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഫൈസൽ. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ ആറു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. ഞായറാഴ്ച തിരിച്ചു പോകാനിരിക്കെയാണ് ദാരുണമായ സംഭവം.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മലപ്പുറം എസ്.പിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. തിരൂരങ്ങാടി െപാലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഒരു വർഷം മുമ്പാണ് റിയാദിൽവെച്ച് അനിൽകുമാറും കുടുംബവും ഇസ് ലാം മതം സ്വീകരിച്ചത്. കൊടിഞ്ഞി പയ്യോളിയിൽ വാടക വീട്ടിലായിരുന്നു ഫൈസലും ഭാര്യയും മൂന്നു മക്കളും താമസിച്ചിരുന്നത്.
No comments:
Post a Comment