..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 14 June 2012

10 കാര്യങ്ങള്‍ കാരണങ്ങള്‍ ഉള്ളില്‍ ഉള്ളത് ദൈവവിശ്വാസിയാകാന്‍ 10 കാരണങ്ങള്‍{ദൈവം ഇല്ലെന്നു പറയാന്‍ ഒരു നിരീശ്വരവാദിയുടെ മുമ്പിലുള്ള ഒരേയൊരു ന്യായം അത് ഇന്ദ്രിയഗോചരമല്ല എന്നാണ്. രണ്ടു കാരണങ്ങളാല്‍ ഈ വാദം അബദ്ധമാണ്. ഒന്നാമത്, ദൈവം പദാര്‍ഥാതീതന്‍ ആണ്. അങ്ങനെയുള്ള ആ അസ്ഥിത്വം പദാര്‍ഥത്തെ മാത്രം അനുഭവിക്കാന്‍ കഴിവുള്ള നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു വിധേയമാകണം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. രണ്ടാമത് , നമ്മുടെ ഇന്ദ്രിയങ്ങള്‍ അറിവിന്റെ അവസാന വാക്കല്ല. ആണെന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ദൈവം ഉണ്ടെന്നും ദൈവവിശ്വാസമാണ് യഥാര്‍ത്ഥ യുക്തിവാദം എന്നും ബോധ്യപ്പെടുത്തുന്ന പത്തു കാരണങ്ങള്‍ താഴെ വായിക്കുക. വിലയിരുത്തുക. നാം തന്നെയാണ് ദൈവവിശ്വാസം വരാനുള്ള ഒന്നാമത്തെ കാരണം. ദൈവവിശ്വാസം മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. അത് കൊണ്ടാണ് ലോകത്ത് എക്കാലവും 99 .9 % ആളുകളും ദൈവവിശ്വാസിയാകുന്നത്. അവന്‍ എന്നും ദൈവത്തെ തേടുന്നു. ചിലര്‍ ആ അടിസ്ഥാന പ്രകൃതിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും നിരീശ്വരവാദിയായി തീരുകയും ചെയ്യുന്നു. ദൈവം ഇല്ലെന്നു ഉറപ്പിച്ചു പറയണമെങ്കില്‍ മനുഷ്യന്‍ സ്വന്തത്തെ കുറിച്ചും ഈ പ്രപഞ്ചത്തെ കുറിച്ചും അതിനപ്പുറമുള്ള കാര്യത്തെ കുറിച്ചും പൂര്‍ണമായ അറിവ് നേടണം. ചുരുങ്ങിയ പക്ഷം ഒരാള്‍ക്ക് ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിയില്ല എന്ന് മാത്രമേ പറയാന്‍ കഴിയൂ. യഥാര്‍ഥത്തില്‍ നിരീശ്വരവാദം ഊഹാധിഷ്ടിതവും തെളിവില്ലാത്തതുമാണ്. ഇന്നത്തെ ശാസ്ത്രത്തെയും അറിവുകളെയും വെച്ചാണ് അവന്‍ ദൈവം ഇല്ലെന്നു പറയുന്നത്. എന്നാല്‍ ശാസ്ത്രം എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണ്. അത് വെച്ച് എങ്ങനെയാണ് കൃത്യമായ, ഉറപ്പായ അറിവില്‍ എത്തുക? വളരെ വ്യവസ്ഥാപൂര്‍വ്വം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ശരീരം ദൈവാസ്ഥിക്യത്തിനുള്ള മികച്ച തെളിവാണ്. ശാസ്ത്രം വളരെ പുരോഗമിച്ചിട്ടും ആ വിസ്മയത്തിന്റെ കുരുക്കഴിക്കാന്‍ സാധിച്ചിട്ടില്ല. അറിയുന്തോറും പത്തിരട്ടിയായി അറിവില്ലായ്മയുടെ അടഞ്ഞ അറകള്‍ നാം കാണുന്നു. പൂര്‍ണമായ അറിവിലേക്ക് നാം എത്തിപ്പെടുമെന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല. നിഗൂഡതകളുടെ അനന്തതയാണ് മനസ്സ് എന്ന പ്രതിഭാസം. മനസ്സിന്റെ യാഥാര്‍ത്യം തേടുന്നവര്‍ പൂര്‍ണമായ, തൃപ്തികരമായ ഒരു ഉത്തരത്തില്‍ എത്തുന്നില്ല. അത് ദൈവത്തെ തേടുന്നു. ദൈവം ഇല്ലായിരുന്നുവെങ്കില്‍ നന്മ-തിന്മ തുടങ്ങിയ കാര്യങ്ങള്‍ക്ക് വലിയ പ്രസക്തി ഉണ്ടാവുമായിരുന്നില്ല. മറ്റു ജീവികളെ പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു ജീവിയായി മനുഷ്യനെ ആരും കാണുന്നുമില്ല. ഇത്ര സങ്കീര്‍ണവും അത്ഭുതകരവുമായ മനസ്സും ശരീരവും ഉണ്ടായിട്ടു അവസാനം അര്‍ത്ഥശൂന്യമായ ഒരു അന്ത്യമാണ് അവനുള്ളതെങ്കില്‍ സാധാരണ ഒരു മൃഗവും നാമും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? നന്മയും തിന്മയും എന്ന സങ്കല്പം തന്നെ ദൈവികമാണ്. ഈ ലോകത്ത് സമ്പൂര്‍ണമായ നീതി നടപ്പിലാവുന്നില്ല. തിന്മയില്‍ മുങ്ങിക്കുളിക്കുന്നവന്‍ സുഖിക്കുകയും മദിക്കുകയും എന്നിട്ട് സാധാരണ പോലെ മരിച്ചു പോവുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരമായി നാം കാണുന്നു. എന്നാല്‍ നന്മ ചെയ്യുന്നവന് കഠിനദു:ഖവും പ്രയാസവും കൊടിയ പീഡനങ്ങളും ആണ് അധികവും കാണുന്നത്. തിന്മയുടെ ശക്തികളാല്‍ അവര്‍ കൊല്ലപ്പെടുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. അപരാധികള്‍ വിലസുന്നു. ദുര്‍ബലര്‍ ചൂഷണം ചെയ്യപ്പെടുന്നു. നീതിയുടെ ഒരു ലോകവും അതിനൊരു രാജാവും (ദൈവം) ഉണ്ടാവണമെന്ന് ഈ വസ്തുതകള്‍ നമ്മോടു പറയുന്നില്ലേ? ഇല്ലെങ്കില്‍ ഈ ജീവിതത്തിനു എന്തര്‍ത്ഥം? ഈ പ്രപഞ്ചവും അതിനുള്ളിലുള്ളതും കൃത്യമായ താളത്തോടെയും ഐക്യത്തോടെയും നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ജന്മവാസനകള്‍ പ്രകടിപ്പിക്കുന്ന ജീവികളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവാസ്ഥിക്യത്തെ വെളിപ്പെടുത്തുന്നു. പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് യുക്തിവാദിയോടു ചോദിച്ചാല്‍ അതു ആദ്യമേ ഉള്ളതാണെന്നും അതിനു തുടക്കമില്ല എന്നുമാണു ഉത്തരം കിട്ടുക. എന്നാല്‍ പ്രപഞ്ചത്തെ പ്രപഞ്ചാതീതനായ ദൈവം സൃഷ്ടിച്ചു എന്നാണു മതം നല്‍കുന്ന മറുപടി. ദൈവമാവട്ടെ തുടക്കമില്ലാത്തവനാണെന്നും പറയുന്നു. പദാര്‍ത്ഥത്തിനു (പ്രപഞ്ചത്തിനു) തുടക്കമില്ല എന്ന് പറയുന്നതിനേക്കാള്‍ യുക്തിഭദ്രമാണ് പ്രപഞ്ചാതീതമായ ദൈവത്തിനു തുടക്കമില്ല എന്ന് പറയുന്നത്. ദൈവവിശ്വാസം ജീവിതത്തിനു ശാന്തിയും സമാധാനവും പ്രതീക്ഷയും നല്‍കുന്നു. ദുഃഖവേളകളില്‍ ആശയായും ആശ്വാസമായും നമുക്ക്‌ അനുഭവപ്പെടുന്നു. ദൈവവിശ്വസമില്ലാത്തവന് പൊതുവേ ജീവിതം ശൂന്യതയാണ്. മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം. ഇവിടെ കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി , മറ്റൊരു ലോകം അവനു വേണ്ടി ഇല്ല. ദൈവവിശ്വാസം ഇല്ലാത്തവന്‍ ഒന്നുകില്‍ മഹാധിക്കാരിയായി തീരുന്നു. അല്ലെങ്കില്‍ മറ്റു വല്ലതിന്റെയും അടിമയായിത്തീരുന്നു. അവന്‍ ഇഷ്ടമുള്ള നിലക്ക് ജീവിക്കും. അവന്റെ ധാര്‍മികത അവന്‍ തീരുമാനിക്കും. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി തന്റെ സുഖം ത്യജിക്കേണ്ട ആവശ്യം ഇല്ലെന്നു കരുതും. പാപങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും പ്രകടിപ്പിക്കില്ല. കാരണം അതിനെ കുറിച്ച് ചോദിക്കാന്‍ ഒരു ദൈവവും ഇല്ല എന്നാണല്ലോ അവന്റെ സങ്കല്പം. ഈ ലോകത്തെ നിയമങ്ങള്‍ ദുര്‍ബലവും പഴുതുകള്‍ നിറഞ്ഞതുമായതിനാല്‍ ആ ഭയവും അസ്ഥാനത്താണ്. എന്നാല്‍ അടിയുറച്ച ദൈവവിശ്വാസി പാപങ്ങള്‍ ചെയ്യാന്‍ തയ്യാറാകില്ല. ദൈവഭയവും പരലോകത്തെ വിചാരണയും അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ ലോകത്തിന്റെ സുഗമവും സമാധാനപൂര്‍ണവുമായ പ്രയാണത്തിന് ദൈവവിശ്വാസം അനിവാര്യമാണ്. ഇന്നത്തെ ലോകഗതി അത് കൃത്യമായി നമ്മോട് പറയുന്നുമുണ്ട്. } ബഹുദൈവത്വത്തിനെതിരെ 10 കാര്യങ്ങള്‍ മനുഷ്യന്റെ 10 അടിസ്ഥാന ന്യൂനതകള്‍ നബി (സ) ക്ക് സിഹ്റ് ബാധിച്ചിട്ടില്ല എന്നതിനുള്ള 10 കാരണങ്ങള്‍{ആഇശ (റ) പറയുന്നു: "ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരാള്‍ നബിതിരുമേനിക്ക് സിഹ്ര്‍ ചെയ്തു. ലബിദ് ബിന്‍ അഅ്സം എന്നാണ് അയാളുടെ പേര്. അങ്ങനെ തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്നു തോന്നും പക്ഷേ, അത് ചെയ്തിട്ടുണ്ടാവുകയില്ല. ഒരു ദിവസം തിരുമേനി എന്റെ അടുത്തായിരുന്നു. അങ്ങനെ തിരുമേനി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു: 'ആഇശാ, ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് അവന്‍ എനിക്ക് ഉത്തരം നല്‍കിയിരിക്കുന്നു! എന്റെ അടുക്കല്‍ രണ്ടാളുകള്‍ വന്നു. അവരില്‍ ഒരാള്‍ തലഭാഗത്തും മറ്റേയാള്‍ എന്റെ കാല്‍ഭാഗത്തുമിരുന്നു.' അവരില്‍ ഒരാള്‍ ചോദിച്ചു: 'ഇദ്ദേഹത്തിനെന്താണ് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്?' അപരന്‍ പറഞ്ഞു: 'ഇദ്ദേഹത്തിന് സിഹ്റ് ബാധിച്ചിരിക്കുന്നു.' ആദ്യത്തെയാള്‍ ചോദിച്ചു: 'ആരാണ് സിഹ്റ് ചെയ്തത്?' മറ്റെയാള്‍ : 'ലബിദുബ്നു അഅ്സ്വം' ആദ്യത്തെയാള്‍: 'എന്തു വസ്തുവിലാണ് സിഹ്ര്‍ ചെയ്തിരിക്കുന്നത്?'മറ്റെയാള്‍ പറഞ്ഞു: 'ചീര്‍പ്പിലും മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൊതുമ്പിലും' ആദ്യയാള്‍ ചോദിച്ചു: 'അത് എവിടെയാണ്' മറ്റെയാള്‍ പറഞ്ഞു: 'അത് ദര്‍വാന്‍ ഗോത്രക്കാരുടെ കിണറ്റിലാണ്.' അങ്ങനെ തിരുമേനി ചില അനുചരന്മാരെയും കൂട്ടി അവിടേക്ക് പോയി. തിരുമേനി പറഞ്ഞു: "ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്റെ തലപ്പ് പിശാചിന്റെ തലപോലെയുണ്ട്; ആഇശ ചോദിച്ചു: 'പ്രാവചകരേ, താങ്കള്‍ അത് പുറത്തെടുത്തില്ലേ?' തിരുമേനി പറഞ്ഞു: 'അല്ലാഹു എനിക്ക് ആശ്വാസം നല്‍കി. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാകുന്നത് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ അതെടുത്ത് കുഴിച്ചുമൂടി.'' (ബുഖാരി) മഹാനായ പ്രവാചകന്‍ (സ) ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്ന ഈ ഹദീസ് ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധവും തള്ളിക്കളയെണ്ടതുമാണ് . അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ താഴെ വായിക്കാം. ഇതും ഇത് പോലുള്ള മറ്റു ഹദീസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഉര്‍വത്തിന്റെ മകന്‍ ഹിശാം വഴിയാണ്. അഥവാ ഹദീസിന്റെ സാങ്കേതിക ഭാഷയില്‍ ഖബറുല്‍ വാഹിദ് (ഒരാളില്‍ നിന്നുള്ള വാര്‍ത്ത) ആണ്. ഖബറുല്‍ വാഹിദ് ഒരു കാര്യത്തെ ഉറപ്പു വരുത്തുകയില്ലെന്നും വിശ്വാസ കാര്യങ്ങള്‍ക്ക് അത്തരം ഹദീസുകള്‍ സ്വീകാര്യമല്ല എന്നും പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു. സിഹ്റും പ്രവാചകന്മാര്‍ക്കു സിഹ്ര്‍ ബാധിക്കുമോ എന്ന വിഷയവും വിശ്വാസകാര്യമാണല്ലോ. പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്നത് സത്യനിഷേധികളുടെ ആരോപണമാണെന്ന് ഖുര്‍ആന്‍ പറയുന്നു. "അക്രമികള്‍ പറഞ്ഞു: സിഹ്ര്‍ ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല." (ഫുര്‍ഖാന്‍ 8). മേല്‍ ഹദീസ് സ്വഹീഹ് ആണെങ്കില്‍ അക്രമികള്‍ പറഞ്ഞത് സത്യമാണെന്ന് പറയേണ്ടിവരും. ഖുര്‍ആന്റെ നസ്സിനു വിരുദ്ധമാണ് ഈ ഹദീസ് എന്ന് വ്യക്തം. പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്ന് പറഞ്ഞാല്‍ അത് ഇസ്ലാമിന്റെ മറ്റു ആശയങ്ങളില്‍ സംശയം ജനിപ്പിക്കും. ഖുര്‍ആനും പ്രവാചകവചനങ്ങളും ദൈവികമല്ല എന്നും സിഹ്ര്‍ ബാധിച്ചവന്റെ വാക്കുകളാണെന്നും ആരോപിക്കുന്നവര്‍ക്ക് തെളിവുണ്ടാക്കാന്‍ ഇത് കാരണമാകും. നബി (സ) ക്ക് ആറു മാസക്കാലം ബുദ്ധിയെ വരെ ബാധിക്കും വിധം സിഹ്ര്‍ ബാധിച്ചു എന്നാണു ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നത്. സിഹ്ര്‍ യഥാര്‍ത്ഥം അല്ലെന്നും ചില തോന്നലുകള്‍ സൃഷ്ടിക്കാനേ അതിനു സാധിക്കൂ എന്നും ദുര്‍ബലവിശ്വാസികളായ ആളുകളെ ഭയപ്പെടുത്താനെ സാധിക്കൂ എന്നും ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നു. അപ്പോള്‍ ആ പ്രമാണങ്ങള്‍ക്ക് എതിരാണ് ഈ ഹദീസ്. അദൃശ്യമാര്‍ഗത്തിലൂടെ ഒരാള്‍ക്ക് ശാരീരികമോ മാനസികമോ ആയ ഉപകാര -ഉപദ്രവങ്ങള്‍ ചെയ്യാന്‍ ജിന്നിന് സാധ്യമല്ല. സിഹ്ര്‍ ചെയ്യുന്നവരെ പിശാച് സഹായിക്കും എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസീക്കുന്നവന് അഭൌതികമായ മാര്‍ഗത്തില്‍ അല്ലഹുവല്ലാത്തവര്‍ക്ക് തിന്മ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇത് ശിര്‍ക്കും കുഫ്രുമാണ്. ദൈവസ്മരണയുള്ളവരെ പിശാചിന് ഒന്നും ചെയ്യാന്‍ സാധ്യമല്ല. അപ്പോള്‍ പ്രവാചകന് എങ്ങനെ സിഹ്ര്‍ ഏല്‍ക്കും? ഹദീസുകളിലെ പരാമര്‍ശങ്ങളില്‍ വൈരുധ്യങ്ങള്‍ കാണാം. ഉദാഹരണത്തിന് ഒരു ഹദീസില്‍ പറയുന്നത് സിഹ്ര്‍ ചെയ്ത വസ്തു കിണറ്റില്‍ നിന്ന് കുഴിച്ചെടുത്തു എന്നാണ്. വേറെ റിപ്പോര്‍ട്ടുകളില്‍ പറയുന്നതോ കുഴിചെടുക്കാതെ മൂടിക്കളഞ്ഞു എന്നും. പ്രവാചകന് സിഹ്ര്‍ ബാധിച്ചത് ആറു മാസമാണെന്ന് ഒരു റിപ്പോര്‍ട്ട്‌. 40 ദിവസമാണെന്ന് വേറൊരു റിപ്പോര്‍ട്ട്‌! ഏതാണ് ശരി? ഹിശാം (റ) തന്റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസുകള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. അപ്പോള്‍ നിവേദ കരെ കുറിച്ച് തന്നെ 100% സ്വീകാര്യതയില്ല. ഇസ്ലാം ബുദ്ധിക്ക് വലിയ സ്ഥാനം നല്‍കുന്നുണ്ട്. പ്രമാണങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ പിന്നെ ബുദ്ധി ഉപയോഗിക്കല്‍ അനിവാര്യമാണ്. ഇമാം ഇബ്നുല്‍ ജൌസി (റ) പറയുന്നു: ബുദ്ധിക്കു എതിരായതും അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്നതുമായ സര്‍വഹദീസുകളും മനുഷ്യനിര്‍മിതമാണെന്ന് നീ മനസ്സിലാക്കുക. അതിന്റെ നിവേദകന്മാരെ നീ പരിഗണിക്കേണ്ടതില്ല (ഫത്ഹുല്‍ മുഗീസ് 1:294). സിഹ്റിനു യാഥാര്‍ത്ഥ്യം ഉണ്ടെങ്കില്‍ എല്ലാവരിലും അത് ഫലിക്കണം. സമൂഹത്തില്‍ അന്ധവിശ്വാസികളിലും അജ്ഞരായ ആളുകളിലുമാണ് ഇത് എശുന്നത്. അതിനു കാരണം സിഹ്രില്‍ വിശ്വസിക്കുന്നവരുടെ മാനസികാവസ്ഥ ആണ്. വിവരമുള്ളവരെയും അന്ധവിശ്വാസം ഇല്ലാത്തവരെയും സിഹ്രു ചെയ്യാന്‍ കഴിയാത്തത് എന്ത് കൊണ്ടാണ്?} ഖുര്‍ആന്‍ നല്‍കുന്ന 10 സന്ദേശങ്ങള്‍ സ്ത്രീ: ഇസ്ലാം പറയുന്നതും പൌരോഹിത്യം പറയുന്നതും സ്വര്‍ഗത്തെ കുറിച്ച് 10 സംശയങ്ങള്‍-{ പരലോകം, സ്വര്‍ഗം, നരകം തുടങ്ങിയ അദൃശ്യകാര്യങ്ങളെ കുറിച്ച് എന്നും സംശയങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിട്ടുണ്ട്. തനിക്കു ചുറ്റുമുള്ളതും താന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളതുമായ കാര്യങ്ങളെ വെച്ച് സ്വര്‍ഗ്ഗ-നരകങ്ങളെ അതുമായി താരതമ്യം ചെയ്യുക എന്നതാണ് ഇവര്‍ക്ക് സംഭവിക്കുന്ന അടിസ്ഥാന അബദ്ധം. 1. സ്വര്‍ഗം എന്ന സങ്കല്പത്തിന്റെ പ്രസക്തി എന്താണ്? യുക്തിപരമായി ചിന്തിച്ചാല്‍ വലിയ അബദ്ധമല്ലേ അത്? ഏറ്റവും യുക്തിഭദ്രമായ സങ്കല്‍പ്പമാണ് സ്വര്‍ഗം എന്നതാണ് വാസ്തവം. ഈ ഭൂമിയില്‍ ഒരു വ്യക്തി ദൈവിക നിര്‍ദേശങ്ങള്‍ക്ക് വിധേയമായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേ സമയം ദൈവിക നിര്‍ദേശങ്ങള്‍ പാലിക്കാതെ തിന്മകള്‍ ചെയ്തു മുന്നേറിയ വ്യക്തിക്ക് നരകശിക്ഷയും ഉണ്ടായിരിക്കും. ഇതിന്റെ പ്രസക്തി ബോധ്യപ്പെടണമെങ്കില്‍ നാം ഈ ഭൂമിയിലെ ജീവിതത്തെ കുറിച്ചും അതിന്റെ ഘടനയെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഇവിടെ എല്ലാവരും ജീവിക്കുന്നത് ഒരു പോലെയാണോ? എല്ലാവര്ക്കും ലഭിക്കുന്ന ജീവിത സൗകര്യങ്ങള്‍ ഒരേ നിലക്കാണോ? എല്ലാവര്ക്കും ഒരേ ആയുസ്സാണോ? ഒരേ ആരോഗ്യമാണോ? അല്ലെന്നു കൊച്ചു കുട്ടികള്‍ വരെ സമ്മതിക്കും. അനീതിയുടെയും അസമത്വത്തിന്റെയും വേദിയാണ് ഈ ലോകം. ചിലര്‍ വളരെയേറെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ അധികപേരും പ്രയാസങ്ങള്‍ക്ക് നടുവില്‍ പിടയുകയാണ്. പലരും മറ്റുള്ളവരെ ചൂഷണം ചെയ്തു സുഖിക്കുന്നു. വേറെ ചിലര്‍ മറ്റുള്ളവരെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്തു അവരുടെ സമ്പത്ത്‌ അന്യായമായി അനുഭവിക്കുന്നു. ഇനിയും ചിലര്‍ കൊലകളുടെ ഒരു പരമ്പര തീര്‍ക്കുന്നു. എന്നിട്ട് സമൂഹത്തില്‍ മാന്യനായി സകല സുഖാടംബരങ്ങളോടും കൂടി ജീവിക്കുന്നു. ഒരു നേരത്തെ അന്നം പോലും കിട്ടാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളെ നാം കാണുമ്പോള്‍ മറുഭാഗത്ത്‌ കുടിച്ചു മദിച്ചു രസിച്ചു ജീവിക്കുന്ന പിശാചുക്കളെ കാണുന്നു. ചിലര്‍ ജന്മനാ തന്നെ അന്ധരായും അംഗവൈകല്യമുള്ളമുള്ളവരായും ജീവിക്കുന്നു. മാറാരോഗങ്ങള്‍ കൊണ്ട് കിടക്കയില്‍ ദീര്‍ഘകാലം കിടന്നു അങ്ങനെ തന്നെ ഈ ലോകത്തോട് വിട പറയുന്നവര്‍ ....നന്മ ചെയ്യുന്നവര്‍ക്ക് പ്രയാസവും തിന്മ ചെയ്യുന്നവര്‍ക്ക് സന്തോഷവും ലഭിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നില്ല. നൂറുകണക്കിനോ ആയിരക്കണക്കിനോ എന്തിനു കോടിക്കണക്കിനോ പേരെ അന്യായമായി കൊല്ലുന്നവരുടെ ഒരു രോമത്തില്‍ പോലും തൊടാന്‍ സാധിക്കുന്നുണ്ടോ?അത്തരക്കാരെ സംരക്ഷിക്കാനും പോറ്റാനും ആളുകളുണ്ട്. അതേ സമയം നന്മ മാത്രം ചെയ്തവരെ കൊല്ലാനും പീഡിപ്പിക്കാനും ശ്രമിക്കുന്നു. ഇങ്ങനെ അനീതിയുടെ ഒരു ലോകമാണ് നമ്മുടെ മുമ്പില്‍ ഉള്ളത്. എത്ര ശ്രമിച്ചാലും സമ്പൂര്‍ണ നീതി നടപ്പിലാക്കാന്‍ ഈ ഭൂമിയിലെ ഘടന അനുവദിക്കില്ല. (നീതി പുലരുന്ന ലോകമേത്? എന്ന പോസ്റ്റ്‌ കാണുക). ഇവിടെയാണ്‌ എല്ലാ പ്രവൃത്തികള്‍ക്കും കണക്ക് ചോദിക്കുന്ന ഒരു ലോകമുണ്ടെന്നും സ്വര്‍ഗനരകങ്ങള്‍ ഉണ്ടെന്നുമുള്ള ആശയത്തിന്റെ പ്രസക്തി. ഇതിനേക്കാള്‍ നല്ല ഒരു ബദല്‍ ആശയം വേറെ ആരെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടോ? 2. സ്വര്‍ഗം എവിടെയാണ്? സ്വര്‍ഗം ആകാശഭൂമികളോളം വിശാലമാണെന്നു ഖുര്‍ആന്‍ പറയുന്നു. പ്രപഞ്ചത്തിന്റെ വലിപ്പത്തെ കുറിച്ചോ അതിരിനെ കുറിച്ചോ ഇന്നും ശാസ്ത്രത്തിനു ഉത്തരമില്ല. അപ്പോള്‍ പിന്നെ അദൃശ്യകാര്യമായ സ്വര്‍ഗത്തിന്റെ സ്വഭാവവും അതിന്റെ യഥാര്‍ത്ഥ ഇടവും നമ്മുടെ ഭാവനക്കതീതമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ഭൂമിയുടെ ഘടന മാറ്റി അത് തന്നെയാകും സ്വര്‍ഗം എന്ന അഭിപ്രായവും ഉണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ . 3. മുസ്ലിംകള്‍ മാത്രം സ്വര്‍ഗത്തിലും അല്ലാത്തവരൊക്കെ നരകത്തിലും എന്ന ആശയം സങ്കുചിതവും അസ്വീകാര്യവുമല്ലേ? മതം നോക്കാതെ സല്‍ക്കര്‍മ്മം മാത്രം നോക്കിയല്ലേ സ്വര്‍ഗം നല്‍കേണ്ടത്? ഗാന്ധിജിയും മദര്‍ തെരെസ്സയുമൊക്കെ സ്വര്‍ഗത്തിലാണോ അതോ നരകത്തിലാണോ? അല്ലാഹുവിന്റെ അടിമത്തം സ്വീകരിച്ചു അവനു മാത്രം വിധേയമായി അവന്റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കുന്നവനെയാണ് മുസ്ലിം എന്ന് പറയുക. മുസ്ലിം സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം ഒരാള്‍ യഥാര്‍ത്ഥ മുസ്ലിം ആവുകയില്ല. ജീവിതത്തില്‍ ദൈവത്തെ മറന്നു കൊണ്ട് തിന്മകള്‍ ചെയ്തു കൂട്ടുന്നവന്‍ മുസ്ലിം പേരില്‍ അറിയപ്പെട്ടാലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. കറകളഞ്ഞ ദൈവവിശ്വാസവും അതിനനുസരിച്ചുള്ള സല്ക്കര്‍മങ്ങളുമാണ് സ്വര്‍ഗപ്രവേശത്തിനുള്ള ഉപാധികള്‍ . ഒരാള്‍ക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാനോ മനസ്സിലാക്കാനോ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ അങ്ങനെ അയാള്‍ മരിച്ചു പോവുകയാണെങ്കില്‍ അയാള്‍ നരകത്തില്‍ പോവുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അത് പോലെ ഏതു മതത്തില്‍ പെട്ട ചെറിയ കുട്ടികളുടെ കാര്യത്തിലും നരകശിക്ഷ ഉണ്ടാവുകയില്ല. അതേസമയം ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായിട്ടും അത് അവഗണിക്കുകയും സത്യം മനസ്സിലായിട്ടും അത് സ്വീകരിക്കാതിരികുകയും ചെയ്ത ഒരാള്‍ നരകാവകാശിയാവും എന്നതില്‍ സംശയമില്ല. അത്തരക്കാര്‍ക്ക് സ്വര്‍ഗം നല്‍കണമെന്ന് പറയുന്നത് അനീതിയല്ലേ? പരീക്ഷ എഴുതാതെ ജയിക്കണമെന്ന് വാശി പിടിക്കുന്ന കുട്ടിയെ പോലെയാണ് അങ്ങനെ വാദിക്കുന്നവര്‍ . ഇനി മതം നോക്കാതെ സല്ക്കര്‍മം മാത്രം നോക്കി സ്വര്‍ഗം നല്കുകയല്ലേ വേണ്ടത്‌ എന്ന ചോദ്യം പരിശോധിക്കാം. ദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിക്കുകയും അവന്റെ പ്രീതിയും സ്വര്‍ഗ്ഗവും പ്രതീക്ഷിച്ചു കൊണ്ടുമാണ് ഒരാള്‍ ഇവിടെ ജീവിക്കേണ്ടത്. ദൈവത്തെ കുറിച്ച് ചിന്തിക്കാതെ അവന്റെ സ്വര്‍ഗം ആഗ്രഹിക്കാതെ (പലപ്പോഴും അതിനെ പരിഹസിച്ചു കൊണ്ട്) ജീവിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം നല്‍കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? സ്വര്‍ഗം ആഗ്രഹിക്കാത്തവന്‍ മറ്റെന്തെങ്കിലും ലക്‌ഷ്യം വെച്ചായിരിക്കും അവന്റെ കര്‍മങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന് സല്‍പ്പേര് ലഭിക്കാന്‍ . ആ ലക്‌ഷ്യം അവന്‍ ഭൂമിയില്‍ വെച്ച് തന്നെ നേടിയിട്ടുണ്ടാവും. ഓരോ കര്‍മവും ഉദ്ദേശത്തിനനുസരിച്ചാണ് സ്വീകരിക്കപ്പെടുക. സ്വര്‍ഗം ലക്ഷ്യമാക്കാത്തവന് അത് നല്‍കേണ്ട കാര്യമില്ല. മേല്‍ വിവരണത്തില്‍ നിന്നും സ്വര്‍ഗപ്രവേശനത്തിനുള്ള ഉപാധികള്‍ വ്യക്തമാണല്ലോ. എന്നാല്‍ ഒരു പ്രത്യേക വ്യക്തിയെ കുറിച്ച് അയാള്‍ സ്വര്‍ഗത്തിലോ നരകത്തിലോ എന്ന് പറയാന്‍ നമുക്ക് കഴിയില്ല. അത് ദൈവമാണ് തീരുമാനിക്കുക. വ്യക്തിയുടെ പ്രവൃത്തികള്‍ ബാഹ്യമായെ നാം കാണുന്നുള്ളൂ. അത് പോലെ അവരുടെ അന്ത്യത്തെ കുറിച്ചും രഹസ്യജീവിതത്തെ കുറിച്ചും ഒന്നും നമുക്കറിയില്ല. 4. ഇസ്ലാം വിഭാവനം ചെയ്യുന്ന സ്വര്‍ഗസങ്കല്‍പ്പം ഈ ഭൂമിയിലെ ഏറ്റവും മുന്തിയ സുഖ സൗകര്യങ്ങളായിട്ടാണ് കാണുന്നത്. സുന്ദരികളായ സ്ത്രീകളും തോട്ടങ്ങളും പഴങ്ങളും അരുവികളും പാനീയങ്ങളുമൊക്കെയുള്ള ഒരു ഇടം!!! അത്തരം ഇടങ്ങള്‍ ഭൂമിയില്‍ തന്നെ ഉണ്ട് താനും. പരിഹാസ്യമല്ലേ ഈ ആശയം? തോട്ടങ്ങളും അരുവികളുമുള്ള സ്വര്‍ഗം എന്നത് മരുഭൂമിയില്‍ വസിക്കുന്ന അറബികളുടെ ഭാവനാസൃഷ്ടി മാത്രമല്ലേ? ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന സമൂഹത്തിനു മുമ്പിലാണ് ഇസ്ലാം ആദ്യമായി വന്നിരുതെങ്കില്‍ സ്വര്‍ഗത്തിലെ സൌകര്യങ്ങളും സൌഭാഗ്യങ്ങളുമായി അവതരിപ്പിക്കപ്പെടുക വിലകൂടിയ കാറും വിമാനവും മാനം മുട്ടുന്ന കെട്ടിടങ്ങളുമൊക്കെ ആകുമായിരുന്നില്ലേ? നമ്മുടെ ചിന്തക്കോ ഭാവനക്കോ വിധേയമാകാത്ത കാര്യമാണ് സ്വര്‍ഗനരകങ്ങള്‍ . ഭൂമിയിലെ അവസ്ഥകളുമായി അതിനു ബന്ധമില്ല. എന്നാല്‍ ഖുര്‍ആന്‍ മനുഷ്യന്റെ പരിമിതി പരിഗണിച്ചു കൊണ്ട് സ്വര്‍ഗത്തെ കുറിച്ച് ചില ഉപമകള്‍ പറയുന്നുണ്ട്. ഭൂമിയില്‍ മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും നല്ല, അവന്‍ എക്കാലവും കൊതിക്കുന്ന സുഖസൌകര്യങ്ങള്‍ എടുത്തു കാണിച്ചു കൊണ്ട് സ്വര്‍ഗത്തില്‍ ആ അവസ്ഥകളുടെ ഭാവനാതീതമായ ഒരു ലോകമുണ്ട് എന്നാണു ഖുര്‍ആന്‍ പറയുന്നത്. സ്വര്‍ഗത്തില്‍ നല്ല ഇണകളും ഫലങ്ങളും അരുവികളും ഒക്കെയുണ്ട്. എന്നാല്‍ നമ്മുടെ ഭാവനക്കുമപ്പുറത്തുള്ള കാര്യമാണത്‌. അഥവാ പ്രവാചകന്‍ (സ) പറഞ്ഞ പോലെ ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത, ഒരു മനസ്സും മനനം ചെയ്യാത്ത ലോകം. മനുഷ്യന്റെ എല്ലാ മോഹങ്ങളും സഫലമാവുന്ന ശാശ്വതലോകം. ഖുര്‍ആന്‍ പറയുന്നു: "അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും. നിങ്ങള്ക്ക് വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടെതാകും.." (41:31). ഭൂമിയില്‍ നമുക്ക്‌ അങ്ങനെയുള്ള ഒരു അവസ്ഥയുമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തോട്ടങ്ങളും അരുവികളുമുള്ള സ്വര്‍ഗം എന്നത് മരുഭൂമിയില്‍ വസിക്കുന്ന അറബികളുടെ ഭാവനാസൃഷ്ടി ആണെന്ന വാദം ശരിയല്ല. വാസ്തവത്തില്‍ തോട്ടങ്ങളും അരുവികളും നിറഞ്ഞ നയനമനോഹരമായ ഇടം മരുഭൂമിയില്‍ വസിക്കുന്നവരുടെ മാത്രം സ്വപ്നമാണോ? അല്ലെന്നു നിഷ്പക്ഷരായ ആരും സമ്മതിക്കും. മനുഷ്യന്‍ ഉണ്ടായത് തൊട്ട് ലോകാവസാനം വരെയുള്ള സര്‍വമനുഷ്യരുടെയും സ്വപ്നമാണത്. സുഖവും സന്തോഷവും ശാന്തിയും സമാധാനവും നല്‍കുന്നതാണ് അത്. എല്ലാ മനുഷ്യര്‍ക്കും അവ പരിചിതവുമാണ്. മരുഭൂമിയില്‍ വസിക്കുന്നവര്‍ക്ക് അതിനോട് കൂടുതല്‍ ആഗ്രഹം കാണുമെന്ന് മാത്രം. ഇനി ഖുര്‍ആനില്‍ തോട്ടത്തിനും അരുവികള്‍ക്കും പകരം കാറും വിമാനവും സ്വര്‍ഗത്തില്‍ ഉണ്ടെന്നു പറഞ്ഞാല്‍ അതാവില്ലേ വലിയ മണ്ടത്തരം? കാരണം അത്തരം വാഹനങ്ങള്‍ കാണാത്ത സമൂഹങ്ങള്‍ക്ക് ആ വാഗ്ദാനങ്ങളുടെ പൊരുള്‍ മനസ്സിലാവില്ലല്ലോ. ആരും കാണാത്ത സ്വര്‍ഗത്തിലെ സൌകര്യങ്ങളെ കുറിച്ച് കാണാത്ത മറ്റൊന്ന് വെച്ച് വിശദീകരിക്കുന്നത് അബദ്ധമാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മാത്രവുമല്ല, മനുഷ്യനിര്‍മിതമായ സൗകര്യങ്ങള്‍ എന്നും മാറിക്കൊണ്ടിരിക്കും. ഇന്നത്തെ കാറും വിമാനവുമൊക്കെ നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ അറുപഴഞ്ചനായിത്തീരും. എന്നാല്‍ പ്രകൃതിയുടെ മനോഹാരിത ഒരു കാലത്തും പഴഞ്ചനോ മടുപ്പുളവാക്കുന്നതോ അല്ല. സര്‍വജ്ഞനായ അള്ളാഹു സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ പറയാന്‍ അവ തെരഞ്ഞെടുത്തതിന്റെ പൊരുള്‍ ഇതില്‍ നിന്നും വളരെ വ്യക്തമാണ്. 5. ഇവിടെ തിന്മയായി എണ്ണുന്ന കാര്യങ്ങള്‍ സ്വര്‍ഗത്തില്‍ അനുവദനീയമായി കാണുന്നുണ്ടല്ലോ? ഉദാഹരണത്തിന് മദ്യവും ഭാര്യയെ കൂടാതെയുള്ള സ്ത്രീകളും സ്വവര്‍ഗരതിക്കാര്‍ക്കായി ബാലന്മാരും. ഇതിന്റെ അര്‍ത്ഥമെന്താണ്? സ്വര്‍ഗത്തില്‍ ലഭിക്കുന്ന മദ്യത്തിന് ലഹരിയില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (37:44-47). ഭാര്യയെ കൂടാതെയുള്ള സ്വര്‍ഗകന്യകകള്‍ അഥവാ ഹൂറുകള്‍ (അപ്സരസ്സുകള്‍ ) അല്ലാഹു സ്വര്‍ഗാവകാശികള്‍ക്കായി പ്രത്യേകം സൃഷ്ടിച്ച ഇണകളാണ്. അവരെ മറ്റാരും സ്പര്‍ശിച്ചിട്ടില്ല. മറ്റൊരു സഹോദരന്റെ ഭാര്യയോ ബന്ധുക്കളായ സ്ത്രീകളോ അല്ല ഹൂറുകള്‍ . അതിനാല്‍ അവരുമായുള്ള ലൈംഗികജീവിതം വ്യഭിചാരമല്ല. ഭൂമിയില്‍ പരസ്ത്രീഗമനം അരാജകത്വം ഉണ്ടാക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ ഹൂറുകളുമായുള്ള ബന്ധം മൂലം അത്തരം പ്രശ്നം വരുന്നില്ല. അത് മറ്റൊരു ലോകം തന്നെയാണ്. സ്വര്‍ഗത്തില്‍ സ്വവര്‍ഗരതിക്കാര്‍ക്ക് ബാലന്മാരുണ്ട് എന്നത് ഇസ്ലാം വിമര്‍ശകരുടെ വൃത്തി കെട്ട ആരോപണമാണ്. ബാലന്മാര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് സ്വവര്‍ഗരതി എന്ന് ചിന്തിക്കുന്നതിന്റെ മന:ശാസ്ത്രം മറ്റൊന്നാണ്. ഇവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഖുര്‍ആന്‍ വചനത്തിലും അങ്ങനെ പറയുന്നെയില്ല. ശാശ്വതരായ ബാലന്മാര്‍ അവരുടെ അടുത്തു ചുറ്റിനടക്കുന്നുണ്ടാകും എന്ന് മാത്രമേ പറയുന്നുള്ളൂ. സ്വവര്‍ഗരതിയെ കഠിനമായി എതിര്‍ക്കുന്ന മതമാണ്‌ ഇസ്ലാം. (വിശുദ്ധഖുര്‍ആന്‍: 7:80, 81 നോക്കുക) 6. സ്വര്‍ഗത്തില്‍ പോലും സ്ത്രീയെ ഒരു ഭോഗവസ്തുവായിട്ടല്ലേ കാണുന്നത്? കൂടാതെ പുരുഷന്മാര്‍ക്ക് കിട്ടുന്നത് പോലെയുള്ള ഇണകളെ സ്ത്രീകള്‍ക്ക് കിട്ടുമെന്ന് ഖുര്‍ആന്‍ പറയുന്നുമില്ല. ഭോഗവസ്തു എന്ന പ്രയോഗം ഈ ലോകത്തെ അവസ്ഥ വെച്ചുള്ള ചിന്തയാണ്. വ്യക്തിത്വവും വികാരവുമുള്ള സ്ത്രീകളെ അതൊന്നും പരിഗണിക്കാതെ ലൈംഗിക പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുന്ന സംസ്ക്കാരമാണ് ഭോഗവസ്തു എന്ന പ്രയോഗം കുറിക്കുന്നത്. സ്വര്‍ഗത്തില്‍ അങ്ങനെയൊരു രീതി ഒരിക്കലുമില്ല. സ്വര്‍ഗത്തിലെ ഹൂറുകള്‍ പുരുഷന്മാര്‍ക്കായി പ്രത്യേകം സൃഷ്ടിച്ചു വെച്ച കന്യകകള്‍ ആണെന്ന് പറഞ്ഞല്ലോ. ഹൂറുകള്‍ അവര്‍ക്ക് കിട്ടിയ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ സന്തോഷിക്കുകയെ ഉള്ളൂ. ഇണ ചേരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും സന്തോഷം ലഭിക്കുമെങ്കില്‍ മേല്‍ പറഞ്ഞ പ്രശനം വരുന്നില്ലല്ലോ. ഹൂറുകളുടെ വ്യക്തിത്വം എങ്ങനെയെന് നമുക്കറിയില്ല. എന്തായാലും അത് ഹനിക്കപ്പെടുകയില്ല എന്ന് ഉറപ്പിക്കാം. നന്മ നിറഞ്ഞ മനസ്സുള്ള സ്വര്‍ഗവാസികള്‍ ഈ ഭൂമിയിലെ കാപാലികന്മാരെയും കാമഭ്രാന്തന്മാരെ പോലെയും പെരുമാറില്ല. അപമാനിക്കില്ല. ആരുടേയും അവകാശങ്ങള്‍ ഹനിക്കുകയുമില്ല. സ്ത്രീയാകട്ടെ പുരുഷനാകട്ടെ എല്ലാവര്ക്കും തുല്യമായ സന്തോഷവും സംതൃപ്തിയും നീതിയും ലഭിക്കുന്ന ഇടമാണല്ലോ സ്വര്‍ഗം. ഇനി സ്വര്‍ഗം ലഭിച്ച സ്ത്രീകള്‍ക്ക് പ്രത്യേകം ഇണകളെ (പുരുഷന്മാര്‍ക്ക് ഹൂറുകള്‍ കിട്ടുന്നത് പോലെ) ലഭിക്കുമോ എന്ന പ്രശ്നം നോക്കാം. ഇതിനു മൂന്നു വിധത്തില്‍ മറുപടി പറയാം: a) ഖുര്‍ആന്‍ അക്കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല എന്നത് ശരിയാണ്. അതിനര്‍ത്ഥം അവര്‍ക്ക്‌ അങ്ങനെ ഇണകളെ കിട്ടില്ല എന്നല്ല. പുരുഷന് ഹൂറുകളെ കിട്ടുക എന്നത് ഒരു പ്രതീകമായി പറഞ്ഞതാണെന്നാണ് മനസ്സിലാകുന്നത്. സ്വാഭാവികമായും സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേക ഇണകളും ഉണ്ടാവും. അത് പ്രത്യേകം പറയേണ്ടതില്ല. b) സ്ത്രീയും പുരുഷനും സമ്പൂര്‍ണ സംപ്തൃപ്തരായിരിക്കുമെന്നു ഖുര്‍ആന്‍ പറയുന്നു. (എന്നാലല്ലേ അത് സ്വര്‍ഗമാവൂ). അപ്പോള്‍ പിന്നെ ഇണകള്‍ ഉണ്ടോ ഇല്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥം? c) ഒന്നിലധികം ഇണകള്‍ വേണമെന്ന വികാരം സ്വര്‍ഗത്തില്‍ സ്ത്രീക്ക് ഉണ്ടാവില്ലെങ്കിലോ? അപ്പോള്‍ ഇണകള്‍ ഇല്ല എന്ന വിമര്‍ശനം അര്‍ത്ഥശൂന്യമാവും. ഇനി സ്ത്രീക്ക് പ്രത്യേക ഇണകള്‍ വേണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ അത് നടപ്പിലാവുകയും ചെയ്യും. കാരണം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമാണ് സ്വര്‍ഗം. 7. സ്വര്‍ഗ്ഗ-നരകങ്ങളെ കുറിച്ച് പറയുന്നത് പീഡിതരും ചൂഷിതരുമായ സാധാരണ ജനങ്ങളെ ആശ്വസിപ്പിക്കുവാന്‍ വേണ്ടി മാത്രമല്ലെ? അവരുടെ വിപ്ലവവീര്യത്തെ കെടുത്തി ചൂഷകവര്‍ഗത്തെ സഹായിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്? ഈ വാദം അടിസ്ഥാനരഹിതമാണ്. ഇസ്ലാമിനെ പറ്റി പൂര്‍ണമായി പഠിക്കാതെ നടത്തുന്ന വിമര്‍ശനം. ഏകാധിപത്യവും പൌരോഹിത്യവുമടക്കമുള്ള സകല ചൂഷണങ്ങള്‍ക്കും എതിരാണ് ഇസ്ലാം. ഇസ്ലാം എന്ന ജീവിതപദ്ധതി സമ്പൂര്‍ണമായി നടപ്പിലാകുന്ന ഒരു രാജ്യത്ത് ഒരു തരത്തിലുള്ള അക്രമവും അനീതിയും ചൂഷണവും അനുവദിക്കുന്നതല്ല. അത്തരക്കാര്‍ക്കെതിരെ പൊരുതുവാനും നീതിയുടെ സാക്ഷികളാകുവാനും ഇസ്ലാം കല്‍പ്പിക്കുന്നു. അത് പോലെ പീഡിതരും ചൂഷിതരുമായ സാധാരണ ജനങ്ങളെ സഹായിക്കുവാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും വിശ്വാസിസമൂഹം ബാധ്യസ്ഥരാണ്. ഖുര്‍ആനിലും ഹദീസിലും അനേകം സ്ഥലങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ട്. ചുരുക്കത്തില്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടി സ്വര്‍ഗത്തെ കുറിച്ച് മാത്രം പറയുന്ന മതമല്ല ഇസ്ലാം. സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ച് പറയുന്നത് യഥാര്‍തത്തില്‍ ഈ ഭൂമിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുവാന്‍ സഹായകമാകും എന്ന കാര്യവും നാം മറക്കരുത്. നരകശിക്ഷയെ കുറിച്ചുള്ള ഭയം ഒട്ടേറെ തിന്മകള്‍ കുറക്കാന്‍ സഹായകമാകും. പരലോകവിശ്വാസമോ ദൈവവിശ്വാസമോ ഇല്ലാതാവുമ്പോഴാണ് കൂടുതല്‍ തിന്മകള്‍ ലോകത്തുണ്ടാവുക എന്നത് ലളിതസത്യമാണ്. എന്നാല്‍ ഈ ലോകത്ത് സമ്പൂര്‍ണമായ നീതി സ്ഥാപിക്കലും എല്ലാ തരം ചൂഷണങ്ങളും അവസാനിപ്പിക്കലും സാധ്യമല്ല. ഇസ്ലാമിക വ്യവസ്ഥ ഇല്ലാത്തിടത്ത് പ്രത്യേകിച്ചും. അതിനു വേണ്ടിയുള്ള ഒരു ലോകം അനിവാര്യമാണ്. അതാണ്‌ പരലോകം. തിന്മകളുടെ കൂട്ടാളികള്‍ക്കു കഠിനശിക്ഷ നല്‍കുന്ന നരകവും നന്മ ചെയ്തവര്‍ക്ക് ശാശ്വതസ്വര്‍ഗ്ഗവും. യഥാര്‍ഥത്തില്‍ ചൂഷകവര്‍ഗത്തിനുള്ള താക്കീതാണ് നരകം. പാവപ്പെട്ടവര്‍ക്കും നന്മ ചെയ്യുന്നവര്‍ക്കും സന്തോഷവാര്‍ത്തയാണ് സ്വര്‍ഗം. 8. ഭൂമിയില്‍ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുണ്ടായിരുന്ന ഒരാള്‍ സ്വര്‍ഗത്തിലെത്തുമ്പോള്‍ ആ വൈകല്യങ്ങള്‍ അവിടെയും ഉണ്ടാകുമോ? ഇല്ല. സ്വര്‍ഗത്തില്‍ ഒരു തരത്തിലുമുള്ള വൈകല്യമോ വാര്‍ധക്യമോ രോഗങ്ങളോ ഉണ്ടാവില്ല. ഉണ്ടെങ്കില്‍ അതിന്റെ പേര് സ്വര്‍ഗം എന്നല്ല. 9. ഈ ലോകത്ത് അല്ലാഹു ചില വിലക്കുകള്‍ നല്‍കിയത് സ്വര്‍ഗം കിട്ടാന്‍ വേണ്ടിയാണോ? സ്വര്‍ഗം കിട്ടാന്‍ വേണ്ടി മാത്രമാണെന്ന് കരുതുന്നത് ശരിയല്ല. അല്ലാഹുവിന്റെ വിലക്കുകള്‍ക്ക് രണ്ടു മാനമുണ്ട്: a) അവന്റെ വിലക്കുകള്‍ പാലിക്കുന്നത് ഭൂമിയിലെ സമാധാനപൂര്‍ണമായ ജീവിതത്തിനു അനിവാര്യമാണ്. ഉദാഹരണത്തിന് മദ്യപിക്കരുതെന്ന കല്‍പ്പന പാലിക്കുന്നത് സ്വര്‍ഗം കിട്ടുവാന്‍ വേണ്ടി മാത്രമല്ല, അത് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ദോഷം സൃഷ്ടിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്. b) വിലക്കുകള്‍ അല്ലാഹുവിന്റെ പരീക്ഷണം കൂടിയാണ്. അത് പാലിക്കുന്നവനു ഈ ലോകത്ത് മാത്രമല്ല പരലോകത്തും വിജയം കൈവരിക്കാം. ചുരുക്കത്തില്‍ മനുഷ്യന്റെ ഇരുലോക വിജയമാണ് ഇസ്ലാം ലക്ഷ്യമിടുന്നത്. ഇവിടെ വിലക്കിയ കാര്യങ്ങള്‍ സ്വര്‍ഗത്തില്‍ അനുവദനീയമാണെന്ന് പറയുന്നതും ശരിയല്ല. (ചോദ്യം 5 കാണുക). 10. ശാശ്വതമായ സ്വര്‍ഗം മടുക്കുകയില്ലേ? നമ്മുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വെച്ചുള്ളതാണ് ഈ ചോദ്യവും. സ്വര്‍ഗത്തില്‍ മടുപ്പ്‌ എന്ന അവസ്ഥയില്ല. "അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും" എന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. മടുപ്പില്ലാത്ത ഒരു അവസ്ഥ ആഗ്രഹിക്കലും അതില്‍ പെടുമല്ലോ.}

No comments:

Post a Comment