..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Wednesday, 13 June 2012

നബി (സ) ക്ക് സിഹ്റ് ബാധിച്ചിട്ടില്ല എന്നതിനുള്ള 10 കാരണങ്ങള്‍ ആഇശ (റ) പറയുന്നു: "ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരാള്‍ നബിതിരുമേനിക്ക് സിഹ്ര്‍ ചെയ്തു. ലബിദ് ബിന്‍ അഅ്സം എന്നാണ് അയാളുടെ പേര്. അങ്ങനെ തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്നു തോന്നും പക്ഷേ, അത് ചെയ്തിട്ടുണ്ടാവുകയില്ല. ഒരു ദിവസം തിരുമേനി എന്റെ അടുത്തായിരുന്നു. അങ്ങനെ തിരുമേനി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു: 'ആഇശാ, ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് അവന്‍ എനിക്ക് ഉത്തരം നല്‍കിയിരിക്കുന്നു! എന്റെ അടുക്കല്‍ രണ്ടാളുകള്‍ വന്നു. അവരില്‍ ഒരാള്‍ തലഭാഗത്തും മറ്റേയാള്‍ എന്റെ കാല്‍ഭാഗത്തുമിരുന്നു.' അവരില്‍ ഒരാള്‍ ചോദിച്ചു: 'ഇദ്ദേഹത്തിനെന്താണ് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്?' അപരന്‍ പറഞ്ഞു: 'ഇദ്ദേഹത്തിന് സിഹ്റ് ബാധിച്ചിരിക്കുന്നു.' ആദ്യത്തെയാള്‍ ചോദിച്ചു: 'ആരാണ് സിഹ്റ് ചെയ്തത്?' മറ്റെയാള്‍ : 'ലബിദുബ്നു അഅ്സ്വം' ആദ്യത്തെയാള്‍: 'എന്തു വസ്തുവിലാണ് സിഹ്ര്‍ ചെയ്തിരിക്കുന്നത്?'മറ്റെയാള്‍ പറഞ്ഞു: 'ചീര്‍പ്പിലും മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൊതുമ്പിലും' ആദ്യയാള്‍ ചോദിച്ചു: 'അത് എവിടെയാണ്' മറ്റെയാള്‍ പറഞ്ഞു: 'അത് ദര്‍വാന്‍ ഗോത്രക്കാരുടെ കിണറ്റിലാണ്.' അങ്ങനെ തിരുമേനി ചില അനുചരന്മാരെയും കൂട്ടി അവിടേക്ക് പോയി. തിരുമേനി പറഞ്ഞു: "ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്റെ തലപ്പ് പിശാചിന്റെ തലപോലെയുണ്ട്; ആഇശ ചോദിച്ചു: 'പ്രാവചകരേ, താങ്കള്‍ അത് പുറത്തെടുത്തില്ലേ?' തിരുമേനി പറഞ്ഞു: 'അല്ലാഹു എനിക്ക് ആശ്വാസം നല്‍കി. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാകുന്നത് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ അതെടുത്ത് കുഴിച്ചുമൂടി.'' (ബുഖാരി) മഹാനായ പ്രവാചകന്‍ (സ) ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്ന ഈ ഹദീസ് ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധവും തള്ളിക്കളയെണ്ടതുമാണ് . അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ താഴെ വായിക്കാം. ഇതും ഇത് പോലുള്ള മറ്റു ഹദീസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഉര്‍വത്തിന്റെ മകന്‍ ഹിശാം വഴിയാണ്. അഥവാ ഹദീസിന്റെ സാങ്കേതിക ഭാഷയില്‍ ഖബറുല്‍ വാഹിദ് (ഒരാളില്‍ നിന്നുള്ള വാര്‍ത്ത) ആണ്. ഖബറുല്‍ വാഹിദ് ഒരു കാര്യത്തെ ഉറപ്പു വരുത്തുകയില്ലെന്നും വിശ്വാസ കാര്യങ്ങള്‍ക്ക് അത്തരം ഹദീസുകള്‍ സ്വീകാര്യമല്ല എന്നും പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു. സിഹ്റും പ്രവാചകന്മാര്‍ക്കു സിഹ്ര്‍ ബാധിക്കുമോ എന്ന വിഷയവും വിശ്വാസകാര്യമാണല്ലോ. പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്നത് സത്യനിഷേധികളുടെ ആരോപണമാണെന്ന് ഖുര്‍ആന്‍ പറയുന്നു. "അക്രമികള്‍ പറഞ്ഞു: സിഹ്ര്‍ ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല." (ഫുര്‍ഖാന്‍ 8). മേല്‍ ഹദീസ് സ്വഹീഹ് ആണെങ്കില്‍ അക്രമികള്‍ പറഞ്ഞത് സത്യമാണെന്ന് പറയേണ്ടിവരും. ഖുര്‍ആന്റെ നസ്സിനു വിരുദ്ധമാണ് ഈ ഹദീസ് എന്ന് വ്യക്തം. പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്ന് പറഞ്ഞാല്‍ അത് ഇസ്ലാമിന്റെ മറ്റു ആശയങ്ങളില്‍ സംശയം ജനിപ്പിക്കും. ഖുര്‍ആനും പ്രവാചകവചനങ്ങളും ദൈവികമല്ല എന്നും സിഹ്ര്‍ ബാധിച്ചവന്റെ വാക്കുകളാണെന്നും ആരോപിക്കുന്നവര്‍ക്ക് തെളിവുണ്ടാക്കാന്‍ ഇത് കാരണമാകും. നബി (സ) ക്ക് ആറു മാസക്കാലം ബുദ്ധിയെ വരെ ബാധിക്കും വിധം സിഹ്ര്‍ ബാധിച്ചു എന്നാണു ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നത്. സിഹ്ര്‍ യഥാര്‍ത്ഥം അല്ലെന്നും ചില തോന്നലുകള്‍ സൃഷ്ടിക്കാനേ അതിനു സാധിക്കൂ എന്നും ദുര്‍ബലവിശ്വാസികളായ ആളുകളെ ഭയപ്പെടുത്താനെ സാധിക്കൂ എന്നും ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നു. അപ്പോള്‍ ആ പ്രമാണങ്ങള്‍ക്ക് എതിരാണ് ഈ ഹദീസ്. അദൃശ്യമാര്‍ഗത്തിലൂടെ ഒരാള്‍ക്ക് ശാരീരികമോ മാനസികമോ ആയ ഉപകാര -ഉപദ്രവങ്ങള്‍ ചെയ്യാന്‍ ജിന്നിന് സാധ്യമല്ല. സിഹ്ര്‍ ചെയ്യുന്നവരെ പിശാച് സഹായിക്കും എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസീക്കുന്നവന് അഭൌതികമായ മാര്‍ഗത്തില്‍ അല്ലഹുവല്ലാത്തവര്‍ക്ക് തിന്മ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇത് ശിര്‍ക്കും കുഫ്രുമാണ്. ദൈവസ്മരണയുള്ളവരെ പിശാചിന് ഒന്നും ചെയ്യാന്‍ സാധ്യമല്ല. അപ്പോള്‍ പ്രവാചകന് എങ്ങനെ സിഹ്ര്‍ ഏല്‍ക്കും? ഹദീസുകളിലെ പരാമര്‍ശങ്ങളില്‍ വൈരുധ്യങ്ങള്‍ കാണാം. ഉദാഹരണത്തിന് ഒരു ഹദീസില്‍ പറയുന്നത് സിഹ്ര്‍ ചെയ്ത വസ്തു കിണറ്റില്‍ നിന്ന് കുഴിച്ചെടുത്തു എന്നാണ്. വേറെ റിപ്പോര്‍ട്ടുകളില്‍ പറയുന്നതോ കുഴിചെടുക്കാതെ മൂടിക്കളഞ്ഞു എന്നും. പ്രവാചകന് സിഹ്ര്‍ ബാധിച്ചത് ആറു മാസമാണെന്ന് ഒരു റിപ്പോര്‍ട്ട്‌. 40 ദിവസമാണെന്ന് വേറൊരു റിപ്പോര്‍ട്ട്‌! ഏതാണ് ശരി? ഹിശാം (റ) തന്റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസുകള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. അപ്പോള്‍ നിവേദ കരെ കുറിച്ച് തന്നെ 100% സ്വീകാര്യതയില്ല. ഇസ്ലാം ബുദ്ധിക്ക് വലിയ സ്ഥാനം നല്‍കുന്നുണ്ട്. പ്രമാണങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ പിന്നെ ബുദ്ധി ഉപയോഗിക്കല്‍ അനിവാര്യമാണ്. ഇമാം ഇബ്നുല്‍ ജൌസി (റ) പറയുന്നു: ബുദ്ധിക്കു എതിരായതും അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്നതുമായ സര്‍വഹദീസുകളും മനുഷ്യനിര്‍മിതമാണെന്ന് നീ മനസ്സിലാക്കുക. അതിന്റെ നിവേദകന്മാരെ നീ പരിഗണിക്കേണ്ടതില്ല (ഫത്ഹുല്‍ മുഗീസ് 1:294). സിഹ്റിനു യാഥാര്‍ത്ഥ്യം ഉണ്ടെങ്കില്‍ എല്ലാവരിലും അത് ഫലിക്കണം. സമൂഹത്തില്‍ അന്ധവിശ്വാസികളിലും അജ്ഞരായ ആളുകളിലുമാണ് ഇത് എശുന്നത്. അതിനു കാരണം സിഹ്രില്‍ വിശ്വസിക്കുന്നവരുടെ മാനസികാവസ്ഥ ആണ്. വിവരമുള്ളവരെയും അന്ധവിശ്വാസം ഇല്ലാത്തവരെയും സിഹ്രു ചെയ്യാന്‍ കഴിയാത്തത് എന്ത് കൊണ്ടാണ്?

No comments:

Post a Comment