..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Wednesday, 13 June 2012

മാരണം: ഖുര്‍ആന്‍ തള്ളിക്കളഞ്ഞ അന്ധവിശ്വാസം സമൂഹത്തില്‍ എന്നും അന്ധവിശ്വാസങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് ആണുള്ളത്. ഇതിനു പ്രധാനപ്പെട്ട മൂന്നു കാരണങ്ങള്‍ ഉണ്ട് : 1. അല്ഭുതങ്ങളിലും മായകളിലും അഭിരമിക്കുവാനുള്ള ത്വര. 2. കുറുക്കു വഴികളിലൂടെ പണം സമ്പാദിക്കാനും പ്രയാസങ്ങള്‍ അകറ്റാനും ഉള്ള ആഗ്രഹം. 3. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ കാരണം മുമ്പ് സംഭവിച്ച മറ്റെന്തെങ്കിലും സംഗതിയോടു ചേര്‍ത്തു ചിന്തിക്കാനുള്ള യുക്തിരഹിതമായ പ്രവണത. മനുഷ്യന്റെ ഈ അടിസ്ഥാന ദൌര്‍ബല്യങ്ങളെ പരമാവധി ചൂഷണം ചെയ്ത് പണം കൊയ്യാനും തന്റെ ഗൂഡ ലക്ഷ്യങ്ങള്‍ സാധിക്കാനും താല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നു. ഇതിനു മതത്തെ കൂട്ട് പിടിക്കാനും അത് വഴി മതം ചൂഷണത്തിന്റെയും വഞ്ചനയുടെയും മാര്‍ഗമാനെന്ന പ്രചാരണത്തിന് വടി കൊടുക്കാനും കാരണമാകുന്നു. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് മാരണം. അറബിയില്‍ ഇതിനു സിഹ്ര്‍ എന്നാണു പറയുക. സിഹ്ര്‍ ഫലിക്കുമെന്നും അതിനു യാഥാര്‍ത്ഥ്യം ഉണ്ടെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. അന്ധവിശ്വ്വസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുന്നു എന്ന് ഗീര്‍വാണം മുഴക്കുന്നവര്‍ ഇന്ന് ഈ അന്ധവിശ്വാസം സത്യമാണെന്ന് പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. സിഹ്ര്‍ യാഥാര്‍ത്ഥ്യം അല്ലെന്നു ഖുര്‍ആന്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് കാണുക: "അപ്പോഴതാ അവരുടെ സിഹ്ര്‍ കാരണമായി കയറുകളും വടികളും ഇഴയുന്നുണ്ടെന്നു മൂസാ നബിക്ക് തോന്നുന്നു" (20:66) ഫറോവയുടെ കീഴിലുള്ള സാഹിറുകള്‍ (മാരണം നടത്തുന്നവര്‍) ചെയ്ത സിഹ്റിന്റെ ഫലമായി മൂസാ നബിക്ക് കേവലം തോന്നല്‍ അനുഭവപ്പെട്ടു എന്നാണു പറയുന്നത്. അഥവാ കയറുകളും വടികളും യഥാര്‍തത്തില്‍ സര്‍പ്പമായി മാറിയിട്ടില്ല. ഒരു മാജിക്കുകാരന്‍ ചെയ്യുന്ന കണ്‍കെട്ടു വിദ്യ മാത്രമാണ് ഇവിടെ നടന്നത്. ഖുര്‍ആന്‍ വേറൊരിടത്ത് ഈ സംഭവത്തെ കുറിച്ച് പറയുന്നു: "അവര്‍ ജനദൃഷ്ടികളെ സിഹ്ര്‍ ചെയ്തു." (7:116) സിഹ്ര്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ കണ്‍കെട്ടു വിദ്യ, വശ്യ ഭാഷണം, സത്യത്തില്‍ നിന്ന് തെറ്റിക്കല്‍ , വശീകരണം, ചതി, വഞ്ചന എന്നൊക്കെയാണ്. ജനദൃഷ്ടികളെ വഞ്ചിച്ചു അഥവാ ഇല്ലാത്ത കാര്യം ഉണ്ടെന്നു തോന്നിച്ചു എന്നാണു മേല്‍ ഖുര്‍ആന്‍ സൂക്തം പറയുന്നത്. അതേ സൂക്തത്തില്‍ തന്നെ, അവര്‍ ചെയ്തത് ഭയങ്കര സിഹ്ര്‍ ആയിരുന്നു എന്ന് തുടര്‍ന്ന് പറയുന്നു. അവര്‍ ചെയ്ത സിഹ്റിന്റെ കോലം നാം കണ്ടു. വെറുമൊരു മാജിക്ക്. എങ്കില്‍ ഇതിലപ്പുറം വലിയ സിഹ്ര്‍ ചെയ്യാന്‍ ആര്‍ക്കുമാവില്ല. സിഹ്റ് മുഖേന ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ രൂപമോ സ്വഭാവമോ മാറ്റാന്‍ കഴിയില്ല. ഏറി വന്നാല്‍ ദുര്‍ബലരായ ആളുകളെ ഭയപ്പെടുത്താം. ചില തോന്നലുകള്‍ സൃഷ്ടിക്കാം. അത്ര മാത്രം. എന്നാല്‍ തന്നെ സിഹ്റ് ചെയ്യാന്‍ കഴിയുമോ എന്ന് വെല്ലു വിളിക്കുന്ന ധീരനായ, സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിക്കാത്ത ഒ രാളെ സിഹ്റ് വഴി ഭയപ്പെടുത്താന്‍ ഒരുത്തനും സാധ്യമല്ല. മറ്റൊരു ഖുര്‍ആന്‍ സൂക്തം കാണുക: "പ്രവാചകാ, നാം നിനക്ക് കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കി തരികയും ജനം സ്വകരങ്ങള്‍ കൊണ്ടത് തൊട്ടു നോക്കുകയും ചെയ്താല്‍ പോലും 'ഇതൊരു തെളിഞ്ഞ മാരണം ( സിഹ്ര്‍ ) മാത്രമാണ്' എന്നായിരിക്കും സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ പറയുക" (6:7) ഇവിടെയും സിഹ്ര്‍ എന്ന് പ്രയോഗിച്ചത് യഥാര്‍ത്ഥം അല്ലാത്തത് എന്ന അര്‍ത്ഥത്തില്‍ ആണല്ലോ. മറ്റു ചില സൂക്തങ്ങള്‍ കൂടി കാണുക: "നമ്മുടെ പക്കല്‍ നിന്നുള്ള സത്യം അവരുടെ മുന്നില്‍ അവതരിച്ചപ്പോള്‍ ഇതൊരു തെളിഞ്ഞ മാരണമാണെന്ന് അവര്‍ പറഞ്ഞു. മൂസ ചോദിച്ചു: 'കണ്‍ മുമ്പില്‍ തെളിഞ്ഞു വന്ന സത്യത്തെ കുറിച്ചാണോ നിങ്ങള്‍ ഈ പറയുന്നത്? മാരണമാണോ ഇത്? എന്നാല്‍ മാരണക്കാര്‍ വിജയിക്കുകയില്ല" (10:76,77) "ഈസാ, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത വ്യക്തമായ തെളിവുകളുമായി ചെന്നപ്പോള്‍ അവരിലെ സത്യനിഷേധികള്‍ ഇത് വ്യക്തമായ സിഹ്ര്‍ മാത്രമാണെന്ന് പറഞ്ഞു." (5:110) "അവര്‍ നരകാഗ്നിയിലേക്ക്‌ ശക്തിയായി പിടിച്ചു തള്ളപ്പെടുന്ന ദിവസം. (അവരോടു പറയപ്പെടും): ഇതാണ് നിങ്ങള്‍ നിഷേധിച്ചിരുന്ന നരകം. അപ്പോള്‍ ഇത് സിഹ്റാണോ? അതല്ല നിങ്ങള്‍ കാണുന്നില്ലെന്നോ? (52:13-15) നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് വളരെ വ്യക്തമായി സിഹ്ര്‍ സത്യമല്ലെന്നും സിഹ്ര്‍ വഴി മാജിക് കാണിക്കാനോ ആളുകളെ ഭയപ്പെടുത്തുവാനോ മാത്രമേ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കാം. ഇനി ചില ഹദീസുകള്‍ കാണുക: അബ്ദുള്ള (റ) യില്‍ നിന്നും നിവേദനം: "വല്ലവനും ജ്യോത്സനെയോ സിഹ്ര്‍ ചെയ്യുന്നവനെയോ സമീപിക്കുകയും ശേഷം അവന്‍ പറഞ്ഞത് സത്യപ്പെടുത്തുകയും ചെയ്താല്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടതില്‍ അവര്‍ അവിശ്വസിച്ചു. (ബസ്സാര്‍ ) അബൂ മൂസ (റ) നിവേദനം: നബി (സ) അരുളി: "മൂന്നു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. മദ്യപാനി, കുടുംബബന്ധം മുറിക്കുന്നവന്‍, സിഹ്റിനെ സത്യപ്പെടുത്തുന്നവന്‍" (അഹ്മദ് ). മേല്‍ പറഞ്ഞ രണ്ടു ഹദീസുകളിലും സിഹ്റിനെ സത്യപ്പെടുത്തിയാല്‍ എന്നാണു പറഞ്ഞത്. മാരണം സത്യമല്ലെന്ന് ഇവയും തെളിയിക്കുന്നു. സിഹ്റിന് യാഥാര്‍ത്ഥ്യം ഉണ്ടെന്നു വാദിക്കാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനിലെ 113 -ആം അദ്ധ്യായത്തിലെ ഒരു സൂക്തം തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിപ്രകാരമാണ്‌: "കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും (നിന്നോട് ഞാന്‍ അഭയം തേടുന്നു)". ഇവിടെ കെട്ടുകളില്‍ ഊതുന്ന സ്ത്രീകള്‍ എന്നാല്‍ സിഹ്റ് ചെയ്യുന്ന സ്ത്രീകള്‍ എന്നാണെന്ന വ്യാഖ്യാനമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ , സിഹ്റിന് യാതാര്ത്യമില്ലെങ്കില്‍ പിന്നെ അതില്‍ നിന്നും രക്ഷ തേടാന്‍ അല്ലാഹു കല്‍പ്പിക്കുമോ എന്നാണവരുടെ ചോദ്യം. എന്നാല്‍ അതിനുള്ള മറുപടി വളരെ ലളിതമാണ്. സിഹ്ര്‍ സമൂഹത്തില്‍ ഒരു പാട് ദോഷങ്ങള്‍ വരുത്തുന്നുണ്ട്. അത് ഏകദൈവ വിശ്വാസത്തിനു വിള്ളല്‍ സൃഷ്ടിക്കുന്നു സമൂഹത്തില്‍ അന്ധവിശ്വാസം വളര്‍ത്തുന്നു ജനങ്ങളെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നു കുടുംബ ബന്ധങ്ങളെയും സുഹൃബന്ധങ്ങളെയും മറ്റും ശിഥിലമാക്കുന്നു കുറ്റ കൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നു ഈ കാരണങ്ങളാല്‍ തന്നെ മാരണത്തെ ഇസ്ലാം ഗുരുതരമായ പാപമായി കാണുന്നു. മരണക്കാരുടെ (കെട്ടുകളില്‍ ഊതുന്നവരുടെ) തിന്മയില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടണമെന്ന് ഖുര്‍ആന്‍ കല്പ്പിക്കാനുള്ള കാരണവും അത് തന്നെ. 'കെട്ടുകളില്‍ ഊതുന്നവര്‍ ' എന്നതിന്റെ വിവക്ഷ ബന്ധങ്ങള്‍ ശിഥിലമാക്കുന്നവര്‍ എന്നുമാവാം. ബന്ധങ്ങളെ കുറിച്ച് ഖുര്‍ആന്‍ തന്നെ കെട്ടുകള്‍ എന്ന് പ്രയോഗിചിട്ടുണ്ടല്ലോ.

No comments:

Post a Comment